goodnews head

സദാചാര തീട്ടൂരത്തിനെതിരെ 'പുഞ്ചിരി ബുധന്‍'

Posted on: 19 Mar 2015


തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പുഞ്ചിരി ബുധന്‍ കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നവര്‍


തൃശ്ശര്‍: സദാചാരത്തിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ക്ക് പുഞ്ചിരികൊണ്ട് പ്രതിരോധം തീര്‍ത്ത് തേക്കിന്‍കാട്‌ ൈമതാനിയില്‍ 'പുഞ്ചിരി ബുധന്‍' കൂട്ടായ്മ. നഗരത്തിലെ വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് കൂട്ടായ്മയില്‍ ഒത്തുചേര്‍ന്നത്.

വൈകീട്ട് നാലുമണിയോടെ പല ഭാഗങ്ങളില്‍നിന്നായി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങിയ ഒരുകൂട്ടം മൈതാനിയിലേക്ക് കുതിച്ചെത്തി. വന്നവരില്‍ കുറച്ചുപേര്‍ ഉറക്കെ പാട്ടുപാടി. മറ്റുചിലര്‍ പടം പിടിച്ചു. കുറച്ചുപേര്‍ ആസ്വദിച്ചിരുന്ന് വരച്ചു. 'ഒരുമിച്ചിരിക്കരുത് എന്നു പറയുന്നവരോട്, ഞങ്ങളിതാ ഒരുമിച്ചിരിക്കുന്നു' യുവാക്കളുടെ കൂട്ടം പ്രഖ്യാപിച്ചു. 'സദാചാര' പോലീസിന് എതിരെ യുവാക്കളുടെ 'പുഞ്ചിരി ബുധന്‍' അങ്ങനെ ആരംഭിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ ചിത്രം വരച്ചുകൊണ്ടിരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ സദാചാരഗുണ്ടകളുടെ സംഘം തല്ലിപ്പായിച്ച നടപടിക്കെതിരെയുള്ള സമാധാന പ്രതിഷേധമായിരുന്നു പരിപാടി.

ഒരുമിച്ചിരുന്നാല്‍ ഒരു ഭൂമികുലുക്കവും ഉണ്ടാവുന്നില്ലായെന്ന് പറയാന്‍ കഴിയണം. പാടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ പാടുന്നു, ആകാശം പൊട്ടിവീഴുന്നില്ലായെന്നു പറയാന്‍ പറ്റണം. തമ്മില്‍ മിണ്ടരുത് എന്നു പറയുന്നവരോട് ഞങ്ങളിതാ മിണ്ടുന്നു. മനോഹരങ്ങളായ കവിതകളല്ലാതെ മറ്റൊന്നും ഞങ്ങളില്‍നിന്നുണ്ടാവുന്നില്ലായെന്ന് പറയണം അവര്‍ പറഞ്ഞു.

ഫൈന്‍ ആര്‍ട്‌സ് കോളേജിലെയും സെന്റ് അലോഷ്യസ് കോളേജിലേയും ഒരുകൂട്ടം വിദ്യാര്‍ത്ഥികളായിരുന്നു ആദ്യം എത്തിയത്. പിന്നീട് തൃശ്ശൂരിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും പിന്തുണയുമായെത്തി.

മുദ്രാവാക്യം വിളിച്ച് തല്ലുകൊണ്ട് സമരം നടത്തുന്നതിനേക്കാള്‍ എനിക്കിഷ്ടം പാട്ടുപാടിയും കൊട്ടിയും വരച്ചും കളിയും കഥയും പറഞ്ഞുമുള്ള സമരരീതിയാണ്. കൂട്ടുകൂടുക എന്നതുതന്നെയാണ് വരുംകാലത്തേക്കുള്ള ഏറ്റവും മുന്തിയ രാഷ്ട്രീയപ്രവര്‍ത്തനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ പറഞ്ഞു.

പൊതുസ്ഥലത്ത് ചിത്രം വരയ്ക്കരുത് എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇതുവരെ ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. കലയില്‍ സ്‌നേഹം പ്രതിഫലിക്കണമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അരുതാത്തത് എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഇതില്‍ പങ്കെടുത്തത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്രം വരയ്ക്കലിന് ചുക്കാന്‍പിടിച്ച ഫൈന്‍ ആര്‍ട്‌സ് കോളേജ് അധ്യാപികയും ചിത്രകാരിയുമായ കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു. തേക്കിന്‍കാട് എല്ലാവരുടെയും പൊതുസ്വത്താണ്. അത് അമ്പലം വകയാക്കിത്തീര്‍ക്കാനുള്ള ഒരുകൂട്ടം ആളുകളുടെ നടപടി എതിര്‍ക്കപ്പെടുകതന്നെ ചെയ്യുമെന്നും കവിതാ ബാലകൃഷ്ണന്‍ പറഞ്ഞു. 'സദാചാരക്കാരുടെ തീട്ടൂരങ്ങള്‍ക്കു മുമ്പില്‍ ഭയപ്പെടുന്നവര്‍ക്ക് ? മുന്നറിയിപ്പായി ഒരു ദിവസം. ഇതിനെ അങ്ങനെ കണക്കാക്കാനാണ് എനിക്കിഷ്ടം വിവിധ കലാകാരന്‍മാര്‍ ഉള്‍പ്പെട്ട ബാന്‍ഡിന്റെ പ്രതിനിധി മാര്‍ട്ടിന്‍ പറഞ്ഞു.




 

 




MathrubhumiMatrimonial