Crime News

ഷിഹാബ് വധം: ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തി

Posted on: 06 Mar 2015



പാവറട്ടി: സി.പി.എം. പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഷിഹാബി (38)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൂവ്വത്തൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപം പട്ടോളി നവിന്‍ (22), ചുക്കുബസാര്‍ സ്വദേശികളായ കോന്തച്ചന്‍ വീട്ടില്‍ രാഹുല്‍ (24), മൂക്കോല വീട്ടില്‍ വൈശാഖ് (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ടും അഞ്ചും പ്രതികളായ വാടാനപ്പള്ളി ആയിരംകണ്ണി സ്വദേശി പണിക്കന്‍ വീട്ടില്‍ പ്രമോദ് (29), തിരുനെല്ലൂര്‍ തെക്കേപ്പാട്ട് കണ്ണന്‍ എന്ന സുബിന്‍ (26) എന്നിവരാണ് ഒളിവില്‍. നവിന്‍ ഒന്നാം പ്രതിയും രാഹുല്‍ മൂന്നാം പ്രതിയും വൈശാഖ് നാലാം പ്രതിയുമാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഷിഹാബും സുഹൃത്ത് ബൈജുവും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചിട്ട സ്ഥലവും ഷിഹാബിനെ റോഡിലിട്ട് വെട്ടിയ ഭാഗവും പ്രതികള്‍ പോലീസിന് കാണിച്ചുകൊടുത്തു. വെട്ടാനുപയോഗിച്ച അഞ്ച് വാളുകള്‍ ചാക്കില്‍ക്കെട്ടി ഒളിപ്പിച്ചിരുന്നത് കണ്ടെടുത്തു. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് പാണ്ടിപ്പാടം റോഡിനു സമീപത്തെ കാനയിലാണ് ചാക്കില്‍ കെട്ടിയ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. തൊട്ടടുത്തുള്ള പെരിങ്ങാട് കരയോഗം കമ്മിറ്റി ഓഫീസിനു പുറകിലെ കുറ്റിക്കാട്ടിലാണ് പ്രതികളിലൊരാളായ നവിന്റെ ചുവന്ന ബൈക്ക് ഒളിപ്പിച്ചിരുന്നത്. സംഭവസമയത്ത് അക്രമി സംഘത്തിലെ ബാക്കിയുള്ള നാലുപേര്‍ക്ക് നവിന്‍ ബൈക്കിലെത്തിയാണ് വിവരങ്ങള്‍ നല്‍കിയിരുന്നത്.

മറ്റ് നാലു പ്രതികള്‍ സഞ്ചരിച്ചിരുന്ന കറുത്ത അംബാസിഡര്‍ കാര്‍ പോലീസ് കുന്നംകുളം-വടക്കാഞ്ചേരി റോഡിലെ ഗുഡ്‌ഷെപ്പേഡ് ഐ.ടി.സി.യ്ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് പെരുവല്ലൂര്‍ പുല്ലൂര്‍ പയ്യപ്പാട്ട് വേണുഗോപാലന്റെ കയ്യില്‍നിന്നാണ് പ്രതികളായ രാഹുലും നവിനും കൂടി 32,000 രൂപയ്ക്ക് കാര്‍ വാങ്ങിയത്. കാര്‍ വാങ്ങുന്നതിനായി നവിന്‍ 12,000 രൂപയും വൈശാഖ് 20,000 രൂപയും നല്‍കിയിരുന്നു. ഫിബ്രവരി പന്ത്രണ്ടിനാണ് ഇവര്‍ വണ്ടി വാങ്ങിയത്. വേണുഗോപാലിന്റെ ഭാര്യ അനിലയുടെ പേരിലായിരുന്നു വണ്ടി. പിന്നീട് വണ്ടി പ്രതികളില്‍ ഒരാളുടെ പേരിലേക്ക് മാറ്റാന്‍ ഗുരുവായൂര്‍ ആര്‍.ടി.ഒ.യില്‍ ഇവര്‍ ചെന്നിരുന്നു. ചുക്കുബസാറിലെ ഇവരുടെ സുഹൃത്തും വണ്ടിക്കച്ചവടക്കാരനുമായ വിബിന്‍ ചന്ദ്രന്‍ വഴിയാണ് പ്രതികള്‍ വാഹനം വാങ്ങിയത്.

ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ അഞ്ചുപേരില്‍ നവിന്‍ പെരിങ്ങാട് ആര്‍.എസ്.എസ്. ശാഖാ മുഖ്യശിക്ഷക് ആണ്. വൈശാഖ് 2005 മുതല്‍ 2010 വരെ മുല്ലശ്ശേരി മണ്ഡല്‍ ശാരീരിഖ് ശിക്ഷാ പ്രമുഖ് ആയിരുന്നു. പിന്നീട് വിദേശത്തേക്ക് പോയി തിരിച്ചുവന്നശേഷം ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഷിഹാബിനോടുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ വൈര്യാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ നവിന്‍, വൈശാഖ്, പ്രമോദ്, സുബിന്‍ എന്നീ നാലുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. രാഹുലാണ് കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്ന ഇരുണ്ട നിറത്തിലുള്ളയാള്‍ എന്ന് പറയുന്നത് പ്രമോദാണ്. പ്രമോദാണ് ആദ്യം ഷിഹാബിനെ തലയ്ക്കും കയ്യിലും വെട്ടിയത്. 47 വെട്ടുകളാണ് ഷിഹാബിന്റെ ശരീരത്തില്‍ കാണുന്ന രീതിയില്‍ ഉണ്ടായിരുന്നത്.

വൈശാഖും പ്രമോദും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. 2010ല്‍ വധശ്രമം, അടിപിടി എന്നീ കേസുകളില്‍ വൈശാഖിന്റെ പേരില്‍ പാവറട്ടി പോലീസ്സ്‌റ്റേഷനില്‍ കേസുണ്ട്. പ്രമോദിന്റെ പേരിലും പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്‌ഐ പി.പി. ജോയ്, ഗുരുവായൂരിലെയും പാവറട്ടിയിലെയും സീനിയര്‍ സി.പി.ഒ. മാരായ സി. ശ്രീകുമാര്‍, സുകുമാരന്‍, പി.എസ്. അനില്‍കുമാര്‍, കെ. ബാബുജി, ബൈജു, അനൂപ്, സി.പി.ഒ. മാരായ സി.ജി. ലിജോ, കെ.എച്ച്. അബുതാഹിര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial