Crime News

നിര്‍ണായകമൊഴി നല്‍കിയ പാട്ടീലിന് നഷ്ടമായത് ജീവിതം

Posted on: 07 May 2015


മുംബൈ: അധികാരികളുടെ പീഡനം നേരിട്ട് ദുരന്തകഥാപാത്രമായാണ് സല്‍മാന്‍ കേസില്‍ നിര്‍ണായക തെളിവുനല്‍കിയ പോലീസുകാരന്‍ മരണംവരിച്ചത്. സല്‍മാന്റെ അംഗരക്ഷകനായിരുന്നു രവീന്ദ്ര ഹിമ്മത്‌റാവു പാട്ടീല്‍. അധോലോകത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന് സര്‍ക്കാര്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അപകടം നടന്ന രാത്രിയും പാട്ടീല്‍ സല്‍മാനോടൊപ്പമുണ്ടായിരുന്നു.

'2002 സപ്തംബര്‍ 27ന് രാത്രി 9.30ന് ബാന്ദ്രയിലെ വീട്ടില്‍നിന്നാണ് ബന്ധുവായ കമാല്‍ ഖാനോടൊപ്പം സല്‍മാന്‍ ജുഹുവിലുള്ള റെയിന്‍ ബാറില്‍ പോയത്. അവിടെനിന്ന് തൊട്ടടുത്തുള്ള ജെ.ഡബ്ല്യു. മാരിയട്ട് ഹോട്ടലിലേക്ക്. ഇവിടെ നിന്നിറങ്ങിയത് പുലര്‍ച്ചെ 2.15ന്. അമിതമായി മദ്യപിച്ച സല്‍മാന്‍ തന്നെയായിരുന്നു വണ്ടിയോടിച്ചിരുന്നത്. സെന്റ് ആന്‍ഡ്രൂസ് റോഡിലെത്തിയപ്പോള്‍ വേഗം ഏകദേശം 90 മുതല്‍ 100 കിലോമീറ്റര്‍ വരെ. വളവില്‍ എത്തിയപ്പോള്‍ സല്‍മാന് വാഹനം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അത് നടപ്പാതയിലേക്ക് ഓടിക്കയറി. അപകടംനടന്ന സ്ഥലത്തുനിന്ന് സല്‍മാനും കമാലും ഓടിരക്ഷപ്പെട്ടു' എന്നാണ് പാട്ടീല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി.
താന്‍ എത്ര പറഞ്ഞിട്ടും വണ്ടിയുടെ വേഗം കുറയ്ക്കാന്‍ സല്‍മാന്‍ തയ്യാറായില്ലെന്നും പാട്ടീല്‍ പറഞ്ഞു.

ഈ മൊഴി പാട്ടീലിന്റെ ജീവിതത്തിലെ ദുരന്തങ്ങളിലേക്കുള്ള ആദ്യപടിയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുരുക്കില്‍ ആ ജീവിതം നഷ്ടപ്പെട്ടു. വിചാരണയുടെ പലഘട്ടത്തിലും മൊഴിമാറ്റാന്‍ കടുത്ത സമ്മര്‍ദമുണ്ടായി. പാട്ടീല്‍ തയ്യാറായില്ല. സല്‍മാന്റെ അഭിഭാഷകനുമുന്നില്‍ ഹാജരാകാനും മടിച്ചു. പലതവണ കോടതി വിളിപ്പിച്ചിട്ടും ഹാജരായില്ല.

സല്‍മാന്റെ അഭിഭാഷകനില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം ആരോടും പറയാതെ മുങ്ങി. പാട്ടീലിനെ കാണാനില്ലെന്ന് സഹോദരന്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസില്‍നിന്ന് അവധിയെടുക്കാതെ മുങ്ങിയതിന് സസ്‌പെന്‍ഷന്‍. പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മഹാബലേശ്വറിലെ ചെറിയ ഹോട്ടലില്‍നിന്നാണ് കോടതി വാറന്റിനെ തുടര്‍ന്ന് പാട്ടീലിനെ പോലീസ് അറസ്റ്റുചെയ്തത്.

എല്ലാവരും പാട്ടീലിനെ അകറ്റിനിര്‍ത്തി. കുടുംബംപോലും ഉപേക്ഷിച്ചു. സ്വയം ഒളിവില്‍പ്പോയതാണോ ആരെങ്കിലും ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നോ എന്ന് അന്വേഷണമുണ്ടായില്ല. ഇത്രയും പ്രധാനമായ ഒരു കേസിലെ പ്രധാന സാക്ഷിക്ക് കൊടുക്കേണ്ട സംരക്ഷണം പാട്ടീലിന് കിട്ടിയില്ല.

പോലീസിന്റെ പിടിയിലായ പാട്ടീലിനെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആര്‍തര്‍ റോഡ് ജയിലിലേക്കാണ് വിട്ടത്. അപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു. കുറ്റവാളികളുടെ കൂടെ പാര്‍പ്പിക്കരുതെന്ന പാട്ടീലിന്റെ അപേക്ഷ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. ജോലിയില്‍നിന്ന് പിരിച്ചുവിടരുതെന്ന അപേക്ഷയും ചെവിക്കൊണ്ടില്ല.

