goodnews head

രാജ്യന്തര നിലവാരത്തില്‍ ഒരു എയ്ഡഡ് സ്‌കൂള്‍

Posted on: 23 May 2015

ജീവ് ടോം മാത്യു



തൊടുപുഴ: ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കാപ്പ് എന്‍ എസ് എസ്, എല്‍ പി സ്‌കൂള്‍ അടുത്ത അധ്യായന വര്‍ഷത്തിനായി സ്മാര്‍ട്ടാവുകയാണ്. പൊളിഞ്ഞ് വീഴാറായ കാപ്പ് സ്‌കൂളിനെ സ്മാര്‍ട്ടാക്കിയതിന് ഫുള്‍മാര്‍ക്ക് നല്‍കേണ്ടത് പ്രധാന അധ്യാപകനും അധ്യാപകരക്ഷകതൃ കൂട്ടായ്മക്കും.

ബ്ലാക്ക് ബോര്‍ഡിനും ചൊക്കിനും ഡസ്റ്ററിനുമൊക്കെ ഇനി രക്ഷിതാക്കളെ വിളിച്ചുകൊണ്ടു വന്നാലും കാപ്പ് സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ കയറാന്‍ പറ്റില്ല. ജര്‍മ്മന്‍കാരായ മിടുമിടുക്കന്‍ വെള്ളക്കാരന്‍ ബോര്‍ഡും പ്രൊജക്ടറും ക്യാമറയുമൊക്കെ കാപ്പ് സ്‌കൂളിലെ എല്ലാ സ്മാര്‍ട്ട് ക്ലാസ് റൂമും കൈയ്യടക്കി കഴിഞ്ഞു. ഡിജിറ്റല്‍ ബോര്‍ഡും ഡിജിറ്റല്‍ ചോക്കും. വിഡിയോയും പവര്‍ പോയിന്റ് പ്രസന്റേഷനുമൊക്കെയാകും മുട്ടയില്‍ നിന്ന് വിരിയുന്ന പ്രായത്തിലെ കുട്ടികളെ തേടി എത്തുക. പുസ്തകങ്ങള്‍ വേണ്ട. എല്ലാം കണ്ടും കേട്ടും പഠിക്കാം.

നാല് ക്ലാസ് മുറികളാണ് സ്‌കൂളിനുള്ളത്. ഓരോ ക്ലാസിലും ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നു. പ്രൊജക്ടറും പ്രത്യേകം സോഫ്റ്റുവെയറിന്റെ സഹായത്തോടെ തയ്യാറാക്കിയ പഠന ഉപകരണങ്ങളും. ബോര്‍ഡില്‍ ഡിജിറ്റല്‍ എഴുത്ത് സാധ്യമാണ്. ഇലക്ട്രോണിക്ക് ചോക്ക്‌പേന ഉപയോഗിച്ച് അധ്യാപകന്‍ ബോര്‍ഡില്‍ എഴുതുന്നത് സെന്‍സര്‍ വ്യക്തമായി പ്രതിഫലിപ്പിക്കും. വലിയ അക്ഷരങ്ങളില്‍ ഇവ പ്രത്യക്ഷപ്പെടുന്നതോടെ ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അനായാസം വായിക്കാം. പ്രൊജക്ടറിന്റെ സഹായത്തോടെ ചിത്രങ്ങളും ചലചിത്രങ്ങളും പാഠഭാഗത്തെ പരീക്ഷണങ്ങളുമൊക്കെ പ്രദര്‍ശിപ്പിക്കാം. ഇനിയിപ്പോള്‍ അധ്യാപകന് അക്ഷരതെറ്റ് പറ്റിയാലും സെന്‍സര്‍ സംവധാനം അവ തിരുത്തും. പ്രത്യേക സംവിധാനം ഉപയോഗിച്ച് കണക്കും പ്രവൃത്തിപരിചയം വേണ്ട സയന്‍സ് വിഷയങ്ങളും അനായാസം പഠിക്കാന്‍ കഴിയുമെന്ന് അധ്യാപകര്‍ പറയുന്നു.

ഇതു കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അസുഖം വന്ന് കിടപ്പിലായാലും പ്രശ്‌നമില്ല. രക്ഷിതാക്കളുടെ മൊബൈലിലോ ലാപ്‌ടോപ്പിലോ ഇന്റനെറ്റ് സംവിധാനം ഉണ്ടെങ്കില്‍ എവിടെ കിടന്നും ലൈവായി പഠിക്കാം. ഇനി ക്ലാസില്‍ പോകാതെ മുങ്ങി നടക്കാമെന്നൊന്നും കരുതേണ്ട. രക്ഷിതാക്കള്‍ക്ക് ക്ലാസ് റൂം നിരന്തരം നിരീക്ഷിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യവും തയ്യാറായിട്ടുണ്ട്. ബഞ്ചും ഡസ്‌കുമൊക്കെ ഉടന്‍ അപ്രത്യക്ഷമാകും. വച്ചെഴുത്ത് സഹായിയുള്ള ജഫേഴ്‌സണ്‍ ചെയറുകള്‍ ക്ലാസ് റൂമില്‍ നിരക്കും..

അധ്യാപകര്‍ക്കെല്ലാം ലാപ്‌ടോപ് വാങ്ങി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ചുമരുകളിലെല്ലാ ചിത്രപണികള്‍ ഒരുക്കിയിരിക്കുന്നു. ടൈല്‍സിട്ട് ക്ലാസ് മുറികള്‍ മനോഹരമാക്കി.ഒരു ക്ലാസ് മുറി പരമാവധി പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. ഇനി സ്‌കൂളിലേക്ക് വരാനും മടിക്കേണ്ട. എസി വിഡോയ കോച്ചും വിദ്യാര്‍ഥികള്‍ക്കായി തയ്യാര്‍. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ വിധു ഏറെക്കാലം ലോകബാങ്ക് സഹായത്തോടെ ആഫ്രിക്കയില്‍ നടന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ഈ അറിവുകളാണ് സ്മാര്‍ട്ട് സ്‌കൂളിന്റെ രൂപീകരണത്തില്‍ സഹായകമായതെന്ന് വിധു പറയുന്നു.


 

 




MathrubhumiMatrimonial