Crime News

തമിഴ്‌നാട് കല്യാണം: മണ്ണാര്‍ക്കാട്ട് ഒരാള്‍ അറസ്റ്റില്‍, മുണ്ടൂരില്‍ ഏജന്റ് മുങ്ങി

Posted on: 16 Jun 2015


മണ്ണാര്‍ക്കാട്/മുണ്ടൂര്‍: രണ്ട് ഭാര്യമാരും അഞ്ച് കുട്ടികളുമുള്ള വിവരം മറച്ചുവെച്ച് വീണ്ടും വിവാഹംകഴിച്ചയാളെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. മുണ്ടൂരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് ഏജന്റുമാര്‍ തട്ടിക്കൂട്ടിയ കല്യാണം മുടങ്ങുകയുംചെയ്തു. സംഭവദിവസം ഏജന്റ് മുങ്ങി.
ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ മൈസൂര്‍കല്യാണംപോലെ തമിഴ്‌നാട് കല്യാണവും വ്യാപകമാകുന്നെന്ന പരാതികള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍.
ഈറോഡ് പഴയപാളയം അണ്ണൈസത്യനഗര്‍ മുസ്തഫയെയാണ് (35) എസ്.ഐ. ബഷീര്‍ സി. ചിറക്കല്‍ അറസ്റ്റുചെയ്തത്. പയ്യനെടം നെച്ചുള്ളിയിലെ സാഹിറയാണ് പരാതിക്കാരി. മെയ് 23നായിരുന്നു ഇവരുടെ വിവാഹം. തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും മുന്‍വിവാഹങ്ങള്‍ മറച്ചുവെച്ച് ചതിച്ചെന്നുമാണ് യുവതിയുടെ പരാതി. മുസ്തഫ വെല്‍ഡിങ് തൊഴിലാളിയാണ്. മേലാറ്റൂരിലും ഈറോഡിലുമായി രണ്ട് ഭാര്യമാരും അഞ്ചുമക്കളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടാണ് മുസ്തഫയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്.
തമിഴ്‌നാട്ടിലെ നാമക്കല്ലില്‍നിന്നാണ് മുണ്ടൂരിലെ പെണ്‍കുട്ടിക്ക് ഏജന്റ് വരനെ കണ്ടെത്തിയത്. കല്യാണദിവസം വരനും സംഘവുമെത്തി പള്ളിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോഴാണ് വരന് ആദ്യഭാര്യയും കുട്ടിയുമുള്ള വിവരം പെണ്‍വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന്, പെണ്‍വീട്ടുകാര്‍ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. വരന്റെ സംഘം വന്ന ബസ്സും തടഞ്ഞിട്ടു.
വിവാഹസമ്മാനമായി വരന്‍ പണം മുന്‍കൂര്‍ നല്‍കിയിരുന്നു. പെണ്‍വീട്ടില്‍ വിവാഹസംഘത്തിനും നാട്ടുകാര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു. വിവാഹം മുടങ്ങിയതോടെ സമ്മാനത്തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ചെറിയതോതില്‍ വാക്കുതര്‍ക്കവുമുണ്ടായി. തുടര്‍ന്ന്, കോങ്ങാട് പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. സമ്മാനത്തുകയും നഷ്ടം വന്ന തുകയും നല്‍കാന്‍ തീരുമാനമായതിനെത്തുടര്‍ന്ന് വൈകീട്ട് 6നാണ് വിവാഹസംഘത്തിന് തിരിച്ചുപോകാനായത്.
സംഭവത്തെത്തുടര്‍ന്ന് വധുവിന്റെ വീട്ടുകാരും പോലീസും ഏജന്റിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ്‌ചെയ്ത നിലയിലായിരുന്നു. ജില്ലയില്‍ വ്യാപകമായി ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ ഏജന്റുമാരുമായി യോജിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പലപ്പോഴും അവര്‍ കൈമാറുന്ന വിവരങ്ങള്‍ കേരള ഏജന്റുമാര്‍ മുഴുവനായി പെണ്‍വീട്ടുകാരെ അറിയിക്കാറില്ല. വിവാഹശേഷമാണ് പലരും നിജസ്ഥിതി അറിയുന്നത്. മുണ്ടൂരില്‍ വിവാഹം നടത്താന്‍ ഏജന്റ് തിടുക്കം കൂട്ടിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial