Crime News

ബംഗാളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂരില്‍ പിടിയില്‍

Posted on: 16 Jun 2015


നിലമ്പൂര്‍: ബംഗാളില്‍ യുവതിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തിലെ രണ്ടാംപ്രതി നിലമ്പൂരില്‍ പിടിയില്‍. ബംഗാള്‍ ഫലകട്ട ജില്ലയിലെ ജാട്ടേശ്വര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അലിപ്പൂര്‍ ദ്വാര സ്വദേശി ബപ്പി റായ്(22) ആണ് നിലമ്പൂരില്‍നിന്ന് അറസ്റ്റിലായത്.
ബപ്പി റായിയും അയല്‍വാസിയായ ജ്യോതീഷ് റോയി(27)യും ചേര്‍ന്നാണ് ജഹനറ ബീഗം(40) എന്ന സ്ത്രീയെ കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ന്യൂ മൈനാഗുരി റെയില്‍വേസ്റ്റേഷന് സമീപം കൊന്ന് ട്രാക്കില്‍ തള്ളിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വിവാഹിതയും അഞ്ച് കുട്ടികളുടെ അമ്മയുമായ ജഹനറ ബീഗവുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു ജ്യോതിഷ് റോയ്. ഇവരുടെ ബന്ധം പരസ്യമായതോടെ ജഹനറയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തി ജഹനറയുമായുള്ള ജ്യോതിഷിന്റെ ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ബന്ധം തുടരുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ഫിബ്രവരിയില്‍ ജ്യോതിഷിന് വന്ന വിവാഹാലോചന ജഹനറ ബീഗം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതില്‍ പ്രകോപിതനായ ജ്യോതിഷ് ജഹനറയെ കൊലപ്പെടുത്താന്‍ ബപ്പി റായിയെ സമീപിച്ചു. പണവും വാഗ്ദാനം ചെയ്തു.
ജ്യോതിഷ് ജഹനറയെ റെയില്‍വേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബപ്പിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബപ്പി റായ് കേരളത്തിലേക്ക് പോരുകയും ചെയ്തു. ബപ്പി റായി മുന്‍പ് കേരളത്തില്‍ പലയിടത്തായി ജോലി ചെയ്തിരുന്നു.
രണ്ടാഴ്ച മുന്‍പ് ഇയാള്‍ നിലമ്പൂരിലെ മൊബൈല്‍ കടയില്‍നിന്ന് എടുത്ത സിം ഉപയോഗിച്ച് നാട്ടിലേക്ക് വിളിച്ചതോടെയാണ് ബപ്പി നിലമ്പൂരിലുണ്ടെന്നുള്ള വിവരം അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.
സിം കാര്‍ഡ് എടുക്കുന്നതിനായി കട ഉടമയെക്കൊണ്ട് മേല്‍വിലാസ പരിശോധനക്കെന്ന പേരില്‍ മൈലാടിയിലെ ജോലി സ്ഥലത്തുനിന്ന് വിളിച്ചുവരുത്തിയാണ് നിലമ്പൂര്‍ എസ്.ഐ. സുനില്‍ പുളിക്കല്‍ അറസ്റ്റുചെയ്തത്. പ്രതിയെ ചൊവ്വാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച ബംഗാള്‍ പോലീസ് കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കും.

 

 




MathrubhumiMatrimonial