Crime News

കൊക്കെയ്ന്‍ കേസ്: വഴിത്തിരിവായത് സൗത്ത് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യം

Posted on: 07 Mar 2015


കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നൈജീരിയക്കാരന്റെ അറസ്റ്റിലേക്ക് നയിച്ചത് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യം. ജനവരി 30 ന് ഇയാള്‍ മംഗള എക്‌സ്പ്രസില്‍ നിന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സി.സി.ടി.വി.യില്‍ പതിഞ്ഞിരിക്കുന്നത്. കേസിലെ പ്രതികളിലൊരാളായ രേഷ്മ, ഒക്കോവെയെ സ്വീകരിക്കുന്നതും ഇതില്‍ കാണാം. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ ഒക്കോവെയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

സൗത്ത് റെയില്‍വേ സ്റ്റേഷനിലെയും പരിസരത്തെയും ഫോണ്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചിരുന്നു. ഗോവയില്‍ നിന്നുള്ള നമ്പറുകള്‍ ഇതില്‍ പ്രത്യേകമായി ശ്രദ്ധിച്ചു. പിന്നീട് ഇത് പ്രതികളിലേക്ക് കേന്ദ്രീകരിച്ചു. രേഷ്മയുടെ ഫോണിലേക്ക് ഒക്കോവെയുടെ നമ്പറില്‍ നിന്ന് വിളി വന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിയുെട നേതൃത്വത്തിലുള്ള സംഘം വടക്കന്‍ ഗോവയിലെ മാന്‍െഡ്രം എന്ന സ്ഥലത്തെ കോട്ടേജില്‍ നിന്നാണ് ഒക്കോവെയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു അറസ്റ്റ്. ഈ സമയത്ത് ഏതാനും നൈജീരിയക്കാര്‍ ഒക്കോവയ്‌ക്കൊപ്പമുണ്ടായിരുന്നു. വിസാ ചട്ട ലംഘനത്തിന്റെ പേരില്‍ ഗോവ പോലീസ് ഒക്കോെവയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

 




MathrubhumiMatrimonial