ജയിലില്‍ നിന്നിറങ്ങിയ പാട്ടീലിനെ വീണ്ടും കാണാതായി. ഭിക്ഷയാചിച്ചായിരുന്നു ജീവിതം. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ സെവ്രി മുനിസിപ്പല്‍ ഹോസ്പിറ്റലിലെ കിടക്കയില്‍ ക്ഷയരോഗം പിടിപെട്ട അവസ്ഥയില്‍ കണ്ടെത്തുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോയിരുന്നു. കടുത്ത സമ്മര്‍ദവും കൂടിയ മദ്യപാനവും അദ്ദേഹത്തെ മറ്റൊരാളാക്കിമാറ്റി. ചികിത്സ ഫലിക്കാതെ 2007ല്‍ മരിച്ചു.


വിവാദനായകന്‍


മുംബൈ: ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട കേസ് മാത്രമല്ല സല്‍മാന്‍ഖാന്റെ പേരിലുള്ള വിവാദം. ബോളിവുഡിലെ വഴക്കാളിയുടെ പ്രതിച്ഛായയാണ് അദ്ദേഹത്തിനെപ്പോഴും. സല്‍മാന്‍ ഉള്‍പ്പെട്ട ചില പ്രധാനവിവാദങ്ങള്‍.

കൃഷ്ണമൃഗത്തെ വേട്ടയാടല്‍: 1998ല്‍ 'ഹം സാഥ് സാഥ് ഹൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രാജസ്ഥാനിലെ ജോധ്പുരിനുസമീപം രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ പ്രതിയായി. ഒരു കൊല്ലം തടവുശിക്ഷയനുഭവിച്ചു. രാജസ്ഥാനിലെ കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കയാണ്.

26/11 ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവന: ''ഇത്തവണ ലക്ഷ്യംവെച്ചത് സമ്പന്നരെയായിരുന്നു. അതിനാല്‍ അവര്‍ പരിഭ്രാന്തരായി. അവരെല്ലാം ചാടിയെണീറ്റ് ആക്രണമത്തെപ്പറ്റി പറഞ്ഞു. എന്തുകൊണ്ട് അവരിത് നേരത്തേ ചെയ്തില്ല? തീവണ്ടികളിലും ചെറുപട്ടണങ്ങളിലും ആക്രമണങ്ങളുണ്ടായിട്ടില്ലേ. അന്നൊന്നും ആരും ഇത്രമാത്രം പറഞ്ഞിട്ടില്ലല്ലോ'', എന്നായിരുന്നു മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള സല്‍മാന്റെ പ്രസ്താവന. ഭീകരാക്രമണത്തിന് പാകിസ്താനാണ് ഉത്തരവാദിയെന്ന് പറയരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസ്താവന വിവാദമായതോടെ മാപ്പുപറഞ്ഞു.

ഐശ്വര്യ റായിയുമായുള്ള ബന്ധവും പിരിയലും: 'ഹം ദില്‍ദേ ചുകേ സനം' എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഐശ്വര്യസല്‍മാന്‍ ബന്ധം ബോളിവുഡില്‍ ചൂടുവാര്‍ത്തയായി. 2002ല്‍ ഇവര്‍ പിരിഞ്ഞു. സല്‍മാന്‍ നിരന്തരം പീഡിപ്പിച്ചെന്നും ഒരുതരത്തിലും ഒത്തുപോകാനാവാത്തതിനാല്‍ പിരിയുകയാണെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സല്‍മാനെതിരെ കേസെടുത്തു.

വിവേക് ഒബ്‌റോയിയുടെ ആരോപണങ്ങള്‍: തന്നെ കൊല്ലുമെന്ന് സല്‍മാന്‍ ഭീഷണിപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിവേക് ഒബ്‌റോയിയുടെ ആരോപണം. സല്‍മാനുമായി പിരിഞ്ഞ ഐശ്വര്യ, ഒബ്‌റോയിയുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഇത്.

ഷാരൂഖ് ഖാനുമായുള്ള പോര്: 2008ല്‍ സല്‍മാനും ഷാരൂഖും തമ്മില്‍ ഒരു പാര്‍ട്ടിക്കിടെ ഇടിയുണ്ടായി. അന്നുമുതല്‍ ഇരുവരും തമ്മിലുള്ള ബന്ധം സുഖകരമല്ല. എങ്കിലും, ഇഫ്താര്‍ പാര്‍ട്ടിയില്‍ ഇരുവരുമൊന്നിച്ച് നൃത്തംചെയ്തു. സല്‍മാന്റെ സഹോദരിയുടെ വിവാഹത്തില്‍ ഷാരൂഖ് പങ്കെടുക്കുകയുമുണ്ടായി. ബുധനാഴ്ച വിധിവരുംമുമ്പ് ഷാരൂഖ് സല്‍മാനെ കാണാനെത്തുകയും ചെയ്തു.

