Crime News

നവവരന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

Posted on: 28 Mar 2015


ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയില്‍ നവവരന്‍ പിലാത്തറ പുത്തന്‍പീടികയില്‍ റിയാസ് (26) കുത്തേറ്റുമരിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഈസ്റ്റ് ഒറ്റപ്പാലം കോലോത്ത് കുന്നിലെ കാളിയത്ത് ബഷീര്‍ (37), മുല്ലക്കല്‍ ആഷിര്‍ (19), മത്തക്കല്‍ സുധീര്‍ (35), പണിക്കവീട്ടില്‍ ആഷിഖ് റഹ്മാന്‍ (20) എന്നിവരെയാണ് സി.ഐ. എം.വി. മണികണ്ഠന്‍, എസ്.ഐ. രാജേന്ദ്രന്‍, എം.ബി. സുധീര്‍, ശിവശങ്കരന്‍, അജീഷ്, മുകുന്ദകുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റുചെയ്തത്. പ്രതികളെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

മൂന്നുമുതല്‍ ആറുവരെയുള്ള പ്രതികളാണിവര്‍. ഒന്നും രണ്ടും പ്രതികളായ നിഷാദ്, അസീസ് എന്നിവരെ അറസ്റ്റുചെയ്യാനുണ്ട്. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നാണ് സൂചന. അറസ്റ്റിലായവരെ റിയാസിന്റെ ഉപ്പ മുഹമ്മദ് ഒറ്റപ്പാലം സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. വ്യാഴാഴ്ചരാത്രി റിയാസിന്റെ വീട്ടിനുമുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

നിഷാദാണ് റിയാസിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. നിഷാദ് വീട്ടില്‍നിന്ന് കത്തിയെടുത്താണ് അസീസിനൊപ്പം കുത്താനായി പോയതെന്നാണ് മൊഴി. വീട്ടില്‍ ആദ്യം റിയാസിനെ അന്വേഷിച്ച് എത്തിയത് ഇവരാണ്. ഇക്കാര്യമറിഞ്ഞ് മറ്റുള്ളവരും പിന്നാലെ സ്ഥലത്തെത്തുകയായിരുന്നു.

രണ്ട് ആയുധങ്ങള്‍കൊണ്ടുള്ള കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ വിവരം. ഒരു കത്തികൊണ്ട് മൂന്നുകുത്തുകളും മറ്റൊന്നുകൊണ്ട് ഒരു കുത്തും ഏറ്റുവെന്നാണ് നിഗമനം. ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല. സഹോദരനെ അപകീര്‍ത്തിപ്പെടുത്തിയത് ചോദ്യംചെയ്യാനായി റിയാസ് അടുത്തിടെ നിഷാദിന്റെവീട്ടില്‍ പോയിരുന്നു. ഇതിന്റെ പ്രതികാരമായാണ് നിഷാദും സംഘവും റിയാസിനെ അന്വേഷിച്ച് വീട്ടിലെത്തിയത്.

സംഘവുമായുണ്ടായ തര്‍ക്കത്തിനിടെ റിയാസിന് കുത്തേല്‍ക്കുകയായിരുന്നു. ഖത്തറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന റിയാസ് 21നാണ് നാട്ടിലെത്തിയത്. വിദേശത്ത് മറ്റൊരിടത്തേക്ക് ജോലിക്കുപോകാന്‍ ഒരുങ്ങവെയാണ് കൊല്ലപ്പെട്ടത്.

 

 




MathrubhumiMatrimonial