Crime News

കുട്ടിമോഷ്ടാവിനെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു

Posted on: 31 Mar 2015


കാഞ്ഞങ്ങാട്: കാസര്‍കോട് ജുവനൈല്‍ കോടതിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ കുട്ടിമോഷ്ടാവിനെ പോലീസ് കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തും വന്‍ കവര്‍ച്ച നടത്തിയ 17 വയസ്സായ താമരശ്ശേരിക്കാരനെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ. കെ.ചന്ദ്രഭാനു കോഴിക്കോട് ടൗണിലെ മൊബൈല്‍, ലാപ്‌ടോപ് സര്‍വീസ് സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കാഞ്ഞങ്ങാട് സിറ്റി ആസ്പത്രിയില്‍നിന്ന് കവര്‍ച്ചചെയ്ത ലാപ്‌ടോപ് ഈ സ്ഥാപനത്തിലാണ് വിറ്റതെന്ന് കുട്ടിക്കള്ളന്‍ പറഞ്ഞിരുന്നു. തെളിവെടുപ്പില്‍ ഇക്കാര്യം വ്യക്തമായതായി പോലീസ് അറിയിച്ചു.

കുറ്റിപ്പുറം ജുവനൈല്‍ ഹോമില്‍നിന്ന് ജനല്‍ക്കമ്പി വളച്ച് രക്ഷപ്പെട്ട മോഷ്ടാവിനെ കാഞ്ഞങ്ങാട് ലോഡ്ജില്‍ വച്ച് കഴിഞ്ഞദിവസമാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞമാസം കോഴിക്കോട് നടക്കാവിലെ ട്രാവല്‍ ഏജന്റ്‌സ് സ്ഥാപനം കുത്തിത്തുറന്ന് 15 ലക്ഷം കവര്‍ന്നകേസിലെ പ്രതിയാണ് ഈ കുട്ടിക്കള്ളന്‍. പിന്നീട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെത്തി ചെറിയ മോഷണങ്ങള്‍ പലതും നടത്തി. മോഷ്ടിച്ച പണം ഗോവയിലും മുംബൈയിലുമെത്തി ചെലവഴിക്കുകയാണ് പതിവ്. തെളിവെടുപ്പിനുശേഷം കാസര്‍കോട് ജുവനൈല്‍ േകാടതിയില്‍ ഹാജരാക്കിയ മോഷ്ടാവിനെ റിമാന്‍ഡ് ചെയതു.

 

 




MathrubhumiMatrimonial