goodnews head

ദളിത് യുവതിക്ക് ബില്ലടയ്ക്കാന്‍ പണമില്ല; പണം വേണ്ടെന്ന് സ്വകാര്യ ആസ്പത്രി

Posted on: 22 Apr 2015


ചെറുതോണി: പ്രസവവേദനയുമായെത്തിയിട്ടും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ ആസ്പത്രികള്‍ തേടിയലഞ്ഞ ദളിത് യുവതിക്ക് ആശ്രയമായ കട്ടപ്പന സെന്റ്‌ജോണ്‍സ് ആസ്പത്രി ബില്ലുകള്‍ ഒഴിവാക്കിനല്‍കിയും മാതൃക കാട്ടുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍നിന്ന് ഓട്ടോറിക്ഷയില്‍ 50 കിലോമീറ്റര്‍ താണ്ടി രക്തത്തോടുകൂടിയാണ് സെന്റ് ജോണ്‍സ് ആസ്പത്രിയില്‍ രണ്ടുദിവസം മുമ്പ് രാത്രിയില്‍ എത്തിച്ചത്. അടിയന്തരശസ്ത്രക്രിയ നടത്തിയതിനും മരുന്നിനും വലിയ തുക ബില്ല് വന്നു. പാവപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് ഈ തുക അടയ്ക്കാന്‍ കഴിഞ്ഞില്ല. കുട്ടി ഇപ്പോഴും അതീവ പരിചരണവിഭാഗത്തിലാണ്. സാമ്പത്തികബുദ്ധിമുട്ടുമൂലം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ യുവതിയുടെ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുട്ടിയെ നിലവിലെ പരിചരണത്തില്‍നിന്നു മാറ്റുന്നത് അപകടമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് ആസ്പത്രി ഡയറക്ടര്‍ ബ്രദര്‍ ജോര്‍ജ് കിഴക്കേനത്ത് യുവതിയുടെ ചികത്സയ്ക്കു ചെലവായ തുക സഹായവാഗ്ദാനംചെയ്ത് ചികിത്സ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ് പ്രസവവേദനയുമായി ചെറുതോണി സ്വദേശിനി രാജി(24) മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ആസ്പത്രിയില്‍ ഉണ്ടായിരുന്നിട്ടും രാജിക്ക് ചികിത്സ നല്‍കാതെ ഓട്ടോറിക്ഷയില്‍ മറ്റു സ്വകാര്യാസ്പത്രിയിലേക്ക് മടക്കിവിടുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ദുര്‍ഘടവഴിയിലൂടെ ദീര്‍ഘദൂരയാത്ര രാജിയുടെ നില ഗുരുതരമാക്കിയിരുന്നു. എന്നിരുന്നാലും സുരക്ഷിതമായി രാജിയെ ആസ്പത്രിയില്‍ എത്തിച്ച ഓട്ടോഡ്രൈവര്‍ അനീഷിന് രണ്ടുദിവസമായി അഭിനന്ദനപ്രവാഹമാണ്. സംഭവം തിങ്കളാഴ്ച 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിസൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial