Crime News

ഒന്‍പതുകാരിക്ക് പീഡനം; വ്യാജസ്വാമി അറസ്റ്റില്‍

Posted on: 23 Mar 2015


തൊടുപുഴ: ഒന്‍പതുവയസ്സുകാരിയെ പിഡിപ്പിച്ച കേസില്‍ വ്യാജസ്വാമി അറസ്റ്റില്‍. ഉപ്പുകുന്ന് സ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാലാ കദളിക്കാട്ട് രാജു (55) ആണ് അറസ്റ്റിലായത്. തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ശനിയാഴ്ച രാത്രി ഒരു മണിയോടെ കടുത്തുരുത്തിയില്‍നിന്നാണ് രാജുവിനെ അറസ്റ്റു ചെയ്തത്.

തൊടുപുഴ സ്വദേശിയായ ഒന്‍പതുവയസ്സുകാരി നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കി. തൊടുപുഴ, ഉപ്പുകുന്ന്, മുള്ളരിങ്ങാട്, കുട്ടംപുഴ എന്നിവിടങ്ങളില്‍ ആശ്രമവും 'കോസ്മിക്' യോഗാ ഫൗണ്ടേഷന്‍ എന്ന യോഗാ സെന്ററുകളും രാജു നടത്തിയിരുന്നു.

യോഗാ പരിശീലനത്തിനും ചികിത്സയ്ക്കും ഇവിടെ എത്തിയിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുവെന്നാരോപിച്ച് രാജുവിന്റെ പേരില്‍ മുന്‍പ് പരാതികള്‍ ലഭിച്ചിട്ടുണ്ട്. സത്ഗുരു ദിവ്യാത്മ ശ്രീയോഗാനന്ദ ശ്രീരാജ് എന്നാണ് രാജു സ്വയം വിശേഷിപ്പിച്ചിരുന്നത്.
സന്താനലബ്ധിപൂജ, രോഗശാന്തി, നാരീപൂജ, ആണ്ടുബലി തുടങ്ങിയ പൂജകള്‍ ആശ്രമങ്ങളില്‍ നടത്തിയിരുന്നു.
പീഡിപ്പിച്ച വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

ഇയാള്‍ക്കെതിരെ പരാതി വ്യാപകമായപ്പോള്‍ 2013 ല്‍ നാട്ടുകാര്‍ ഉപ്പുകുന്നിലെ ആശ്രമം തീവച്ച് നശിപ്പിച്ചു. ഒന്‍പതാം ക്ലൂസ്സില്‍ പഠനം നിര്‍ത്തിയ രാജു കാസറ്റ് കച്ചവടം നടത്തിയിരുന്നു. 2001 ല്‍ പാലായില്‍ മടങ്ങിയെത്തിയ രാജു ബോധോദയം കിട്ടിയെന്നവകാശപ്പെട്ട് സ്വാമിയെന്ന് സ്വയം വിശേഷിപ്പിച്ച് ചികിത്സയും യോഗാ പരിശീലനവും ആരംഭിച്ചു. അപമര്യാദയായി പെരുമാറിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് ഇയാള്‍ക്കെതിരെ മൊഴി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറല്ലായിരുന്നെന്ന് തൊടുപുഴ ഡിവൈ.എസ്.പി., കെ.എം.സാബു മാത്യു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രാജുവിനെ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial