Crime News

കൊക്കെയ്ന്‍ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Posted on: 23 Mar 2015


കൊച്ചി: എറണാകുളത്തെ കൊക്കെയ്ന്‍ കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ചെന്നൈ അണ്ണാ നഗറില്‍ നിന്നാണ് കൊക്കെയ്ന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശി പൃഥ്വിരാജ് (25), പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ്ങ് (28) എന്നിവരാണ് പിടിയിലായത്. ചെന്നൈ കോടതിയില്‍ ഹാജരാക്കിയ ഇവരെ ചൊവ്വാഴ്ച എറണാകുളത്തെത്തിക്കും.
കേസിലെ ഒന്നാം പ്രതി രേഷ്മയ്ക്കും രണ്ടാം പ്രതി ബ്ലസിക്കും നൈജീരിയക്കാരന്‍ കോളിന്‍സിനെ പരിചയപ്പെടുത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോളിന്‍സിന്റെ കൈവശം രേഷ്മയ്ക്ക് നല്‍കാന്‍ കൊക്കെയ്ന്‍ കൊടുത്തയച്ചത് ഇവരാണെന്നും പോലീസ് പറഞ്ഞു. കോളിന്‍സ് തന്നെയാണ് ഫ്രാങ്ക് എന്ന് കൂടി അറിയപ്പെടുന്നതെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.

മാസത്തില്‍ രണ്ട് പ്രാവശ്യത്തോളം ഇവര്‍ക്കു വേണ്ടി കൊക്കെയ്‌നുമായി കോളിന്‍സ് ചെന്നൈയില്‍ എത്തുമായിരുന്നു. അവിടെ നിന്നാണ് മറ്റ് നഗരങ്ങളിലേക്ക് കൊക്കെയ്ന്‍ കൈമാറിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള ഓര്‍ഡറാണെങ്കില്‍ മാത്രമേ കോളിന്‍സ് നേരിട്ടെത്തിയിരുന്നുള്ളൂ. രേഷ്മയും സംഘവും ഓര്‍ഡര്‍ നല്‍കിയതനുസരിച്ച് ഇവര്‍ കോളിന്‍സിനെ കൊച്ചിയിലേക്ക് കൊക്കെയ്‌നുമായി വിടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

കൊച്ചിയില്‍ ബൊട്ടീക് ഷോപ്പ് നടത്തിയിരുന്ന രേഷ്മയ്ക്ക് കൊക്കെയ്ന്‍ വ്യാപാരത്തിന് സഹായങ്ങള്‍ നല്‍കിയത് പൃഥ്വിരാജാണെന്ന് പോലീസ് പറയുന്നു.

ഗ്രാമിന് രണ്ടായിരം മുതല്‍ ഇവര്‍ക്ക് ലഭിക്കുന്ന കൊക്കെയ്ന്‍ അയ്യായിരത്തിനും ഏഴായിരത്തിനുമാണ് രേഷ്മയും സംഘവും വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. െറയില്‍വേ സ്റ്റേഷനിലെത്തിയ ഫ്രാങ്കിനെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് രേഷ്മയും സംഘവും കാറിലെത്തിയതുള്‍പ്പെടെയുള്ള തെളിവുകള്‍ നേരെത്ത പോലീസിന് കിട്ടിയിരുന്നു. കോളിന്‍സ് പിടിയിലായശേഷം നടത്തിയ ചോദ്യംചെയ്യലിനും തുടരന്വേഷണത്തിനുമൊടുവിലാണ് കേസില്‍ നിര്‍ണായക പങ്കുള്ള രണ്ട്‌പേര്‍ കൂടി പിടിയിലാകുന്നത്. ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സെന്‍ട്രല്‍ സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നല്‍കുന്ന സൂചന.

 

 




MathrubhumiMatrimonial