goodnews head

സേവനത്തിന് ഒരു ചങ്ങാതിക്കൂട്ടം

Posted on: 21 Aug 2014

സി.എം. ജിനോ



ഫെയ്‌സ്ബുക്കിലൂടെ രക്തദാന സന്നദ്ധരായ ഒരുസംഘത്തെ സൃഷ്ടിച്ച ബസ് കണ്ടക്ടറെ കുറിച്ച്...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നു


മാര്‍ക്ക്്് സുക്കര്‍ബര്‍ഗിന് സ്തുതിയായിരിക്കട്ടെ. അദ്ദേഹം ഫെയ്‌സ്ബുക്ക്്് സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ രക്തദാനം എന്ന മഹാദാനത്തിന് ഹൈടെക് ആകാന്‍ കഴിയുമായിരുന്നില്ലല്ലോ. ഇന്റര്‍നെറ്റ് കൂട്ടായ്മയിലൂടെ പുതിയ രക്തബന്ധങ്ങള്‍

സൃഷ്ടിക്കുന്ന വിനോദ് എന്ന ചെറുപ്പക്കാരന്‍ അതിനുള്ള നന്ദി കുറിക്കുന്നതും ഫെയ്‌സ്ബുക്കിനുതന്നെ. രക്തദാനത്തിന് ഉപകരിക്കുന്ന ഒരു ഫെയ്‌സ് ബുക്ക് സംഘത്തിന്റെ നാഥനാണ് ആലപ്പുഴചങ്ങനാശ്ശേരി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. ബസ്‌കണ്ടക്ടറായ വിനോദ് ഭാസ്‌കര്‍.

സ്വന്തമായി വീടുപോലുമില്ലാത്ത വിനോദ് ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നത് സഹജീവിസ്‌നേഹംകൊണ്ടാണ്. ചെറുപ്പത്തില്‍ പോളിയോ വന്ന് കാലിന് വൈകല്യം ബാധിച്ച ഗോമതിയാണ് വിനോദിന്റെ അമ്മ. അവരെ ജീവിതസഖിയാക്കാന്‍ തന്റെ അച്ഛന്‍ കാണിച്ച സന്മനസ്സ് കേട്ടറിഞ്ഞതാണ് വിനോദിന് പ്രചോദനമായത്. പരോപകാരത്തിന്


ഫെയ്‌സ് ബുക്ക് ആയുധമാക്കാമെന്ന് വിനോദ് തിരിച്ചറിഞ്ഞത് 2011ലാണ്. വി ഹെല്‍പ്പ് എന്ന ഗ്രൂപ്പ് തുടങ്ങിക്കൊണ്ടായിരുന്നു നിരാലംബരുടെ സ്‌നേഹചാലകമായി വിനോദ് മാറിയത്. സമൂഹത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും അവശതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ക്കും കൈത്താങ്ങായി ഈ ഗ്രൂപ്പ് മാറി. സഹായമനസ്‌കരായ ഒട്ടേറെയാളുകള്‍ ഗ്രൂപ്പില്‍ അംഗത്വമെടുത്തു. സഹായം ആവശ്യമായവര്‍ക്കെല്ലാം പരിമിതസാഹചര്യങ്ങളില്‍നിന്ന് സഹായമെത്തിച്ചു. ധനസഹായമായും മരുന്നായും സഹായ ഉപകരണങ്ങളായും ആവശ്യക്കാരെത്തേടി

സഹായഹസ്തങ്ങള്‍ ഉയര്‍ന്നു. രക്തദാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഈ ഗ്രൂപ്പില്‍ത്തന്നെ രക്തദാനവും ആരംഭിച്ചു. എന്നാല്‍, രക്തത്തിനുള്ള ആവശ്യവും ആളുകളുടെ പ്രതികരണവും തിരിച്ചറിഞ്ഞ് ഇതിനായിമാത്രം 'ബ്ലഡ് ഡോണേഴ്‌സ് കേരള' എന്ന പുതിയ ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. ഈ രക്തബന്ധം വളരാന്‍ അധികം താമസമുണ്ടായില്ല. വിനോദിന് ഒരു ദിവസം എഴുപതിലേറെ ഫോണ്‍ വിളികളാണ് രക്തം ആവശ്യപ്പെട്ട്

വരുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും രക്തം നല്‍കാന്‍ കഴിയുന്നുവെന്ന്്് പറയുന്നത് ഈ സൗഹൃദ നെറ്റ്വര്‍ക്കിന്റെ വിജയമാണ്. തന്റെ പിന്നിലുള്ളവരുടെ ശക്തിയാണ് തന്റെ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന്്് വിനോദ് പറയുന്നു.
കേരളം മുഴുവന്‍ ശൃംഖലയുള്ള രക്തദാതാവാകാന്‍ ഈ ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ വിനോദിന്റെ ഷെയറുകള്‍ കണ്ടിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അറുപതോളംവരുന്ന സജീവ അംഗങ്ങള്‍ ഈ ഗ്രൂപ്പിലുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാര്‍. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിക്കുന്ന വിനോദ് ഞായറാഴ്ച

ദിവസം തെരുവിലെ മക്കള്‍ക്ക് അന്നദാനത്തിനായി മാറ്റിവെച്ചിരിക്കുന്നു. സ്വന്തം വീട്ടില്‍ പാകംചെയ്യുന്ന ഭക്ഷണവുംകൊണ്ട് വിനോദ് അവര്‍ക്കുമുന്നില്‍ എത്തുന്നു. കണ്ടക്ടര്‍ ജോലിക്കിടയില്‍ കിട്ടുന്ന മുഴുവന്‍ സമയവും രക്തദാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനോദ് മാറ്റിവെച്ചിരിക്കുന്നു.

വിനോദിന്റെ എല്ലാ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുണയായുള്ളത് ഭാര്യ ഉഷയാണ്.

 

 




MathrubhumiMatrimonial