Crime News

പാറമ്പുഴ കൊലപാതകം: പ്രതിയെ എത്തിച്ച് തെളിവെടുത്തു

Posted on: 30 May 2015


പ്രതി ധരിച്ചിരുന്ന ലുങ്കി കണ്ടെടുത്തു


കോട്ടയം:
പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദ്രകുമാറിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടകീയമായി പോലീസ് സംഘം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊല്ലപ്പെട്ട പ്രവീണ്‍ നടത്തിയിരുന്ന ഡ്രൈക്ലൂനിങ് സ്ഥാപനത്തിലാണ് പ്രതിയെ ആദ്യമെത്തിച്ചത്.

കൊല നടത്തിയ രീതി പ്രതി നരേന്ദ്രകുമാര്‍ പോലീസിനോട് വിശദീകരിച്ചു. ഡ്രൈക്ലൂനിങ് സ്ഥാപനത്തില്‍ കേസരയിലിരുന്ന് ഉറങ്ങുകയായിരുന്ന പ്രവീണിനെ പിന്നില്‍നിന്ന് കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് നരേന്ദ്രകുമാര്‍ വെളിപ്പെടുത്തി. പിന്നീട് മൃതദേഹം അകത്തെ മുറിയിലേക്ക് വലിച്ചുമാറ്റി. അതിനുശേഷമാണ് ആസ്പത്രിയില്‍നിന്ന് ഫോണ്‍ വന്നുവെന്ന് പറഞ്ഞ് ലാലസനെ വിളിച്ചുവരുത്തിയത്. പ്രവീണ്‍ ഉറങ്ങുകയാണെന്ന് പറഞ്ഞാണ് വിളിച്ചത്. ലാലസനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലാലസെന കാണാതെ പുറത്തിറങ്ങിയ പ്രസന്നയെയും അകത്തേക്ക് വരുത്തി തലയ്ക്കടിച്ചു. എന്നിട്ട് ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നിലെ വര്‍ക്ക്‌ഷോപ്പിലേക്ക് തള്ളിയിട്ടു. അതിനുശേഷം പുറത്തിറങ്ങി മൂത്രമൊഴിച്ചു. തിരിച്ചെത്തിയപ്പോള്‍ പ്രസന്ന എഴുന്നേല്‍ക്കുമെന്ന് സംശയം േതാന്നിയപ്പോള്‍ വീണ്ടും തലയ്ക്കടിച്ചു. പിന്നീട് എല്ലാവരുടെയും കഴുത്ത് മുറിച്ചു.

കൊലപാതകശേഷം മുഖം കഴുകി വസ്ത്രങ്ങള്‍ മാറി. വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് വാച്ചും ടോര്‍ച്ചും 3000 രൂപയും എടുത്തതും നരേന്ദ്രകുമാര്‍ വിശദീകരിച്ചു. നീല വരകളുള്ള വെള്ള ലുങ്കിയാണ് സംഭവസമയം നരേന്ദ്രകുമാര്‍ ഉടുത്തിരുന്നത്. ഇത് പ്ലൂസ്റ്റിക് കൂടിലാക്കി എതിര്‍വശത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ഈ ലുങ്കി പോലീസ് കണ്ടെടുത്തു. ഇത് കേസിലെ നിര്‍ണായക തെളിവാകും. സ്ഥാപനത്തിലെ രജിസ്റ്ററുകള്‍ എടുത്ത മുറിയിലും വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പ് പതിനഞ്ച് മിനുട്ടോളം നീണ്ടു.

പ്രതിയെ തെളിവെടുപ്പിനെത്തിച്ച വിവരമറിഞ്ഞ് ഒട്ടേറെപ്പേര്‍ വീട്ടിലും റോഡിലുമായി തടിച്ചുകൂടി. അനിഷ്ടസംഭവങ്ങളുണ്ടാകാതെ പോലീസ് ഇവരെ നിയന്ത്രിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി. വി.യു.കുര്യാക്കോസ്, പാമ്പാടി സി.ഐ. സാജു വര്‍ഗീസ്, പാമ്പാടി എസ്.ഐ. കെ.എല്‍.സജിമോന്‍, മണര്‍കാട് എസ്.ഐ. പി.സി.ജോണ്‍, അയര്‍ക്കുന്നം എസ്.ഐ. പി.സി.എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

 

 




MathrubhumiMatrimonial