Crime News

കാണാതായ യുവതി കോടതിയില്‍ ഹാജരായി; മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

Posted on: 08 Apr 2015


കൊച്ചി: കാക്കനാട്ട് ഇന്റര്‍വ്യൂവിന് പോയി കാണാതായ യുവതി ഹൈക്കോടതിയില്‍ ഹാജരായി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് യുവതി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് പി. ഉബൈദ് യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. യുവതിയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവും പിതാവും നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്.

ആരുടെയും പ്രേരണയാലല്ല, സ്വയം ഭര്‍ത്തൃഗൃഹം വിടുകയായിരുന്നെന്ന് കാണാതായ യുവതി കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അത് പരിഗണിച്ച കോടതി യുവതിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതനുസരിച്ചാണ് യുവതി ചൊവ്വാഴ്ച രാവിലെ കോടതിയിലെത്തിയത്. ആരോടൊപ്പം പോകാനാണ് താത്പര്യമെന്ന് ഉച്ചയോടെ അറിയിക്കാന്‍ കോടതി യുവതിയോട് നിര്‍ദേശിച്ചു.

തുടര്‍ന്ന് ഉച്ചയ്ക്ക് കോടതി വീണ്ടും കൂടിയപ്പോഴാണ് യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറാണെന്ന് അറിയിച്ചത്. അക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. യുവതി തിരികെ വന്ന സാഹചര്യത്തില്‍, കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ നടപടി അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുവതിയെ കാണാനില്ലെന്ന് ഹര്‍ജി നല്‍കിയ ഭര്‍ത്താവും മാതാപിതാക്കളും കോടതിയില്‍ ഹാജരായിരുന്നു.

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കുള്ള മുഖാമുഖത്തിനായി കൊണ്ടുവിട്ട ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് ജോബിന്‍ ജോയും യുവതിയുടെ പിതാവുമാണ് കോടതിയെ സമീപിച്ചത്. മാര്‍ച്ച് 5-ന് ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് ഇറങ്ങിപ്പോയ താന്‍ ചെന്നൈയില്‍ പേയിങ് ഗസ്റ്റ് ആയി താമസിച്ച് ജോലിക്ക് ശ്രമിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം യുവതി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നത്.

നവവധുവിനെ കാണാതായ സംഭവം; സ്‌പെഷല്‍ സ്‌ക്വാഡ് ബെംഗളൂരുവിലേക്ക്

 

 




MathrubhumiMatrimonial