Crime News

അടിമാലി കൂട്ടക്കൊല: ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

Posted on: 10 Mar 2015


അടിമാലി: ടൗണ്‍മധ്യത്തിലെ രാജധാനി ലോഡ്ജില്‍ മൂന്നംഗകുടുംബത്തെ കൂട്ടക്കൊലചെയ്ത സംഭവത്തില്‍ കര്‍ണാടകയില്‍ ഒളിവിലായിരുന്ന രണ്ടുപ്രതികളെ പ്രത്യേക അന്വേഷണസംഘം പിടികൂടി. കൊലപാതക ത്തിന്റെ മുഖ്യസൂത്രധാരനും ഒന്നാംപ്രതിയുമായ കര്‍ണാടക തുങ്കൂര്‍ സിറ താലൂക്കില്‍ മുഖാപട്ടണം വില്ലേജില്‍ ഇന്ദ്രാനഗറിലെ താമസക്കാരന്‍ രാജണ്ണയുടെ മകന്‍ രാഘവേന്ദ്ര (രാഘവ് -24), രണ്ടാം പ്രതിയും ഇതേ നാട്ടുകാരനും മുന്‍പ് പിടിയിലായ മഞ്ജുനാഥിന്റെ സഹോദരനുമായ മധൂസൂധന്‍ (മധു, രാഗേഷ് -23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇവരെ ഇന്ന് അടിമാലിയിലെത്തിക്കുമെന്നും വിവരമുണ്ട്. കേസിലെ മൂന്നാംപ്രതി മഞ്ജുനാഥിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മറ്റു പ്രതികള്‍ പോലിസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. അറസ്റ്റിലായ മഞ്ജുനാഥുമായി മാര്‍ച്ച് അഞ്ചിന് കര്‍ണാടകയിലെ തുങ്കൂര്‍, സിറ എന്നിവിടങ്ങളിലെത്തി കര്‍ണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ സംയുക്തനീക്കത്തില്‍ രണ്ടാം പ്രതി മധുവിനെ രണ്ടു ദിവസം മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് ഒന്നാംപ്രതിയായ രാഘവേന്ദ്രയെ പിടികൂടാന്‍ പോലീസ് സംഘത്തിനായതെന്നാണ് വിവരം. കൂടുതല്‍വിവരങ്ങള്‍ അന്വേഷണസംഘം പുറത്തു വിട്ടിട്ടില്ല.
ഫിബ്രവരി 10നാണ് ലോഡ്ജിന്റെ നടത്തിപ്പുകാരന്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിശുമ്മ, ഭാര്യാമാതാവ് നാച്ചി എന്നിവര്‍ അടിമാലി രാജാധാനി ലോഡ്ജില്‍ കൊലചെയ്യപ്പെട്ടത്. കൊലയ്ക്കുശേഷം ലോഡ്ജില്‍ നിന്നുകവര്‍ന്ന തൊണ്ടിമുതലുകള്‍ പൂര്‍ണമായി ശേഖരിക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. സ്വര്‍ണവും പണവും അടക്കം 4.90 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയതായി പോലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കുറച്ചു സ്വര്‍ണാഭരണങ്ങള്‍ മാത്രമേ കര്‍ണാടകയില്‍നിന്ന് വീണ്ടെടുക്കാനായിട്ടുള്ളൂവെന്നാണ് വിവരം. ലോഡ്ജില്‍ നിന്നുകവര്‍ന്ന രണ്ടു മൊബൈല്‍ ഫോണുകളുടെ സ്ഥാനം സൈബര്‍ പോലീസ് വിഭാഗം പരിശോധിച്ചാണ് കേസിന് തുമ്പുണ്ടാക്കിയത്.

 

 




MathrubhumiMatrimonial