Crime News

പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ; മര്‍ദനമേറ്റ യുവാവ് അറസ്റ്റില്‍

Posted on: 31 Mar 2015


കാസര്‍കോട്: പോലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ മൂന്നാംമുറ പ്രയോഗിച്ചുവെന്ന ആരോപണത്തിനിടെ അതേ യുവാവിനെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റുചെയ്തു. ബന്തടുക്ക സ്വദേശിയും ജീപ്പ് ഡ്രൈവറുമായ വിദ്യാധര(31)നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, മകനെ മര്‍ദിച്ച് അവശനാക്കിയെന്ന വിദ്യാധരന്റെ അമ്മയുടെ പരാതി യില്‍ പോലീസുകാര്‍ക്കെതിരെയുള്ള നടപടി വകുപ്പുതല അന്വേഷണത്തില്‍ ഒതുങ്ങി.

പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ ശല്യം ചെയ്തു എന്നാരോപിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് വിദ്യാധരനെ വിളിപ്പിച്ച് മര്‍ദിച്ച് അവശനാക്കിയെന്ന ആരോപണം കഴിഞ്ഞദിവസമാണ് പുറത്തായത്. വിദ്യാധരന്റെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സംഭവത്തില്‍ ഡിവൈ.എസ്.പി.തലത്തില്‍ പ്രാഥമികാന്വേഷണം നടത്തി. മര്‍ദിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ എബ്രഹാം, പ്രദീപ് ചവറ എന്നിവരെ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സംഭവം പത്രങ്ങളില്‍ വാര്‍ത്തയായതോടെ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ വിദ്യാധരനെ തിങ്കളാഴ്ച അറസ്റ്റുചെയ്തു. എന്നാല്‍, ഞായറാഴ്ച അറസ്റ്റ് ചെയ്‌തെന്നാണ് പോലീസ് ഭാഷ്യം. അറസ്റ്റുചെയ്ത വാര്‍ത്ത എല്ലാ പത്രങ്ങളുടെയും ഇ-മെയില്‍ ഐ.ഡി.യിലേക്ക് പോലീസുകാര്‍തന്നെ എഴുതിയയക്കുകയായിരുന്നു.

ജനവരി 19-ന് സ്വന്തം വാഹനത്തില്‍ കോളേജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വിദ്യാധരന്‍ വഴിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് സന്ദേശത്തില്‍ പറയുന്നു. മംഗലാപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാധരനെ പൊയിനാച്ചിയില്‍വെച്ച് പോലീസ് പിടികൂടി. പരാതിയുടെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്ത് വിട്ടയച്ചതാണെന്ന് പോലീസ് പറയുന്നു.

എന്നാല്‍, ഈ സംഭവത്തിനുശേഷം വിദ്യാധരന്‍ പെണ്‍കുട്ടിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ബേഡകം പോലീസ് കേസ് റജിസ്റ്റര്‍ചെയ്ത് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. വിദ്യാധരന്‍ വീണ്ടും ശല്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നും പോലീസ് സന്ദേശത്തില്‍ പറയുന്നു.

വിദ്യാധരനെ പോലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചതായി തെളിഞ്ഞെന്ന് ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണറിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുനില്‍ എബ്രഹാം, പ്രദീപ് ചവറ എന്നീ പോലീസുകാര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നാണ് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് ഇതേക്കുറിച്ച് പ്രതികരിച്ചത്. യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതും യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന പരാതിയും രണ്ട് കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 




MathrubhumiMatrimonial