goodnews head

കണ്ണൂരില്‍ ഒരുങ്ങുന്നു കണ്ടല്‍ സ്‌കൂള്‍

Posted on: 13 May 2015

സി.കെ വിജയന്‍.



കണ്ടല്‍ സ്‌കൂള്‍
പഴയങ്ങാടി. പിഒ
മാനേജര്‍: കല്ലേന്‍ പൊക്കൂടന്‍




ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ സ്‌കൂള്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ ഉടന്‍ തുറക്കും. കണ്ടലുകളുടെ ആത്മാവു തൊട്ടറിഞ്ഞ കല്ലേന്‍ പൊക്കുടനാണ് മാനേജരും പ്രഥാന അധ്യാപകനും. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ അര നൂറ്റാണ്ടു കാലത്തെ ജീവിതത്തില്‍ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് പൊക്കൂടന്‍ പറഞ്ഞു.

കണ്ടലുകളെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ള ആര്‍ക്കും ഈ സ്‌കൂളില്‍ ചേരാം. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും പഠിക്കാം. കാരണം ഇത് കണ്ടലുകളെക്കുറിച്ചുള്ള സ്‌കൂളാണ്. പഠനവും ഗവേഷണവും അടക്കം പരിസ്ഥിതിയെക്കുറിച്ചുള്ളതാണ് സിലബസ്.ആ അര്‍ത്ഥത്തില്‍ ഇതൊരു ഇന്റര്‍നാഷനല്‍ സ്‌കൂളാണെന്ന് പൊക്കൂടന്‍ പറയും.

പഴയങ്ങാടയിലെ അമൂല്യങ്ങളായ കണ്ടലുകള്‍ സംരക്ഷിക്കുകയും അവയെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് സ്‌കൂളിന്റെ പ്രധാന ലക്ഷ്യം. കണ്ടലുകളെ അറിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം പരിസ്ഥിതി സ്‌നേഹികള്‍ പഴയങ്ങാടിയില്‍ എത്തുന്നുണ്ട്. ഇവരെല്ലാം സമീപിക്കുന്നത് പൊക്കൂടനെയാണ്. എന്നാല്‍ അവര്‍ക്ക് ക്ലാസു നല്‍കാന്‍ പറ്റിയ സ്ഥാപനം ഇവിടെയില്ല. അതിനാണ് കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതെന്ന് പൊക്കൂടന്‍ പറഞ്ഞു.

രണ്ടു സെന്റ് സ്ഥലത്താണ് സ്‌കൂള്‍ കെട്ടിടം. പണി ഏതാണ്ട് പൂര്‍ത്തിയായി. വരാന്തയും ക്ലാസ്‌റൂമും ഉള്‍പ്പെടെ മൂന്നു മുറികളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് രാത്രിയില്‍ താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് ക്ലാസ് മുറി. പൊക്കൂടന്റെ പഴയ വീട് പൊളിച്ചാണ് സ്‌കൂള്‍ പണിതത്. ബ്ലാക് ബോര്‍ഡും ബഞ്ചും കസേരയും എല്ലാം തയ്യാറായിട്ടുണ്ട്.



കുടംബ ട്രസ്റ്റിനു കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക. റജിസ്‌ട്രേഷനും മറ്റ് നടപടികളും പൂര്‍ത്തിയായി. പൊക്കൂടനും മക്കളുമാണ് ഇതിലെ അംഗങ്ങള്‍. മക്കളായ ശ്രീജിത്തും അനന്തനും ഭാരവാഹികളാണ്. പൊക്കൂടന്‍ രക്ഷാധികാരിയും. കണക്കുകളും പൊക്കൂടന്‍ പരിശോധിക്കും. സ്വന്തം കൈയിലുള്ള പണം കൊണ്ടാണ് പൊക്കൂടന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നത്. എത്ര പണം ചിലവായി, എത്ര പണം ഇനിയും വേണ്ടിവരും എന്നൊക്കെ ചോദിച്ചാല്‍ പൊക്കൂടന്‍ ഉറക്കെ ചിരിക്കും. ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് ഉറപ്പോടെ പറയും. ഭാവിയില്‍ പരിസ്ഥിതി വകുപ്പില്‍ നിന്നും മറ്റും ധനസഹായം കിട്ടുമെന്നാണ് പൊക്കൂടന്റെ പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും മികച്ച കണ്ടലുകളുള്ള നാടാണ് പഴയങ്ങാടി. അതുകൊണ്ടുതന്നെ കണ്ടല്‍ സ്‌കൂള്‍ തുടങ്ങാന്‍ ഇതിലും നല്ലൊരു സ്ഥലമുണ്ടാവില്ല എന്നാണ് പൊക്കൂടന്റെ അഭിപ്രായം. തഴച്ചു വളരുന്ന കണ്ടല്‍ക്കാടുകള്‍ക്ക് തൊട്ടടുത്താണ് സ്‌കൂള്‍. കണ്ടലിനെ തൊട്ടറിഞ്ഞുകൊണ്ടുതന്നെ പഠനം നടത്താനുള്ള സൗകര്യമാണ് ഈ സ്‌കൂളിലൂടെ പൊക്കൂടന്‍ ഒരുക്കുന്നത്. കവുങ്ങും തെങ്ങും നിറഞ്ഞ വളപ്പില്‍ പണിത സ്‌കൂളിനു ചുറ്റും കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കാനും ശ്രമമുണ്ട്. അങ്ങനെയായാല്‍ ക്ലാസുകള്‍ പ്രകൃതിയില്‍ തന്നെ നടത്താമല്ലോ എന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. സ്‌കൂളിന് കൂടുതല്‍ സൗകര്യം വേണമെന്നു കണ്ടാല്‍ നിലവിലുള്ള വീട് വിട്ടു നല്‍കും. മക്കളെ വാടക വീട്ടിലേക്കു മാറ്റാനാണ് ആലോചന.

സ്‌കൂളിന്റെ നിര്‍മ്മാണ ജോലികള്‍ തീരാറായി. സ്‌കൂള്‍ അടുത്ത ഓണത്തിന് തുറക്കും.




 

 




MathrubhumiMatrimonial