Crime News

എല്ലാ വഴിയും അടഞ്ഞു; ജീവനൊടുക്കിയത് മിഷ്യന്‍പുരയില്‍

Posted on: 24 May 2015


തൊടുപുഴ: പുലര്‍ച്ചെ അഞ്ചുമണി മുതല്‍ അഞ്ഞൂറു മരങ്ങളാണ് ദിവസവും ടാപ്പിങ് ചെയ്തിരുന്നത്. പണിയില്ലാത്ത ദിവസങ്ങളില്‍ ബഡ്ഡിങ്ങിനും മറ്റും പോകുമായിരുന്നു. സ്ഥലവും വീടും വാങ്ങാന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു അച്ഛന്‍. റബ്ബര്‍വിലയിടിവുമൂലം പണിയില്ലാതായതോടെ ആത്മഹത്യചെയ്ത മുട്ടം ശങ്കരപ്പിള്ളി മണിമലയില്‍ ഗംഗാധരന്റെ മകന്‍ സനുരാജ് വേദനയോടെ പറഞ്ഞു.

റബ്ബര്‍വില കുത്തനെ ഇടിഞ്ഞതോടെ ബാധ്യതയായ കര്‍ഷകന് ടാപ്പിങ് നിര്‍ത്തുകയല്ലാതെ മറ്റുമാര്‍ഗമില്ലാതായി. റബ്ബര്‍ വിറ്റാല്‍ ടാപ്പിങ്‌തൊഴിലാളിക്ക് നല്‍കാനുള്ള പണത്തിനുപോലും തികയാതായതോടെയാണ് ടാപ്പിങ് നിര്‍ത്തിവച്ചത്. എന്നാല്‍, വിലയില്ലാതായിട്ടും ടാപ്പിങ്ങുകാരനെ പരമാവധി സഹായിക്കാന്‍ തോട്ടമുടമ ശ്രമിച്ചിരുന്നു.

മൂന്നുമാസമായി നിര്‍ത്തിവച്ച ടാപ്പിങ് മഴയത്തെങ്കിലും ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗംഗാധരന്‍. പക്ഷേ, പ്ലൂസ്റ്റിക്ഷീറ്റുകൊണ്ട് റബ്ബര്‍ മൂടിവെട്ടുന്ന രീതി കൂടുതല്‍ നഷ്ടമേ ഉണ്ടാക്കുകയുള്ളൂ എന്ന് വ്യക്തമായതോടെയാണ് തോട്ടമുടമ കുറ്റിയാനിക്കല്‍ ജോസഫ് അതുവേണ്ടെന്നു തീരുമാനിച്ചത്. കുടുംബം പുലര്‍ത്താന്‍ മറ്റെന്തെങ്കിലും വരുമാനമാര്‍ഗം തേടിക്കോട്ടെയെന്നുകരുതി ഇക്കാര്യം ഗംഗാധരനോട് പറയുകയും ചെയ്തിരുന്നു.

വീടും 12 സെന്റ് സ്ഥലവും വാങ്ങാന്‍ മൂന്നുലക്ഷം രൂപ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. പലിശ കൃത്യമായി അടയ്ക്കുകയുംചെയ്തിരുന്നു. എങ്ങനെയും കടംവീട്ടിത്തീര്‍ക്കാന്‍വേണ്ടി ബഡ്ഡിങ്ങ് പണിക്കുംമറ്റും പോയിരുന്നു. റബ്ബറില്‍ പ്രതീക്ഷയില്ലാതായതോടെ ആരും ബഡ്ഡിങ്ങ്‌ജോലിക്കും വിളിക്കാതായി. മെഡിക്കല്‍ റെപ്രസെന്റേറ്റീവായിരുന്ന മകന്‍ സനുരാജിന് കിട്ടുന്ന ചെറിയശന്പളംകൊണ്ടാണ് വീട്ടിലെ െചലവുകള്‍ നടത്തിയിരുന്നത്.

റബ്ബര്‍വെട്ടാനുംമറ്റും സനുരാജും അച്ഛനെ സഹായിച്ചിരുന്നു. എല്ലാവഴിയും അടഞ്ഞതോടെ ബാങ്കുവായ്പ അടക്കമുള്ള ബാധ്യത എങ്ങനെ വീട്ടുമെന്നറിയാതെ കുഴങ്ങിയ ഈ തൊഴിലാളി ഒടുവില്‍ പണിയെടുത്തിരുന്ന മിഷ്യന്‍പുരയില്‍ത്തന്നെ കൈലിമുണ്ടില്‍ ജീവിതം അവസാനിപ്പിച്ചു.

 

 




MathrubhumiMatrimonial