Crime News

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവ്‌

Posted on: 24 May 2015


കാസര്‍കോട്: ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവ്. പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വെസ്റ്റ് എളേരി പുങ്ങംചാല്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനെ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം.ജെ.ശക്തിധരന്‍ ശിക്ഷിച്ചത്. അഞ്ചുവര്‍ഷം കഠിനതടവും 2000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവനുഭവിക്കണം. അഡ്വ. സി.ഷുക്കൂറായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.

2014 ഏപ്രിലിലാണ് വെസ്റ്റ് പ്രതിയുടെ ഭാര്യയെ പൊള്ളലേറ്റ നിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍വച്ച് അവര്‍ മരിച്ചു. വെള്ളരിക്കുണ്ട് പോലീസ് അമ്പത്തിരണ്ടുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടത്തുന്നതിനിടയില്‍ സാക്ഷിയായ 14 വയസ്സുള്ള പെണ്‍കുട്ടിയുടെ മൊഴിയിലാണ് നിര്‍ണായകമായ വെളിപ്പെടുത്തലുണ്ടായത്. ഭാര്യ മരിക്കുന്നതിന് ഒരാഴ്ചമുമ്പ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കാര്യമാണ് കുട്ടി അറിയിച്ചത്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി അന്നുതൊട്ട് ജയിലിലാണ്. 2015 ഫിബ്രവരിയില്‍ സാക്ഷിവിസ്താരം തുടങ്ങി. 12 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തതായി തെളിയിക്കപ്പെട്ടു.

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്.

 

 




MathrubhumiMatrimonial