Crime News

പ്രേമന്‍വധം: ആര്‍.എസ്.എസ്. നേതാവടക്കം നാലുപേര്‍ റിമാന്‍ഡില്‍

Posted on: 19 Mar 2015


തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഓണിയന്‍ പ്രേമനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആര്‍.എസ്.എസ്. നേതാവടക്കം നാലുപേരെ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി ഏപ്രില്‍ 17 വരെ റിമാന്‍ഡ് ചെയ്തു.
ആര്‍.എസ്.എസ്. കൂത്തുപറന്പ് താലൂക്ക് സഹ കാര്യവാഹക് കണ്ണവം ശിവജിനഗര്‍ ശൈലേഷ് നിവാസില്‍ സി.എം.സജേഷ് (26), ശിവജിനഗറിലെ കളരിക്കല്‍ വീട്ടില്‍ രജീഷ് (26), ശിവജി നഗറിലെ തൈക്കണ്ടി വീട്ടില്‍ എന്‍.നിഖില്‍ (21), ശിവജിനഗര്‍ പാറേമ്മല്‍ വീട്ടില്‍ രഞ്ജയ് രമേഷ് (20) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഏഴാം പ്രതിയായ സജേഷിനെ പോലീസ് കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യുവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സജേഷിനെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മറ്റു മൂന്ന് പ്രതികളെ തലശ്ശേരി സബ്ജയിലിലേക്കുമാറ്റി. യു.എ.പി.എ. ചുമത്തിയതിനാലാണ് പ്രതികളെ ജില്ലാകോടതിയില്‍ ഹാജരാക്കിയത്. ബുധനാഴ്ച രാവിലെ അന്വേഷണസംഘം പ്രതികളെ ചിറ്റാരിപ്പറമ്പിലും കണ്ണവം ശിവജി നഗറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം വൈകിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്.

ബോംബെറിഞ്ഞ് പ്രേമനെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് അന്വേഷണസംഘം കോടതിക്ക് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ബോംബ്, വാള്‍, ഇരുമ്പുവടി എന്നിവയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

11 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് പ്രേമനെ ആക്രമിച്ചത്. കാറിലെത്തിയ സംഘമാണ് പ്രേമനെ വെട്ടിപ്പരിക്കേല്പിച്ചത്. കൊലയ്ക്കുപയോഗിച്ച കാറും രണ്ട് ബൈക്കുകളും കഴിഞ്ഞദിവസം അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. പാനൂര്‍ പൂക്കോത്തെ വ്യാപാരിയുടേതാണ് അക്രമികള്‍ ഉപയോഗിച്ച കാര്‍. പെണ്ണുകാണല്‍ ചടങ്ങിനെന്നുപറഞ്ഞ് സജേഷാണ് കാര്‍ വാടകയ്‌ക്കെടുത്തത്.
ചിറ്റാരിപ്പറമ്പ് കള്ളുഷാപ്പിലെ തൊഴിലാളിയായ ഓണിയന്‍ പ്രേമനെ ഫിബ്രവരി 25-ന് രാത്രിയാണ് ആക്രമിച്ചത്. ചിറ്റാരിപ്പറമ്പ് ടൗണില്‍വെച്ച് ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും വെട്ടേറ്റ പ്രേമന്‍ തലശ്ശേരി സഹകരണാസ്പത്രിയില്‍ ചികിത്സയിലിരിക്കെ 26-ന് രാവിലെ മരിച്ചു.

ബി.ജെ.പി. പ്രവര്‍ത്തകനായ ചുണ്ടയിലെ ബിജോയിയെ വെട്ടിപ്പരിക്കേല്പിച്ചതിന്റെ പ്രതികാരമായാണ് പ്രേമനെ ആക്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.

 

 




MathrubhumiMatrimonial