Crime News

യുവാവ് മരിച്ച സംഭവം: രാജാജി നഗറില്‍ പ്രതിഷേധം; എസ്.ഐ.ക്കും പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്ക്‌

Posted on: 20 May 2015



തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ മഹസ്സര്‍ തയ്യാറാക്കാന്‍ ചെന്ന പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം. എസ്.ഐ. ഉള്‍െപ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
രാജാജി നഗറില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട രാജാജി നഗര്‍ നിവാസികള്‍ റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന്, സംഘടിച്ചവരെ പിരിച്ചുവിടാന്‍ ശ്രമിക്കവേയാണ് കല്ലേറില്‍ എസ്.ഐ. ആര്‍.ശിവകുമാര്‍ ഉള്‍െപ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ച് മാറ്റാനും സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലൂക്‌സ് ബോര്‍ഡ് മാറ്റാനും പോലീസ് ശ്രമിച്ചത് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി എട്ടരയോടെ രാജാജിനഗര്‍ ഷെഡ് നമ്പര്‍ രണ്ടില്‍ സുജിത്തിനെ(20)യും സുഹൃത്തിനെയും കന്റോണ്‍മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ പതിനൊന്നര മണിയോടെ രാജാജിനഗറിന് സമീപത്തെ സഹകരണ വകുപ്പിന്റെ കെട്ടിടത്തിന് മുകളില്‍ നിന്നും സുജിത്ത് താഴേക്ക് ചാടി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മഹസ്സര്‍ തയാറാക്കുന്നതിനായാണ് കന്റോണ്‍മെന്റ് പോലീസ് ചൊവ്വാഴ്ച രാജാജി നഗറിലെത്തിയത്.
രാജാജിനഗറിലെ യുവാക്കളെ കന്റോണ്‍മെന്റ് പോലീസ് കള്ളക്കേസുകളില്‍ കുടുക്കുന്നത് പതിവാണെന്ന് ആരോപിച്ച് നാട്ടുകാര്‍ മഹസ്സര്‍ തയാറാക്കാന്‍ ചെന്ന പോലീസുകാരെ തടഞ്ഞു. ഇത് വാക്കുതര്‍ക്കങ്ങളിലേക്ക് നീങ്ങിയതോടെ കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം രാജാജി നഗറിലെത്തി. ഇതോടെ അവിടെ കൂടിയിരുന്നവര്‍ മരക്കഷ്ണങ്ങളും കയറും ഉപയോഗിച്ച് ഗതാഗതം തടഞ്ഞ് റോഡ് ഉപരോധിക്കാന്‍ തുടങ്ങി. ഈ സമയം അതുവഴി വന്ന ഒരു ബൈക്ക് യാത്രക്കാരന് നേരെ കൈയേറ്റമുണ്ടായതായും കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു.

ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനായി റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ പോലീസ് ബലം പ്രയോഗിച്ചതിനെ തുടര്‍ന്ന് സംഘം ചേര്‍ന്ന് നിന്നവര്‍ പോലീസിനു നേരെ കല്ലേറുനടത്തുകയായിരുന്നു. പോലീസുകാര്‍ക്കുനേരെ കുപ്പിയേറുമുണ്ടായി. കന്റോണ്‍മെന്റ് എസ്.ഐ. ശിവകുമാറിനും ആര്‍.ആര്‍.എഫിലെ അനീഷ്, ഷൈജു എന്നിവര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. പിന്നീട് തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഹരികുമാര്‍, തഹസില്‍ദാര്‍ കെ.ശശികുമാര്‍ എന്നിവര്‍ ഉപരോധക്കാരുമായും പോലീസുമായും ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

ഗതാഗത തടസ്സമുണ്ടാക്കിയതിനും പോലീസുകാരെ ആക്രമിച്ചതിനും കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


19


പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് റോഡില്‍ ചിതറിക്കിടക്കുന്ന കുപ്പികളും കല്ലും

 

 




MathrubhumiMatrimonial