Crime News

കൈക്കൂലി: അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ ജീവനക്കാര്‍ക്കെതിരെ കേസ്

Posted on: 05 Apr 2015


പാലക്കാട്: വിജിലന്‍സ് പരിശോധനക്കിടെ ചെക്‌പോസ്റ്റുകളില്‍നിന്ന് അനധികൃതമായി പണം കണ്ടെത്തിയ സംഭവങ്ങളില്‍ വിജിലന്‍സ് വിവിധവകുപ്പുകളിലെ ജീവനക്കാര്‍ക്കെതിരെ ഏഴ് കേസുകളെടുത്തു. എക്‌സൈസ്, മോട്ടോര്‍വാഹന ചെക്‌പോസ്റ്റുകളിലെ ജീവനക്കാര്‍ക്കെതിരെ രണ്ടുവീതവും വാണിജ്യനികുതിവകുപ്പ് ജീവനക്കാര്‍ക്കെതിരെ മൂന്നും കേസുകളാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എടുത്തിട്ടുള്ളത്.

ചെക്‌പോസ്റ്റുകളിലെ വിജിലന്‍സ് പരിശോധനകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതാദ്യമായാണ് വിജിലന്‍സ് കേസെടുത്ത് എഫ്.ഐ.ആര്‍. രേഖപ്പെടുത്തുന്നത്. വിജിലന്‍സ് രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിപോലും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.

വിജിലന്‍സ് ഡിവൈ.എസ്.പി. എം. സുകുമാരന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം ജില്ലയിലെ വിവിധ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ 14 പരിശോധന നടത്തി. ഇതില്‍ 12 എണ്ണത്തിലും അനധികൃതമായി പണം കണ്ടെത്തിയിരുന്നു. ഇത് ഏതാണ്ട് മൂന്നരലക്ഷത്തിലേറെ വരും. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇത്തരം കേസുകളെടുത്തത് പാലക്കാട്ടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ്.

മോട്ടോര്‍വാഹനവകുപ്പിന്റെ വാളയാര്‍ ചെക്‌പോസ്റ്റില്‍ 2014 ജൂലായ് 24, വേലന്താവളത്ത് സപ്തംബര്‍ ഒന്ന് എന്നീ ദിവസങ്ങളില്‍ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെയാണ് കേസ്.

എക്‌സൈസ് വകുപ്പിന്റെ വേലന്താവളം (രണ്ടുതവണ), ഗോപാലപുരം ചെക്‌പോസ്റ്റുകളില്‍ നടന്ന പരിശോധനയുമായി ബന്ധപ്പെട്ടാണ് കേസെടുത്തിട്ടുള്ളത്. വാണിജ്യനികുതി വകുപ്പിന്റെ ഗോപാലപുരം (രണ്ടുതവണ), ഗോവിന്ദാപുരം ചെക്‌പോസ്റ്റുകളിലെ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. അനധികൃതമായി കണ്ടെത്തിയ പണം കൈക്കൂലിയാണെന്നും വിവിധ വകുപ്പുകളില്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കൈക്കൂലി വാഴുകയാണെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.

 

 




MathrubhumiMatrimonial