Crime News

കൈവെട്ട് കേസില്‍ വാദം പൂര്‍ത്തിയായി; ശിക്ഷ വെള്ളിയാഴ്ച

Posted on: 06 May 2015


കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോേളജ് അധ്യാപകനായിരുന്ന െപ്രാഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ 13 പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേള്‍ക്കല്‍ ചൊവ്വാഴ്ച പൂര്‍ത്തിയായി.

പ്രതികളോട് ശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ ജഡ്ജി പി. ശശിധരന്‍ ആരാഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് എന്‍.ഐ.എ. പ്രോസിക്യൂട്ടര്‍ അര്‍ജുന്‍ അമ്പലപ്പറ്റ വാദിച്ചു. പ്രതികള്‍ ചെയ്തത് സമൂഹത്തിനെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്ന് പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണം. പ്രതികള്‍ സമാന്തര ഭരണകൂടമായാണ് പ്രവര്‍ത്തിച്ചത്. അവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളില്‍ പ്രത്യേകം ശിക്ഷ വിധിക്കണം. സമൂഹത്തിന് മാതൃകയാകുന്ന വിധം പ്രതികള്‍ക്ക് ശിക്ഷ നല്‍കണം. പ്രൊഫ. ജോസഫിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും എന്‍.ഐ.എ. അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

യു.എ.പി.എ. വകുപ്പ് പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കലും പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ സമൂഹത്തിനെതിരെയല്ല കുറ്റം ചെയ്തതെന്നും വ്യക്തിക്കെതിരെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രതിഭാഗം വാദിച്ചു. മുംബൈ സ്‌ഫോടനം, പാര്‍ലമെന്റ് ആക്രമണം എന്നിവ പോലെ ഈ കേസ് കാണരുത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് ഒറ്റ ശിക്ഷ വിധിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

കേസില്‍ യു.എ.പി.എ. ചുമത്താത്ത പ്രതികളായ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്ദുല്ലത്തീഫ് (44), മുപ്പത്തടം ഏലൂക്കര തച്ചുവള്ളത്ത് ടി.എം. അന്‍വര്‍ സാദിഖ് (35) എന്നിവരുടെ ജാമ്യം തുടരാനും കോടതി അനുമതി നല്‍കി. ശിക്ഷിക്കപ്പെട്ടാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന് പ്രത്യേക ജഡ്ജിക്ക് മുമ്പാകെ 13 പ്രതികളും അപേക്ഷിച്ചു. പ്രായമായ മാതാപിതാക്കളും കുഞ്ഞുങ്ങളുമുണ്ട്. അതിനാല്‍ ശിക്ഷ പരമാവധി കുറയ്ക്കണമെന്നും പ്രതികള്‍ കോടതിക്കു മുമ്പാകെ വ്യക്തമാക്കി. എന്‍ജീനിയറിങ് വിദ്യാര്‍ഥിയാണെന്നും പഠനം തുടരാന്‍ അനുവദിക്കണമെന്നും പ്രതി ഷോബിന്‍ ആവശ്യപ്പെട്ടു. മാതാവ് തളര്‍ന്നു കിടക്കുകയാണെന്നും ശിക്ഷ പരമാവധി കുറച്ചു തരണമെന്നും ജമാല്‍ കോടതിയെ അറിയിച്ചു.

 

 




MathrubhumiMatrimonial