Crime News

ലോട്ടറി അടിച്ചെന്ന് സന്ദേശംനല്‍കി തട്ടിപ്പ് : രാജ്യാന്തരസംഘത്തില്‍ െസെനികനും

Posted on: 26 May 2015


ഇരയായവരില്‍ ഏറെപ്പേരും സൈനികര്‍

കൊല്ലം:
ലോട്ടറി അടിച്ചെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് നടത്തിയ പണം തട്ടിപ്പിന് പിന്നിലുള്ള കണ്ണികളിലെ പ്രമുഖരില്‍ വ്യോമസേനാംഗവും. തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടമായവരില്‍ ഏറെയും കരസേനയിലുള്ളവരാണെന്നും കൊല്ലം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ടെത്തി.

ഡല്‍ഹി, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഡോളര്‍ വ്യാപാരവും നിരോധിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് മാതൃകയില്‍ തട്ടിപ്പും നടത്തുന്നവരാണ് പാകിസ്താന്‍ ബന്ധമുള്ള ഈ രാജ്യാന്തര കുറ്റകൃത്യത്തിന് പിന്നിലെന്നും വ്യക്തമായി. ഇന്ത്യന്‍ സൈനികരെ കേന്ദ്രമാക്കി നടത്തിയ തട്ടിപ്പിനെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. ഇതേപ്പറ്റി കേരളത്തില്‍നിന്നുള്ളതിന് പുറമെ മിലിട്ടറി ഇന്റലിജന്‍സും കേന്ദ്ര രഹ്യസ്യാന്വേഷണവിഭാഗവും സമാന്തര അന്വേഷണം നടത്തുന്നുണ്ട്്.

രാജസ്ഥാന്‍കാരനായ സൈനികന്‍ രാജീവ് കുമാറിന് കാല്‍ക്കോടി രൂപയുടെ എയര്‍ടെല്‍ ലോട്ടറിയടിച്ചെന്ന് സന്ദേശം നല്‍കി 7.53 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ശരവണംപെട്ടി സ്വദേശി കാര്‍ത്തികി(31)നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് സി.ആര്‍.പി.എഫിലെയും വ്യോമസേനയിലെയും ഓരോരുത്തര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയം ബലപ്പെട്ടതും ക്രൈംബ്രാഞ്ച്് ഉദ്യോഗസ്ഥര്‍ ആനിലയ്ക്ക് അന്വേഷണത്തിനായി ഡല്‍ഹിക്കും മറ്റും പോയതും. എന്നാല്‍ പാര്‍ലമെന്റ് ഡ്യൂട്ടിയിലുള്ള രാജസ്ഥാന്‍കാരനായ സി.ആര്‍.പി.എഫിലെ ഹരിസിങ് തന്‍വീര്‍ തട്ടിപ്പിന് ഇരയാവുകയായിരുന്നെന്ന് കണ്ടെത്തി. ഇയാളുടെ ഫോണിലേക്കും ലോട്ടറിയടിച്ചെന്ന സന്ദേശം നല്‍കി സമ്മാനത്തുക കിട്ടാനുള്ള പ്രോസസിങ് ഫീസായി 2.42 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ കാല്‍ലക്ഷം രൂപ കാര്‍ത്തികിന്റെ അക്കൗണ്ടിലാണ് എത്തിയത്.

ഡല്‍ഹിയില്‍ തന്ത്രപ്രധാനമേഖലയില്‍ ജോലിയുള്ള എയര്‍മാന് തട്ടിപ്പുമായി നേരിട്ട്് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്. കുടംബത്തോടൊപ്പം അവധിക്കാല യാത്രയ്ക്ക് പോയതിനാല്‍ ഇയാളെ ചോദ്യം ചെയ്യാനായില്ല. അതേസമയം ഇയാള്‍ വ്യോമസേനയുടെതടക്കം വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലും വലയത്തിലുമാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സര്‍ജു പ്രസാദ് പറഞ്ഞു.

സൈനികരില്‍ മിക്കവരും കമ്പ്യൂട്ടര്‍ സാക്ഷരത ഇല്ലാത്തവരാണ്. ഇവര്‍ക്ക്് മെയില്‍ ഐ.ഡി. തയ്യാറാക്കി നല്‍കിയ ഇന്റര്‍നെറ്റ് കഫേകള്‍ വഴിയാണ് ഇവരുടെ വിവരങ്ങളും ഫോണ്‍ നമ്പരുകളും ചോര്‍ത്തിയത്. ഈ നമ്പരുകളിലേക്ക് പാകിസ്താനില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്, തട്ടിപ്പിന് ഇരയായവരെല്ലാം പണം നിക്ഷേപിച്ചത്. കാര്‍ത്തിക് അടക്കം പത്തുപേരുടെ വിവരങ്ങള്‍ നേരത്തേ ശേഖരിച്ചിരുന്നു. ഇവരില്‍ ബംഗാളുകാരനായ പലാഷ് കുമാര്‍ ചന്ദയെ പിടികൂടാനും ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. പാകിസ്താനുമായുള്ള ബന്ധത്തിന്റെയെല്ലാം പ്രധാന ഹബ്ബുകള്‍ ശ്രീലങ്കയും ബംഗ്ലൂദേശുമാണ്. കാര്‍ത്തിക് കൂടെക്കൂടെ ശ്രീലങ്കയില്‍ പോകാറുമുണ്ട്.

 

 




MathrubhumiMatrimonial