Crime News

കാണാതായ നവ വധുവിനെ കണ്ടെത്താനായില്ല; സ്‌പെഷല്‍ സ്‌ക്വാഡ് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തി

Posted on: 19 Mar 2015


കാക്കനാട്: ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ചെന്നൈയില്‍ മൂന്ന് ദിവസം അന്വേഷണം നടത്തിയിട്ടും യുവതിയെ കണ്ടെത്താനാവാതെ പോലീസ് മടങ്ങിയെത്തി. മാര്‍ച്ച് അഞ്ചിന് കാക്കനാട് സെസ്സിലെ സ്വകാര്യ കമ്പനിയില്‍ ഇന്റര്‍വ്യൂവിനു പോയ ജിസില്‍ മാത്യുവിനെ (23) യാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ആദ്യം മന്ദഗതിയിലായിരുന്ന പോലീസ് അന്വേഷണം യുവതിയുടെ ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സജീവമായത്.

തൃക്കാക്കര അസി. പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ സ്‌ക്വാഡിലെ എസ്.ഐ.യും രണ്ട്്് പോലീസുകാരുമാണ് യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം ചെന്നൈയിലും പരിസര പ്രദേശത്തും അവിടങ്ങളിലെ പോലീസിന്‍റെ സഹായത്തോടെ അന്വേഷണം നടത്തിയത്. ജിസിലിന്റെ ആദ്യകാല സഹ പ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൂന്ന്്് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന യുവതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിരുന്നു. കാണാതായ ദിവസം മുതല്‍ യുവതി മൊബൈല്‍ സ്വിച്ച്്് ഓഫ് ചെയ്തിരിക്കുകയാണ്. കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ചിരുന്ന ജിസിലിനെ കാണാതായ ദിവസം രാവിലെ 9.15-ഓടെ ഇന്റര്‍വ്യു നടക്കുന്ന സെസിലെ കമ്പനിയുടെ മുമ്പില്‍ ഭര്‍ത്താവ് ജോബിന്‍ കൊണ്ടുവിടുകയായിരുന്നു.
അതേസമയം ബെംഗളൂരുവില്‍ യുവതി ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

 

 




MathrubhumiMatrimonial