Crime News

വില്പനശാലകളില്‍ മദ്യക്ഷാമം; ലഹരിക്ക് അപകടകരമായ കുറുക്കുവഴികള്‍

Posted on: 18 Apr 2015


കൊല്ലം: സര്‍ക്കാരിന്റെ വില്പനശാലകളില്‍ മദ്യത്തിന് ക്ഷാമം തുടരുന്നു. വില്പനയ്ക്ക് മദ്യം തികയാതെ കഴിഞ്ഞ ദിവസം ജില്ലയില്‍ ചില വില്പനശാലകള്‍നിശ്ചിത സമയത്തിനും മണിക്കൂറുകള്‍ക്കുമുമ്പേ പൂട്ടി. മദ്യം കിട്ടാതായതോടെ ആളുകള്‍ ലഹരിക്ക് കുറുക്കുവഴികള്‍ തേടിത്തുടങ്ങിയത് ഗൗരവത്തോടെ കാണണമെന്ന് എക്‌സൈസ് മുന്നറിയിപ്പ് നല്‍കുന്നു. ജില്ലയില്‍ ഒരു വില്പനശാലയിലും കുറഞ്ഞവിലയ്ക്കുള്ള മദ്യം കിട്ടാനില്ല. ബാറുകള്‍ ബിയര്‍ പാര്‍ലറായി മറിത്തുടങ്ങിയതോടെ ബിയര്‍ ഉപഭോഗം കൂടുകയും ചെയ്തു.

ബാറുകള്‍ പൂട്ടിയതിനാല്‍ ജനം പൂര്‍ണമായും ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റയും വില്പനശാലകളെയാണ് അശ്രയിക്കുന്നത്. എന്നാല്‍ ബോട്ടിലുകളില്‍ ലേബല്‍ ഒട്ടിക്കാന്‍ ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാതായതോടെ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളില്‍നിന്നുള്ള മദ്യനീക്കം തടസ്സപ്പെട്ടതാണ് കടുത്ത ക്ഷാമത്തിന് കാരണമായത്. കരിക്കോട്ടുള്ള കോര്‍പ്പറേഷന്റെ ഗോഡൗണില്‍ 20 താത്കാലിക ജിവനക്കാരെ ആറുമാസത്തേക്ക് ലേബല്‍ ഒട്ടിക്കാന്‍ നിയമിച്ചിരുന്നു. അവരുടെ കാലവധി കഴിഞ്ഞെങ്കിലും പകരം ആളെ നിയമിക്കുകയോ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ബാറുകളെ ആശ്രയിച്ചിരുന്നവര്‍ കൂട്ടമായി വില്പനശാലകളിലേക്ക് എത്തിയതോടെ വില്പന കൂടുകയും അതിനനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള ക്രമീകരണം ഇല്ലാതാവുകയും ചെയ്തു. നിരവധി ലോഡ് എത്തിയെങ്കിലും സ്ഥലപരിമിതിമൂലം ഇറക്കാനാകാതെ ഗോഡൗണുകളില്‍ കിടന്നു. പൂട്ടിയ ബാറുകളില്‍ ബാക്കിയായ മദ്യവും ഇവിടെത്തന്നെ സൂക്ഷിക്കേണ്ടിവന്നതോടെ സ്ഥലപരിമിതി വലിയ ബാധ്യതയായിത്തീര്‍ന്നു.

