goodnews head

അമ്മയെ പരിചരിക്കുന്നതിനിടയിലും പഠിച്ച് 'നിധി' നേടിയ വിജയം

Posted on: 24 Apr 2015


തൃപ്രയാര്‍: പത്താംക്ലാസ് പരീക്ഷയ്ക്ക് മകള്‍ നിധി ഗൗരവമായി പഠിക്കുന്നതിനിടയിലാണ് താന്ന്യം 17-ാം വാര്‍ഡിലെ വിളഹാകത്ത് പരേതനായ ജയകുമാരന്റെ ഭാര്യ സുഭദ്രയ്ക്ക് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നത്. നവംബറിലായിരുന്നു ഇത്.

ആസ്പത്രിയില്‍ അമ്മയ്ക്ക് കൂട്ട് നിധിയായിരുന്നു. അമ്മയെ പരിചരിക്കുന്നതിനിടയിലും അവള്‍ കഴിയുന്ന വിധം പഠിച്ചു. ഫലം വന്നപ്പോള്‍ ഒമ്പത് വിഷയങ്ങളില്‍ അവള്‍ എ പ്ലസ് നേടി. ഒരു വിഷയത്തില്‍ എ ഗ്രേഡും. താന്ന്യം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന വിജയവും നിധിയുടേതാണ്. ജവഹര്‍ ബാലജനവേദി താന്ന്യം 17-ാം വാര്‍ഡ് യൂണിറ്റ് പ്രസിഡന്റു കൂടിയാണ് നിധി.

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഷാള്‍ അണിയിച്ച് നിധിയെ അനുമോദിച്ചു. അധ്യാപികയാകാനാണ് മോഹമെന്ന് നിധി സുധീരനോട് പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, ജവഹര്‍ ബാലജനവേദി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആന്റോ തൊറയന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജയന്‍ പൊറ്റേക്കാട്ട്, പഞ്ചായത്ത് അംഗം ഗീതാദാസ്, ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് സിജോ പുലിക്കോട്ടില്‍, ജയശ്രീ രാധാകൃഷ്ണന്‍, അരുണ്‍ ബോസ്, അശ്വതി സജീവന്‍, സുബ്രഹ്മണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
നിധിയുടെ അച്ഛന്‍ രണ്ടു വര്‍ഷം മുമ്പാണ് മരിച്ചത്. അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് സുഭദ്രയും നിധിയും കഴിയുന്നത്.

 

 




MathrubhumiMatrimonial