Crime News

ആദിവാസി വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം: ഒരാള്‍ കസ്റ്റഡിയില്‍

Posted on: 11 Apr 2015


അമ്പലവയല്‍: പ്രദേശത്തെ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളനിയിലെ താമസക്കാരനായ പൗലോസിനെ (49)യാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പണിക്കുപോയ നേരത്ത് പൗലോസും ഭാര്യയും ചേര്‍ന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും മദ്യം നല്‍കിയശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.

രണ്ടാഴ്ച മുന്‍പാണ് മദ്യം നല്‍കിയശേഷം കൈയും കാലും കെട്ടിയിടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. പലതവണയായി ഇത്തരം പീഡനശ്രമം നടക്കുന്നതായും പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നതായും കുട്ടി പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഉത്തരമേഖല ഡി.ഐ.ജി. ദിനേന്ദ്ര കശ്യപും ഉന്നതപോലീസുദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.


മുഖംനോക്കാതെ നടപടിയെന്ന് മന്ത്രി

കല്പറ്റ: അമ്പലവയല്‍ പീഡനക്കേസില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതിവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം മുഴുവന്‍ പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പ്രതികളെഅറസ്റ്റുചെയ്യണം ഷാനവാസ് എം.പി.

കല്പറ്റ: ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് എം.ഐ. ഷാനവാസ് എം.പി. ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം.

 

 




MathrubhumiMatrimonial