Crime News

തട്ടിപ്പുകേസുകളില്‍പ്പെട്ട മൂന്നംഗസംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍

Posted on: 24 Mar 2015


പെരിന്തല്‍മണ്ണ: ആടുഫാമിലും വെളിച്ചെണ്ണമില്ലിലും തട്ടിപ്പുനടത്തിയ മൂന്നംഗസംഘം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. മുഖ്യപ്രതി തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് ഓലപ്പിലാക്കല്‍ ലത്തീഫ്(45), കൂട്ടുപ്രതികളായ കോട്ടയ്ക്കല്‍, എടരിക്കോട് ഏറിയാടന്‍ സിറാജുദ്ദീന്‍(29), പരപ്പനങ്ങാടി ഒസ്സാന്‍കടപ്പുറം ഞാരന്‍പറമ്പത്ത് സൈനുദ്ദീന്‍(ബാവ-60) എന്നിവരാണ് പിടിയിലായത്.

കൊളത്തൂര്‍ പോലീസ്സ്‌റ്റേഷന്‍ പരിധിയിലെ കരിഞ്ചാപ്പാടിയിലുള്ള ആടുഫാമില്‍നിന്ന് സംഘത്തിലൊരാളുടെ മകളുടെ വിവാഹസത്കാരത്തിനെന്ന പേരില്‍ ആടുകളെ വിലപറഞ്ഞുറപ്പിച്ചുകൊണ്ടുപോയി തുകയ്ക്ക് ചെക്കുനല്‍കി കബളിപ്പിച്ചതായ കേസിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ സി.ഐ കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് ഞായറാഴ്ച വൈകുന്നേരം കോട്ടയ്ക്കലില്‍നിന്ന് പ്രതികളെ അറസ്റ്റുചെയ്തത്.

എട്ട് ആടുകളെ തട്ടിയെടുത്തതായി ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലെ നിരവധികേസുകളില്‍ ഉള്‍പ്പെട്ടയാളാണ് മുഖ്യപ്രതി ലത്തീഫെന്ന് പോലീസ് പറഞ്ഞു. കോട്ടയ്ക്കല്‍, വൈലത്തൂര്‍ കേന്ദ്രമാക്കി പ്രമുഖ എണ്ണമില്ലുകളില്‍നിന്ന് ലക്ഷക്കണക്കിനുരൂപയുടെ വെളിച്ചെണ്ണ വാങ്ങി പണംനല്‍കാതെ തട്ടിപ്പ്, വാഹനങ്ങള്‍ വിലപറഞ്ഞുറപ്പിച്ച് ടെസ്റ്റ്‌ഡ്രൈവിനായി കൊണ്ടുപോയി തട്ടിപ്പ്, രണ്ടാംപ്രതി സിറാജുദ്ദീനെ മുന്‍നിര്‍ത്തി വിവാഹത്തട്ടിപ്പ് തുടങ്ങിയ കേസുകളിലുള്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഓട് പതിച്ചുനല്‍കാമെന്നുപറഞ്ഞും ഗ്രില്‍, ഗേറ്റ് തുടങ്ങിയവ നിര്‍മിച്ചുനല്‍കാമെന്നുപറഞ്ഞും മുന്‍കൂര്‍ പണംവാങ്ങി കബളിപ്പിച്ച കേസുകളിലെയും പ്രതികളാണ്.

കൊളത്തൂര്‍ എസ്.ഐ മുരളീധരന്‍, എ.എസ്.ഐ കെ. സുരേഷ്‌കുമാര്‍, പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നാസര്‍, അന്വേഷണോദ്യോഗസ്ഥരായ പി. മോഹന്‍ദാസ്, സി.പി. മുരളി, പി.എന്‍. മോഹനകൃഷ്ണന്‍, ടി. ശ്രീകുമാര്‍, കൃഷ്ണകുമാര്‍, അഷ്‌റഫ് കൂട്ടില്‍, അനില്‍ ചാക്കോ, ഷെബീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

 




MathrubhumiMatrimonial