Crime News

മുരിയാട്ട് രണ്ടിടങ്ങളില്‍ നാടന്‍ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Posted on: 24 Mar 2015


മുരിയാട്: ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിടങ്ങളില്‍ അജ്ഞാതര്‍ നാടന്‍ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ്സ്‌റ്റോപ്പിലും സി.ഐ.ടി.യു. യൂണിയന്‍ഷെഡ്ഡിന്റെ പരിസരത്തുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാടന്‍ബോംബെറിഞ്ഞ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തെത്തുടര്‍ന്ന് ബസ്സ്‌റ്റോപ്പിലെ ടൈലുകളും സമീപത്ത് ലോഡിങ് തൊഴിലാളികള്‍ ഇരുന്നിരുന്ന കവുങ്ങുകൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നു. സംഭവത്തിനുപിന്നില്‍ കഞ്ചാവുമാഫിയയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ തൃശ്ശൂര്‍ എസ്.പി.ക്ക് പരാതി നല്‍കി. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ആനന്ദപുരത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. മുന്‍പ് പാറക്കോട്ടുകരയില്‍ വീടിനുനേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്.

 

 




MathrubhumiMatrimonial