Crime News

ടോര്‍ച്ച് ബോംബ് : യുവാവിനെ വെറുതെ വിട്ടു

Posted on: 01 Apr 2015


വടകര: കേരളത്തില്‍ ആദ്യമായി നടന്ന ടോര്‍ച്ച് ബോംബ് സ്‌ഫോടനക്കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. അരൂരിലെ കൊക്കാലുകണ്ടി സ്‌നിഷിന്‍ ലാല്‍ എന്ന കുട്ടനെയാണ് വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ വെറുതെ വിട്ടത്. 2006 ജനവരി 22-ന് പുലര്‍ച്ചെ അരൂര്‍ കെ.വി. നാരായണന്‍ സ്മാരക ലൈബ്രറിയിലാണ് സ്‌ഫോടനമുണ്ടായത്.

രാവിലെ പത്രം വായിക്കാനെത്തിയ തുണ്ടിയില്‍ ബാലകൃഷ്ണനാണ് സ്‌ഫോടനത്തില്‍ കൈപ്പത്തിക്ക് പരിക്കേറ്റത്. ലൈബ്രറിക്ക് പുറത്ത് രണ്ട് ഭാഗമായി കണ്ട വിദേശ നിര്‍മിത ടോര്‍ച്ച് പരസ്പരം ബന്ധിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

നാദാപുരം എസ്.ഐ.യായിരുന്ന ചന്ദ്രമോഹനന്റെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസും പിന്നെ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവുമാണ് കേസന്വേഷിച്ചത്. 18 സാക്ഷികളെയാണ് കേസില്‍ കോടതിയില്‍ വിസ്തരിച്ചത്. ടോര്‍ച്ച് നന്നാക്കുന്നവര്‍, ഇത്തരം ടോര്‍ച്ചിനുടമകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ പോലീസ് ചോദ്യം ചെയ്തു. സ്‌നിഷിന്‍ ലാലിന് വേണ്ടി അഡ്വ. മനോജ് അരൂര്‍ ഹാജരായി.

 

 




MathrubhumiMatrimonial