Crime News

ഈറോഡില്‍ മലയാളി വിദ്യാര്‍ഥിനി കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍

Posted on: 17 Jun 2015


ഈറോഡ്: മലയാളി വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ കോമളംകുന്ന് അശ്വതിയില്‍ (ഐക്കരക്കോണം ഇഞ്ചത്തടം ശ്രീവിലാസം) ശ്രീകുമാറിന്റെയും (ചെമ്മന്തൂര്‍ ഹൈസ്‌കൂള്‍) കലയുടെയും (ബി.എസ്.എന്‍.എല്‍., പുനലൂര്‍) മകളും ഈറോഡ് പെരുന്തുറ റോഡിലെ സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ ഫാം ഡി വിദ്യാര്‍ഥിനിയുമായ ഗീതികയെയാണ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് ഗീതിക അവധികഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. എന്നാല്‍ ഗീതിക കൂട്ടുകാരോട് ചില അസ്വസ്ഥതകള്‍ പറഞ്ഞ് അവധിയെടുത്ത് ക്ലൂസ്സില്‍ പോകാതെ മുറിയില്‍ത്തന്നെയിരുന്നു. പകല്‍ 12 മണിയോടെ മറ്റ് കുട്ടികള്‍ തിരിച്ചെത്തിയപ്പോഴാണ് കതക് അടഞ്ഞുകിടക്കുന്നതും ജനല്‍വഴി നോക്കിയപ്പോള്‍ ഗീതിക മുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടെത്തിയത്. വിവരമറിഞ്ഞ കോളേജ് അധികൃതര്‍ ഉടന്‍തന്നെ ഗീതികയെ പെരുന്തുറയിലെ ഒരു സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം ഈറോഡ് സര്‍ക്കാര്‍ ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഗീതികയുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ കോളേജില്‍ മൂന്നാംവര്‍ഷം ഫാം ഡിക്ക് പഠിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിയായ വിദ്യാര്‍ഥി ഗീതികയെ നിരന്തരം ശല്യംചെയ്തിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ഗീതികയുടെ പരാതിയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ യുവാവിന്റെ കുണ്ടറയിലെ വീട്ടിലെത്തി ഇക്കാര്യം പറയുകയും മേലില്‍ ശല്യമുണ്ടാകില്ലെന്ന് ഉറപ്പുനേടുകയും ചെയ്തിരുന്നു.

12.30ന് മരണം സ്ഥിരീകരിച്ചിട്ടും കോളേജ് അധികൃതര്‍ ഉച്ചകഴിഞ്ഞ് 3.30നാണ് ബന്ധുക്കളെ വിവരമറിയിച്ചതെന്ന് ആക്ഷേപമുണ്ട്. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് ഗീതികയെ അസുഖംനിമിത്തം ആസ്പത്രിയിലാക്കിയിരിക്കുകയാണെന്നും എത്രയുംവേഗം എത്തിച്ചേരണമെന്നുമാണ് അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. അവര്‍ വൈകി ഈറോഡിലെത്തിയശേഷമാണ് മരണവിവരമറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഈറോഡ് പോലീസ് കേസെടുത്തു. സഹോദരി: ദേവിക. ശവസംസ്‌കാരം ബുധനാഴ്ച 11ന് കുടുംബവീട്ടുവളപ്പില്‍.

 

 




MathrubhumiMatrimonial