Crime News

കാണാതായ യുവാവിന്റെ ജഡം കുഴിച്ചിട്ട മുന്‍ പോലീസുകാരനും മകനും അറസ്റ്റില്‍

Posted on: 22 Mar 2015


വടക്കാഞ്ചേരി : കുണ്ടുകാടിനടുത്ത് എടവനക്കാട്ടുനിന്ന് രണ്ടുവര്‍ഷം മുമ്പ് കാണാതായ യൂത്ത് കോണ്‍ഗ്രസ് പഴയന്നൂപ്പാടം ബൂത്ത് സെക്രട്ടറി കാരോടിയില്‍ ശ്രീജിത്തിന്റെ (29) ജഡം റബ്ബര്‍തോട്ടത്തില്‍ മറവുചെയ്ത അയല്‍വാസികളായ മുന്‍ പോലീസുകാരനും മകനും പിടിയില്‍. എടവനക്കാട് വൈശ്യംപാട്ട് രാഘവനെഴുത്തഛന്‍ !(75), മകന്‍ ഷാജി (44) എന്നിവരാണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍, ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്‍, സിഐ എം.കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.

വെല്‍ഡിങ് തൊഴിലാളിയായ ശ്രീജിത്തിനെ 2013 ജൂലായ് 26ന് രാത്രിയാണ് കാണാതായത്. വനമേഖലയോടുചേര്‍ന്നുള്ള ശ്രീജിത്തിന്റെ വീടും പരിസരവും പരിശോധിച്ചിരുന്നു. പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. പിന്നിട്, നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കി. ഭാര്യ അനുവും മാതാപിതാക്കളായ ശാന്തയും രാജനും ശ്രീജിത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ മുന്‍ പോലീസുകാരന്‍ രാഘവനെഴുത്തച്ഛന്‍ മൊബൈല്‍ ഫോണില്‍ മകളുമായി നടത്തിയ സംഭാഷണമാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ പോലീസിന് നല്കിയ വിവരം ഇപ്രകാരം: ജോലികഴിഞ്ഞ് ശ്രീജിത്ത് പ്രതികളുടെ പറമ്പിലെ കുറുക്കുവഴിയിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനൊരുക്കിയ വൈദ്യുതിക്കമ്പിയില്‍തട്ടി ശ്രീജിത്ത് ഷോക്കേറ്റ് മരിച്ചു. പിറ്റേന്ന് രാവിലെ ഷാജി ഇതു കണ്ടു. രാഘവനെഴുത്തച്ഛന്റെ നിര്‍ദ്ദേശപ്രകാരം മൃതദ്ദേഹം തൊട്ടടുത്തുളള റബ്ബര്‍തോട്ടത്തിലെ മഴക്കുഴിയില്‍ മണ്ണിട്ടു മൂടി.

പ്രതികളില്‍നിന്ന് ലഭിച്ച ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസ്ഥികൂടം പുറത്തെടുത്തു. വിദഗ്ധ പരിശോധനയ്ക്കായി ഇത് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ഇനി ഡി.എന്‍.എ. ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു.

കേസന്വേഷണത്തില്‍ തുടക്കം മുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചതും ഷാഡോ പോലീസ് അംഗങ്ങളായ കെ.എം. മുഹമ്മദ് അഷറഫ്, എം. ഹബീബ്, വടക്കാഞ്ചേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.എം. അനന്തന്‍, കെ.പി.സുധീര്‍ എന്നിവരാണ്.

 

 




MathrubhumiMatrimonial