Crime News

മോഷണം കഴിഞ്ഞ് കാല്‍നൂറ്റാണ്ടിന് ശേഷം പ്രതി പിടിയില്‍

Posted on: 23 May 2015


കൊച്ചി: മോഷണക്കേസില്‍ 25 വര്‍ഷമായി ഒളിവില്‍ക്കഴിയുകയായിരുന്ന പ്രതിയെ എറണാകുളം ക്രൈംബ്രാഞ്ചിന്റെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കൊല്ലം ചിറക്കര സ്വദേശി ഒമനക്കൂട്ടന്‍(43) ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്.

1990 സപ്തംബര്‍ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയം, പൊന്‍കുന്നം ചിറക്കടവ് വടക്കുംഭാഗം കരയില്‍ അത്യാലില്‍ വീട്ടില്‍ ദേവസ്യ മകന്‍ എബ്രഹാമിന്റെ ലോറി മോഷ്ടിച്ചെന്നതാണ് പ്രതിക്കെതിരെയുള്ള കേസ്. ഇയാളെ സഹായിക്കാന്‍ ഏതാനം സുഹൃത്തുക്കളുമുണ്ടായിരുന്നു. മോഷ്ടിച്ച ലോറി തമിഴ്‌നാട്ടിലാണ് പ്രതിയും സംഘവും വിറ്റത്. പൊന്‍കുന്നം പോലീസ് കേസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാഞ്ഞതിനെ തുടര്‍ന്ന് ക്രൈബ്രാഞ്ചിനെ കേസ് ഏല്‍പ്പിക്കകയായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ഒളിവിലായിരുന്ന ഒമനക്കുട്ടന്‍.

സംഭവത്തിന് ശേഷം ഇയാള്‍ നാട്ടില്‍ വന്നിരുന്നല്ല. ഇയാളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് അലക്‌സ് കെ ജോണിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് കോട്ടയം സബ്ബ് യൂണിറ്റ് ഡിക്ടറ്റീവ് ഇന്‍സ്‌പെക്ടര്‍ വി.എസ് അനില്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ പുരുഷന്‍, എ.എസ്.ഐ ജെബി.കെ ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജി എന്നിവര്‍ ചേര്‍ന്നാണ് ഓമനക്കുട്ടനെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ പൊന്‍കുന്നം സബ്ബ് ജയിലിലേക്ക് അയുച്ചു.

 

 




MathrubhumiMatrimonial