വില്പനശാലകളിലെ തിരക്ക് മുതലെടുത്തത് മദ്യക്കമ്പനികളാണ്. കെട്ടിക്കിടന്ന ആര്‍ക്കും വേണ്ടാത്ത മദ്യം മുഴുവന്‍ മദ്യക്കമ്പനികള്‍ വിറ്റുതീര്‍ത്തു. ഒപ്പം വിലകുറഞ്ഞ മദ്യം ലഭ്യമാക്കാതെയും മുന്തിയയിനം മാത്രം വിറ്റും കമ്പനികള്‍ നേട്ടമുണ്ടാക്കി. സര്‍ക്കാരിന്റെ മദ്യനിര്‍മാണ സ്ഥാപനമായ ഷുഗര്‍ മില്ലിലെ വിലകുറഞ്ഞ മദ്യമായ ജവാന്‍ എങ്ങും കാണാനേയില്ല. വില്പനശാലകളില്‍ ജവാന്‍ എത്തിയാലും വാങ്ങാന്‍ വരുന്നവര്‍ കാണുംവിധം ഇത് എടുത്തുവയ്ക്കാറില്ല. വിലക്കുറവുള്ള ഈ മദ്യം വിറ്റാല്‍ കമ്മീഷന്‍ കുറവാണ്. കൂടുതല്‍ കമ്മീഷന്‍ കിട്ടുന്ന മദ്യമാണിപ്പോള്‍ വിറ്റഴിക്കുന്നതെന്നാണ് പ്രധാന പരാതി. പലപ്പോഴും കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരമാണ് വില്പനശാലകളില്‍ മദ്യം എത്തുന്നത്. അതിന് അവര്‍ക്ക് ഗുണവും കിട്ടുന്നുണ്ട്. ഇതാണ് ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാത്തതിന്റെ കാരണമായി പറയപ്പെടുന്നത്.

ചെത്ത് കുറവാണെങ്കിലും ഷാപ്പുകളില്‍ കള്ളിന് കുറവില്ല. ജില്ലയില്‍ കൊല്ലം, ചാത്തന്നൂര്‍ റേഞ്ചുകളില്‍ കള്ളുചെത്ത് ഇല്ലാത്തതിനാല്‍ പാലക്കാടന്‍ കള്ളിനെയാണ് അശ്രയിക്കുന്നത്. എന്നാല്‍ പെര്‍മിറ്റ് പ്രകാരം എത്തിക്കുന്നതിന്റെയും മറ്റുചില റേഞ്ചുകളില്‍ ചെത്തിക്കിട്ടുന്നതിന്റെയും പല മടങ്ങാണ് ജില്ലയിലെ കള്ള് വില്പന. വ്യാജക്കള്ളും അനധികൃത മദ്യവും തടയാന്‍ ശ്രമമുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ അതൊന്നും ഫലപ്രദമാകുന്നില്ല.

മുമ്പത്തെപ്പോലെ വന്‍തോതിലുള്ള സ്പിരിറ്റ് കടത്ത് അടുത്തിടെയായി നടക്കുന്നില്ല. എന്നാല്‍ ചെറിയ സംഘങ്ങള്‍ പലരീതിയില്‍ എത്തിക്കുന്ന സ്പിരിറ്റ് വരുന്ന മുറയ്ക്ക് ഉടന്‍തന്നെ വിദേശമദ്യമായി മാറ്റുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ സജീവമാണെങ്കിലും ഇവരെ പെട്ടെന്ന് കണ്ടെത്താനാവില്ല. പഴയ കുപ്പികളില്‍ സര്‍ക്കാരിന്റേതിന് സമാനമായ ലേബല്‍ പതിക്കുന്നതിനാല്‍ തിരിച്ചറിയാനും പ്രയാസം. ആവശ്യത്തിന് അംഗബലമില്ലാതെ വീര്‍പ്പുമുട്ടുന്ന എക്‌സൈസിന് ഇതെല്ലാം വലിയ തലവേദനയായി.

കുറച്ച് മദ്യത്തിനൊപ്പം ബിയര്‍, അല്ലെങ്കില്‍ ബിയറില്‍ വൈന്‍ എന്നിങ്ങനെ മദ്യപര്‍ കൂടുതല്‍ ലഹരിക്കുള്ള വഴിതേടുകയാണിപ്പോള്‍. ഒരുവിഭാഗം യുവാക്കള്‍ ബിയറിലുംമറ്റും കഞ്ചാവ് ചേര്‍ത്ത് ഉപയോഗിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തം ലഹരി ഉപയോഗം വരുത്താവുന്ന അപകടങ്ങള്‍ ചെറുതായിരിക്കില്ലെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

 




MathrubhumiMatrimonial