കാത്തിരിപ്പിന്റെ 13 ആണ്ട്

മുംബൈ: മദ്യപിച്ച് വാഹനമോടിച്ചുകയറ്റി ഒരാളെക്കൊന്ന കേസില്‍ വിധിവരാന്‍ പതിമ്മൂന്നുവര്‍ഷമെടുത്തു. വെറുമൊരു വാഹനാപകടക്കേസില്‍നിന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസായി അതു മാറിയപ്പോള്‍ സല്‍മാന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയിലെത്തി. പ്രോസിക്യൂഷന്‍ പക്ഷേ, സുപ്രീം കോടതിയില്‍ പോയി അതിനെതിരെ വിധിേനടി. കേസില്‍ വിചാരണ നീണ്ടുപോകാനിടയാക്കി ഇതെല്ലാം.

കേസിന്റെ നാള്‍വഴികളിലൂടെ

2002 സപ്തംബര്‍ 28 സല്‍മാന്‍ ഓടിച്ച ലാന്‍ഡ് ക്രൂസര്‍ ബാന്ദ്ര വെസ്റ്റ് അമേരിക്കന്‍ ബേക്കറിക്കു മുന്നില്‍ക്കിടന്നുറങ്ങിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറി. വാഹനാപകടത്തിന് കേസെടുത്തു
ഒക്ടോബര്‍ ഒന്ന് ഐ.പി.സി. 304(2) പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യ കേസാക്കി ഇതു മാറ്റി
2003 ഇതിനെതിരെ സല്‍മാന്‍ ഹൈക്കോടതിയിലെത്തി. വിധി താരത്തിനനുകൂലം. പ്രോസിക്യൂഷന്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍. വിചാരണക്കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വിധിച്ചു
2006 മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണതുടങ്ങി
2011 മാര്‍ച്ച് 304(2) വകുപ്പുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍
2013 ജനവരി 31 പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു
മാര്‍ച്ച് മജിസ്‌ട്രേറ്റ് കോടതിവിധിക്കെതിരെ സല്‍മാന്‍റെ റിവിഷന്‍ അപേക്ഷ
ജൂണ്‍ 24 സെഷന്‍സ് കോടതി അപേക്ഷ തള്ളി
ജൂലായ് 24 കേസില്‍ കുറ്റം ചുമത്തി
2014 എപ്രില്‍ 28 ആദ്യസാക്ഷിവിസ്താരം
മെയ് 6 പരിക്കേറ്റവര്‍ സല്‍മാനെ തിരിച്ചറിഞ്ഞു.
ജൂണ്‍ 24 12 സാക്ഷികള്‍ കൂറുമാറി.
2015 മാര്‍ച്ച് 27 സല്‍മാന്‍ കോടതിയില്‍ ഹാജരായി. താന്‍ ഡ്രൈവര്‍സീറ്റിലില്ലായിരുന്നുവെന്ന് മൊഴിനല്‍കി
മാര്‍ച്ച് 30 താനാണ് കാറോടിച്ചിരുന്നതെന്ന് പ്രതിഭാഗം സാക്ഷിയും സല്‍മാന്റെ ഡ്രൈവറുമായ അശോക് സിങ്ങിന്റെ മൊഴി
ഏപ്രില്‍ 20 കേസ് മെയ് ആറിലേക്ക് വിധിപറയാന്‍ മാറ്റി
മെയ് 6 സല്‍മാന് അഞ്ചുവര്‍ഷം കഠിനതടവ്.




ബോളിവുഡിന് നഷ്ടം 300 കോടി


മുംബൈ: ശ്വാസമടക്കിയാണ് ബോളിവുഡ് വിധി കാത്തിരുന്നത്. സഞ്ജയ് ദത്തിനുപിന്നാലെ സല്‍മാനും ജയിലിലേക്ക്. സല്‍മാന്റെ വിധി അവര്‍ക്ക് ഒരു സ്വകാര്യദുഃഖം മാത്രമല്ല. അദ്ദേഹം ജയിലിലാവുമ്പോള്‍ തകരുന്നത് 300 കോടിയോളം രൂപയുടെ ബോളിവുഡ് സ്വപ്നങ്ങളാണ്.

സല്‍മാന്റെ രണ്ട് ചിത്രങ്ങള്‍ അവസാനഘട്ടത്തിലാണ്. കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന, കരീന കപൂര്‍ നായികയായ 'ബജ്രംഗി ഭായ്ജാനും' സോനം കപൂറുമൊന്നിച്ചുള്ള സൂരജ് ബര്‍ജാത്യയുടെ 'പ്രേം രത്തന്‍ ധാന്‍പായോ'യും. സ്വന്തം നിര്‍മാണക്കമ്പനിയുടെ രണ്ട് ചിത്രങ്ങളുടെ പ്രാഥമികനടപടികള്‍ തുടങ്ങിയിരുന്നു. 1983ല്‍ സല്‍മാന്‍ നായകനായി നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായി 'ഹീറോ'യുടെ റീമേക്കാണൊന്ന്. സല്‍മാന്റെതന്നെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ധബാങ്ങി'ന്റെ മൂന്നാം ഭാഗമാണ് രണ്ടാമത്തേത്.

 

 




MathrubhumiMatrimonial