Crime News

ഡെസ്റ്റമണ്‍ വധം ; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

Posted on: 19 Apr 2015


കൊലയ്ക്ക് ഉപയോഗിച്ച കത്തിയും ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി

മാങ്കാംകുഴി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം പള്ളിത്തോട്ടം സ്വദേശി ഡെസ്റ്റമണ്‍(26) കുത്തേറ്റ് മരിച്ച കേസിലെ പ്രതികളെ ശനിയാഴ്ച സംഭവ സ്ഥലത്തു കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ് നടത്തി. കേസില്‍ പ്രതികളായ അറനൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍ വര്‍ഗീസ്(സായിപ്പ്-23), കല്ലിമേല്‍ വരിക്കോലേത്ത് റോബിന്‍ ഡേവിഡ്(23)എന്നിവരെയാണ് മാവേലിക്കര സി.ഐ.ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നത്.

കൃത്യം നടന്ന കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിന്റെ കവാടത്തിനു സമീപവും പ്രതികളുടെ വീടുകളിലും ശനിയാഴ്ച ഉച്ചയോടെ എത്തിച്ച് തെളിവെടുത്തു. കൊല നടത്തിയ സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൈനുംമൂട് -കൊല്ലകടവ് റോഡില്‍ കുന്നം ഓക്‌സിജന്‍ ഫാക്ടറിക്ക് കിഴക്കുഭാഗത്തുള്ള കാടുപിടിച്ച സ്ഥലത്തുനിന്നും കണ്ടെടുത്തു. കൊലയ്ക്കുപയോഗിച്ച 'എസ്' ആകൃതിയിലുള്ള കത്തി തൊട്ടടുത്തുള്ള അച്ചന്‍കോവിലാറ്റിലെ കുളിക്കടവിന് സമീപം പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തി. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ അറനൂറ്റിമംഗലത്തുള്ള ബിബിന്റെ വീട്ടിലെത്തി വസ്ത്രങ്ങള്‍ മാറിയതിനു ശേഷമാണ് കാറില്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

തെളിവെടുപ്പിനായി പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവരുന്നതും കാത്ത് വന്‍ജനാവലി രാവിലെ മുതല്‍ പ്രദേശത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. കൊല്ലപ്പെട്ട ഡെസ്റ്റമണിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒട്ടേറെപ്പേര്‍ കൊല്ലം പള്ളിത്തോട്ടയില്‍നിന്ന് പ്രതികളെ കാണുന്നതിനായി സ്ഥലത്തെത്തിയിരുന്നു.

 

 




MathrubhumiMatrimonial