Crime News

കള്ളപാസ്‌പോര്‍ട്ടില്‍ കടത്തിയ 60 ലക്ഷത്തിന്റെ വിദേശ ഉത്പന്നങ്ങള്‍ കാസര്‍ക്കോട്ട് പിടികൂടി

Posted on: 19 May 2015


കാഞ്ഞങ്ങാട്: ആവശ്യമായ രേഖകളില്ലാതെയും ഇല്ലാത്ത വിലാസത്തില്‍ പാസ്‌പോര്‍ട്ട് കോപ്പിയുണ്ടാക്കിയും കടത്തിയ 60 ലക്ഷത്തിന്റെ വിദേശ ഉത്പന്നങ്ങള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. മഞ്ചേശ്വരത്തുനിന്നാണ് വാണിജ്യനികുതി ഇന്റലിജന്റ്‌സ് വിഭാഗം ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.വി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

മുംബൈ വിമാനത്താവളം വഴി ഇറക്കിയ ഉത്പന്നങ്ങളാണിവ. പഴയ വീട്ടുസാധനങ്ങള്‍ എന്ന് പറഞ്ഞാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തെത്തിച്ചത്. പഴയ വീട്ടുസാധനങ്ങളാണെങ്കില്‍ അത് എത്തിക്കേണ്ട കൃത്യമായ വിലാസം, ഇവര്‍ക്ക് സാധനങ്ങള്‍ അയച്ചുകൊടുക്കുന്ന വിദേശത്തുള്ള ആളുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പി തുടങ്ങിയ രേഖകള്‍ ഉണ്ടായിരിക്കണം. പിടികൂടിയ ലോറിക്കാരുടെ കൈയില്‍ കര്‍ണാടക കാര്‍ക്കളയിലെ വന്ദനാറാവു എന്ന പേരിലുള്ള ഒരു പാസ്‌പോര്‍ട്ടിന്റെ കോപ്പി മാത്രമാണ് ഉണ്ടായിരുന്നത്.

ഇതും തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ലോറികള്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചു. ഇലക്ട്രിക് ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, മില്‍ക്ക്പൗഡര്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയായിരുന്നു ലോറികള്‍ നിറയെ. പുതിയ സാധനങ്ങളായിരുന്നു എല്ലാം. 14.5 ശതമാനം വരെ നികുതി ഈടാക്കേണ്ട ഉത്പന്നങ്ങളാണിതില്‍ ഏറെയും. നികുതിയും പിഴയുമായി 11.11 ലക്ഷം രൂപ ഈടാക്കിയശേഷം ലോറികള്‍ വിട്ടുകൊടുത്തു. ഇന്റലിജന്റ്‌സ് വിഭാഗം ഓഫീസര്‍ കെ.അശോക്കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ബി.ഹര്‍ഷാദ്, ബി.എന്‍.ഷാജഹാന്‍, കെ.ജെ.ജെയിംസ് എന്നിവരും സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial