Crime News

ഇരിട്ടിയില്‍ പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 04 Mar 2015


ഇരിട്ടി: കാപ്പ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ചെന്ന പോലീസുകാരെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരിട്ടി കീഴൂര്‍കുന്ന് കണ്ണ്യത്ത് മടപ്പുര ക്ഷേത്രത്തിന് സമീപത്താണ് പോലീസിനുനേരേ അക്രമം ഉണ്ടായത്. കാപ്പ കേസില്‍ വാറന്റ് പ്രതിയായ കീഴൂരിലെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ജിതേഷി (23)നെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.

വേഷംമാറിയെത്തിയ പോലീസുകാരനായ ബാബുവും സുരേഷും ചേര്‍ന്നു ജിതേഷിനെ പിടിച്ചപ്പോള്‍ ഒരുസംഘമാളുകള്‍ പോലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷിച്ചു. ജിതേഷ് ഇപ്പോള്‍ ഒളിവിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന സ്‌ഫോടനമടക്കമുള്ള ഗുണ്ടാക്കേസുകളില്‍ പ്രതിയായതിനാലാണ് ജിതേഷിനെതിരെ കാപ്പ ചുമത്തിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ട കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കീഴൂരിലെ ബി.ജെ.പി. പ്രവര്‍ത്തകരായ സനൂജ് (28), അന്നമിന്‍ (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. അറസ്റ്റിലായവരെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി. അക്രമത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ഇരിട്ടി താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി.

പോലീസുകാരുടെ ൈകയേറ്റത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ജിതേഷിന്റെ മാതാപിതാക്കളായ രാജന്‍, ഉഷ എന്നിവര്‍ പേരാവൂര്‍ താലൂക്ക് ആസ്പത്രിയിലും ചികിത്സതേടി.

പോലീസുകാര്‍ മഫ്തിയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ജിതേഷിനെ ആരോ ആക്രമിക്കുന്നത് കണ്ട് കുറച്ചുപേര്‍ തടുക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബി.ജെ.പി. പറയുന്നത്.

 

 




MathrubhumiMatrimonial