Crime News

നിഷാമിനെതിരെ കാപ്പ: വിജയിച്ചത് രണ്ടു വര്‍ഷംമുമ്പുതുടങ്ങിയ ശ്രമം

Posted on: 10 Mar 2015


തൃശ്ശൂര്‍: വിവാദ വ്യവസായി മുഹമ്മദ് നിഷാമിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് രണ്ടുവര്‍ഷം മുമ്പേ ആരംഭിച്ച ശ്രമമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന കേസുകള്‍ പലതും ഒത്തുതീര്‍ത്ത് നേരത്തേ ഈ നീക്കം നിഷാം പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍,ബെംഗളൂരുവില്‍നിന്നുള്ള രണ്ട് പുതിയ കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചതും ഒത്തുതീര്‍ന്ന കേസുകളും കാപ്പയ്ക്കു പരിഗണിക്കാമെന്ന ഹൈക്കോടതി ഉത്തരവുമാണ് ഇപ്പോള്‍ തുണയായത്.
കാപ്പ ചുമത്തുന്നതിനുള്ള ആദ്യപടിയായി 2013 എപ്രില്‍ 26നാണ് നിഷാമിന്റെ പേരില്‍ ഗുണ്ടാഹിസ്റ്ററി ഫയല്‍ പേരാമംഗലം സ്റ്റേഷനില്‍ ആരംഭിച്ചത്. തുടര്‍ന്ന് 2013 ജൂണില്‍ നല്ലനടപ്പിനായി ആര്‍.ഡി.ഒ. 107- ാം വകുപ്പുപ്രകാരം കേസ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇത് മണത്തറിഞ്ഞ നിഷാം, ഇത്തരം നടപടികള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു. ഇതോടെ പോലീസിന് ഈ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
ചന്ദ്രബോസ്സംഭവം നടന്നതിനുശേഷംപോലും നിഷാമിനെതിരെ കാപ്പ ചുമത്താനുള്ള കേസുകള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ല ബെംഗളൂരുവിലെ രണ്ടു കേസുകള്‍ ശക്തമായി വന്നതോടെയാണ് ഇതിന് വഴി തുറന്നത്. ഇതില്‍ ഒന്ന് ബാഗ്ലൂരിലെ മോഡലിനെ മാനഭംഗപ്പെടുത്താനുള്ള ശ്രമമാണ്. മറ്റൊന്ന് വണ്ടിയിടിപ്പിച്ച് പരിക്കേല്‍പ്പിച്ച കേസും. ഇവ രണ്ടും അന്വേഷണമൊന്നുമില്ലാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. പേരാമംഗലം പോലീസ് ബെംഗളൂരുവില്‍ കൊണ്ടുപോയി നടത്തിയ തെളിവെടുപ്പും അന്വേഷണവുമാണ് ഇതിലേക്ക് വഴി തുറന്നത്. ഇതിനുശേഷം വാഹനമിടിച്ച കേസില്‍ ബെംഗളൂരു പോലീസ് ഇവിടെ വന്ന് നിഷാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് അവിടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

 

 




MathrubhumiMatrimonial