Crime News

കൊട്ടിയത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്ക്‌

Posted on: 30 Mar 2015


കൊട്ടിയം: ദേശീയപാതയില്‍ കൊട്ടിയത്ത് കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയില്‍ ഭീകരാന്തരീക്ഷമുണ്ടാക്കിയ ഗുണ്ടാസംഘം ബൈക്കിലെത്തിയ നാല് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ നാലുപേരെയും കൊട്ടിയത്ത് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ വാഹനം കൊണ്ടിടിച്ചിട്ടശേഷം ഒമ്പതംഗസംഘം ആക്രമിക്കുകയായിരുന്നു. ഇതില്‍ ഒരാളുടെനില അതീവ ഗുരുതരമാണ്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം വരിഞ്ഞം തണലില്‍ ഷാനവാസിന്റെ മകന്‍ നിതിന്‍ ഷാ (21), ചാത്തന്നൂര്‍ കാരംകോട് ജെ.എസ്.എം. ആസ്പത്രിക്കടുത്ത് അല്‍ അമീന്‍ വില്ലയില്‍ അല്‍ അമീന്‍ (23), കാരംകോട് മകത്തില്‍ ദിലീപ് (20), കാരംകോട് തടത്തിവിള വീട്ടില്‍ ഗിറ്റു ജി.സുരേന്ദ്രന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മജീഷ്യന്‍ അശ്വിന്‍ പരവൂരിന്റെ മാജിക് സംഘത്തിലെ കലാകാരന്മാരാണ്.

തൃക്കോവില്‍വട്ടം പുതുച്ചിറയില്‍ ഉത്സവത്തിന് മാജിക് ഷോ നടത്തിയശേഷം തിരികെ പോകുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. നിതിന്‍ ഷായുടെ നില ഗുരുതരമാണ്. കൊട്ടിയം ഹോളിക്രോസ് ആസ്പത്രിയില്‍ പത്ത് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയാണ് ജീവന്‍ രക്ഷിക്കാനായി നടത്തിയത്. ബൈക്കിടിച്ചിട്ടശേഷം അക്രമികള്‍ ഇയാളെ അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ് മൃതപ്രായനായ യുവാവിനെ അവിടെ ഉപേക്ഷിച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു. അല്‍ അമീന്റെ കൈ അക്രമിസംഘം തല്ലിയൊടിച്ചു.

കൊട്ടിയം സിത്താരമുക്കിനടുത്തുള്ള ബിയര്‍ പാര്‍ലറിന് സമീപമാണ് അക്രമിസംഘം ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. വിവരമറിഞ്ഞ് മജീഷ്യന്‍ അശ്വിന്‍ പോലീസുമായി സംഭവസ്ഥലത്ത് എത്തിയശേഷമാണ് പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റിയത്. ചാത്തന്നൂര്‍ എ.സി.പി. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അന്വേഷണം ആരംഭിച്ചു.

അക്രമിസംഘത്തിലെ നാല് യുവാക്കള്‍ പോലീസ് പിടിയിലായതായി സൂചനയുണ്ട്. ഒരാള്‍ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

 

 




MathrubhumiMatrimonial