Crime News

ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പ്രവാസിമലയാളിയുടെ മരണം: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 16 Jun 2015


മണ്ണാര്‍ക്കാട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയിലായിരുന്ന പ്രവാസിമലയാളി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുന്നുപേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയാണ് കച്ചേരിപ്പറമ്പ് മാനഞ്ചീരി വീട്ടില്‍ യൂസഫിനെ (54) വീടിന് സമീപത്തെ കാഞ്ഞിരംകുന്ന് പീച്ചാംകോട് വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടോപ്പാടം വേങ്ങ മുത്തനില്‍ അബ്ബാസ് (47), കൊടുവാളിപ്പുറം കൊറ്റന്‍കോട്ടില്‍ അബ്ബാസ് എന്ന ഇണ്ണി (45), അലനല്ലൂര്‍ വാളേങ്ങോടന്‍ ഷെറീഫ് (34) എന്നിവരെയാണ് എസ്.ഐ. ബഷീര്‍ സി. ചിറക്കല്‍ അറസ്റ്റുചെയ്തത്.
പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റവും ലൈസന്‍സില്ലാതെ അമിതപലിശക്ക് പണം കടം കൊടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആത്മഹത്യാക്കുറിപ്പ് പോലീസ് മൃതദേഹത്തില്‍നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യൂസഫ് ജിദ്ദയില്‍ ജോലിചെയ്യുകയാണ്. മകള്‍ റിഫാനയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. മെയ് ഒന്നിനായിരുന്നു വിവാഹം. ഞായറാഴ്ച ഗള്‍ഫിലേക്ക് മടങ്ങാനിരിക്കയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍നിന്ന് യൂസഫ് പോയത്. രാത്രി വീട്ടുകാരോട് ഫോണില്‍ വിളിച്ച് ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടെന്നും താനിപ്പോള്‍ മുണ്ടൂരിലുള്ള ഒരു കാട്ടിലാണെന്നും പറഞ്ഞിരുന്നുവത്രേ. ഇതിനിടെ യൂസഫിന്റെ ബന്ധുക്കളിലൊരാള്‍ പണം കടം വാങ്ങിയവരുമായി ബന്ധപ്പെട്ട് സംസാരിച്ചു. പ്രശ്‌നം തീര്‍ക്കാമെന്നും ഗള്‍ഫിലേക്കുള്ള യൂസഫിന്റെ യാത്ര മുടക്കില്ലെന്നും ബ്ലേഡ്മാഫിയ സംഘത്തില്‍പ്പെട്ടവര്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇതിനുശേഷമാണ് യൂസഫിനെ ജീവനൊടുക്കിയ നിലയില്‍ ഞായറാഴ്ച രാവിലെ വനത്തില്‍ കണ്ടെത്തിയത്.
ഒന്നാംപ്രതി അബ്ബാസിന്റെ പക്കല്‍നിന്ന് ഒരു ലക്ഷം രൂപയും രണ്ടാം പ്രതിയില്‍നിന്ന് 7,000 രൂപയും മൂന്നാം പ്രതിയില്‍നിന്ന് ഒരു ലക്ഷം രൂപയുമാണ് യൂസഫ് കടമായി വാങ്ങിയിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ഈ പണം ഗള്‍ഫിലെത്തി മൂന്ന് മാസം കൊണ്ട് നല്‍കാമെന്ന് പോലീസ് കണ്ടെടുത്ത കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍, വീട്ടിലെത്തി എല്ലാവരുടെയും മുന്നില്‍ വെച്ച് പണം വാങ്ങുമെന്ന് ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ഇങ്ങനെയായാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും കത്തില്‍ സൂചനയുണ്ടായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ഉമൈബത്ത്.
മക്കള്‍: ഷിഫാനത്ത്, മുഹമ്മദ് റാഫി, ഫഹ്മിദ, റിഫാന.

 

 




MathrubhumiMatrimonial