goodnews head

'ആഷ്‌നയ്ക്ക് സ്‌നേഹവീട് പണിയാന്‍ അവധിക്കാലത്ത് അവരെത്തും

Posted on: 30 Mar 2015


പത്തനംതിട്ട: ഇടവപ്പാതിയുടെ ഇടമുറിയാത്ത പെയ്ത്തിനുമുമ്പ് ആഷ്‌നയെ സ്വന്തം വീടിനുള്ളില്‍ സുരക്ഷിതയാക്കണം. പെയ്ത്തുനീരില്‍ തണുത്തു മരവിച്ച കൈകളില്‍ നനഞ്ഞുകീറിയ പുസ്തകത്താളുകളുമായി ഇനി അവള്‍ സ്‌കൂളിന്റെ പടികയറാന്‍ ഇടവരരുത്.

കൂട്ടുകാരുടെയും അധ്യാപകരുടെയും മറ്റ് രക്ഷകര്‍ത്താക്കളുടെയും നിശ്ചയദാര്‍ഢ്യത്തില്‍ ആഷ്‌നയുടെ വീട് പണിതുയര്‍ത്തുകയാണ്. രണ്ട് മുറിയും അടുക്കളയും പൂമുഖവുമുള്ള ഒരു കൊച്ചുവീട്. നാട്ടുകാരുടെ സ്‌നേഹസാമീപ്യമുള്ള സ്‌നേഹവീട്.

പുല്ലാട് പന്തപ്ലാക്കല്‍ ശ്രീനിവാസന്റെ മകള്‍ ആഷ്‌ന കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ്. മൂന്നുസെന്റിനുള്ളില്‍ വീടെന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ഒരു കൂരയിലാണ് ആഷ്‌നയും അച്ഛനും അമ്മയും താമസിച്ചിരുന്നത്. മഴയത്ത് ചോര്‍ന്നൊലിക്കുമ്പോള്‍ മേല്‍ക്കൂരയില്‍ ടാര്‍പോളിന്‍ കെട്ടിയാണ് കഴിഞ്ഞിരുന്നത്.

സഹപാഠിയുടെ ദുരിതം കണ്ടറിഞ്ഞ ക്ലാസിലെ കുട്ടികള്‍തന്നെയാണ് 'ആഷ്‌നയ്‌ക്കൊരു വീടെന്ന' ആശയം അധ്യാപകരുമായി പങ്കിട്ടത്. ഇതിനാവശ്യമായ പണപ്പിരിവിനും അവര്‍തന്നെ നേരിട്ടിറങ്ങി. പൂര്‍വവിദ്യാര്‍ഥികളും ഒപ്പംകൂടി.

അധ്യാപകര്‍ കോയിപ്രം പഞ്ചായത്ത് അഞ്ചാംവാര്‍ഡ് അംഗം ഉണ്ണിക്കൃഷ്ണനുമായി ബന്ധപ്പെട്ട് ജനകീയ സഹായം ഉറപ്പുവരുത്തി. നാട്ടില്‍ ഇതിനായി വാര്‍ഡംഗം ജനകീയ സമിതിയും രൂപവത്കരിച്ചു. സ്‌കൂളടച്ച് അവധിക്കാലമെത്തുന്നതോടെ ആഷ്‌നയുടെ നല്ല മനസ്സുള്ള സഹപാഠികള്‍ വീടുപണിയുടെ സഹായത്തിനെത്തും. അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വീട് നിര്‍മാണത്തിന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍.ശ്യാമളാമ്മ തറക്കില്ലിട്ടു. പ്രിന്‍സിപ്പല്‍ സി.ആര്‍.പ്രീത, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് അജിത, അംഗങ്ങളായ അനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് ശിവന്‍കുട്ടിനായര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ജ്യോതിഷ്ബാബു, നിര്‍മ്മലാദേവി, സ്‌കൂള്‍ ലീഡര്‍ അനുലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial