Crime News

പത്തരകിലോ കഞ്ചാവുമായി സൂപ്പര്‍ ബൈക്കിലെത്തിയ യുവാക്കള്‍ പിടിയില്‍

Posted on: 16 May 2015



പീരുമേട്: എക്‌സൈസ് സംഘത്തെ കബളിപ്പിച്ച് സൂപ്പര്‍ ബൈക്കില്‍ കഞ്ചാവുമായി കടന്ന യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ദേശീയപാത 183ല്‍ എക്‌സൈസ് സംഘം പിന്തുടര്‍ന്ന യുവാക്കള്‍ വഴിതിരിഞ്ഞ് മ്ലാക്കത്തടം ഗിരിവര്‍ഗ കോളനിയിലെത്തുകയായിരുന്നു. കരുനാഗപ്പള്ളി എസ്.പി. മാര്‍ക്കറ്റ് സ്വദേശി ഇടയിലെവീട്ടില്‍ ജലാലുദ്ദീന്‍ (33), തേവലക്കര കുന്നത്തെക്കേനിക്കര ഷെരീഫ് (33) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പത്തരകിലോ കഞ്ചാവും പിടികൂടി.

വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജില്ലയിലുടനീളം നടക്കുന്ന പരിശോധനയുടെ ഭാഗമായി വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു കഞ്ചാവുമായി എത്തിയ ബൈക്ക്.

സംശയം തോന്നി പിന്നാലെ പിന്തുടര്‍ന്ന സംഘം പീരുമേട് എക്‌സൈസ് അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ മരിയഗിരി സ്‌കൂളിന് സമീപം കാത്തുനിന്നു. അതിവേഗമെത്തിയ ബൈക്ക് പരിശോധന കണ്ട് പൊടുന്നനെ തിരികെ പോകുന്നതു ശ്രദ്ധിച്ച സംഘം അവരെ പിന്തുടര്‍ന്നു.

പീരുമേട്ടില്‍ നിന്ന് മ്ലൂക്കത്തടം ഗിരിവര്‍ഗ േകാളനിയിലേക്ക് തിരിഞ്ഞ ബൈക്കിനെ പിന്തുടര്‍ന്ന് എക്‌സൈസ് സംഘം എത്തി. തുടര്‍ന്ന് നാല് കിലോമീറ്റര്‍ അകലെയായി ഉപേക്ഷിച്ച നിലയില്‍ ബൈക്കും കഞ്ചാവും കണ്ടെത്തുകയായിരുന്നു.

കോളനിയില്‍ നിന്ന് എത്തിയ പീരുമേട്ടിലെ ഓട്ടോ ഡ്രൈവറാണ് അപരിചിതരായ രണ്ടുപേര്‍ കോളിനിയിലേക്ക് പോകുന്നതായി എക്‌സൈസ് സംഘത്തെ അറിയിച്ചത്. പിന്നീട് കോളനി നിവാസികളുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയായിരുന്നു. സി.ഐ. എസ്.വിനോദ്കുമാര്‍, സി.കെ.സുനില്‍രാജ്, ടി.വി.സജീവ്കുമാര്‍, സതീഷ്‌കുമാര്‍, സനീഷ്‌കുമാര്‍, രാജ്കുമാര്‍ ബി., അനീഷ് ടി.എ., ബെന്നി ജോസഫ്, ജോബി വര്‍ഗീസ്, ദീപുകുമാര്‍, സിജോ ദാനിയേല്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

 

 




MathrubhumiMatrimonial