goodnews head

ഹര്‍ത്താലിന് ശുചീകരണയജ്ഞവുമായി സെയ്ത്മുഹമ്മദും മക്കളും

Posted on: 20 Feb 2008


പാലക്കാട്: ഹര്‍ത്താല്‍ദിനത്തില്‍ ഓട്ടോഡ്രൈവറുടെ കാക്കിഷര്‍ട്ടും 'ചെഗുവേര'ത്തൊപ്പിയുമണിഞ്ഞ് മക്കള്‍ക്കൊപ്പം സെയ്ത്മുഹമ്മദ് എത്തിയത് മേപ്പറമ്പ് ബൈപ്പാസിലെ കുപ്പക്കൂമ്പാരത്തിനടുത്തേക്ക്. 'സത്യാന്വേഷി' എന്ന ഓട്ടോ റോഡരികത്ത് നിര്‍ത്തിയിട്ട് കുട്ടയും ചൂലും പണിയായുധങ്ങളുമായി സെയ്ത് ചിതറിക്കിടന്ന മാലിന്യം അടിച്ചുകൂട്ടി തീയിട്ടു. വാപ്പയെ സഹായിക്കാന്‍ ഷിഫ്‌നയും ശബ്‌നയും. ഇരുചക്രവാഹനങ്ങള്‍ ഒന്നുനിര്‍ത്തി കാര്യമന്വേഷിച്ചു. ഇതിനിടെ പതിവുപോലെ ബൈക്കിലും സ്‌കൂട്ടറിലുമെത്തി മാലിന്യസഞ്ചികള്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞുപോകുന്നവരും എത്തി. ചൊവ്വാഴ്ച ഉച്ചയോടെ മാലിന്യക്കൂമ്പാരം കത്തിച്ചൊതുക്കി സെയ്ത് കുറേ പോസ്റ്ററുകള്‍ പരിസരത്ത് പതിച്ചു.

മലയാളിക്ക് ശുചിത്വം കുറയുന്നു, മനസ്സില്‍ മാലിന്യം കൂടുന്നു, പാലക്കാടിനെ ക്ലീന്‍ സിറ്റിയാക്കാന്‍ സമൂഹം സഹകരിക്കുക, നഗരത്തില്‍ മാലിന്യം കൂടുന്നത് ഇല്ലാതാക്കാന്‍ സഹകരിക്കണം എന്നുതുടങ്ങിയ സന്ദേശങ്ങളായിരുന്നു പോസ്റ്ററുകളില്‍. ഇനി മുതല്‍ ആഴ്ചയിലൊരുനാള്‍ നഗരത്തിലെ ഏതെങ്കിലുമൊരു മാലിന്യകേന്ദ്രം ശുചീകരിക്കും എന്ന പ്രതിജ്ഞയും സെയ്ത്മുഹമ്മദ് ഹര്‍ത്താല്‍ദിനത്തില്‍ എടുത്തു. കുട്ടികള്‍ക്ക് സാമൂഹ്യബോധം ഉണ്ടാവാനാണ് അവരെക്കൂടി ഇതില്‍ പങ്കാളികളാക്കിയതെന്ന് സെയ്ത് പറയുന്നു.

സെയ്തിനെയും സെയ്തിന്റെ 'സത്യാന്വേഷിയെയും 'വ്യത്യസ്തനാമൊരു ഡ്രൈവറും ഓട്ടോ'യുമാക്കുന്നത് ഇത്തരം ചെയ്തികള്‍തന്നെ. കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരുടെയും ഉത്പന്നങ്ങള്‍ ലഭിക്കുന്ന സഞ്ചരിക്കുന്ന 'ഓട്ടോ പുസ്തകാലയ'മാണ് സത്യാന്വേഷി. ഇതില്‍നിന്ന് കിട്ടുന്ന ചെറിയ ലാഭം തെരുവുകുട്ടികളുടെ പുനരധിവാസത്തിനായി സെയ്ത് മാറ്റിവെക്കുന്നു. 'ഓട്ടോഗ്രന്ഥശാലയില്‍ സ്റ്റോക്കില്ലാത്ത പുസ്തകം ആവശ്യപ്പെടുന്നത് നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിനകത്തെ ആരെങ്കിലുമാണെങ്കില്‍ അവര്‍ക്ക് ഒരാഴ്ചയ്ക്കകം പുസ്തകം എത്തിച്ചുകൊടുക്കും.

'ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ഗ്രന്ഥമാണ് സത്യാന്വേഷി എന്ന പേരിന് പിറകിലെ പ്രചോദനം. സെയ്തിന്റെ ആരാധ്യപുരുഷനായ ചെഗുവേരയോടുള്ള ആരാധന മൂത്ത് മുഖത്തെ ബുള്‍ഗാന്‍ താടിയും ചെഗുവേരത്തൊപ്പിയും പതിവായി. ഓട്ടോയുടെ സീറ്റിന് പിന്നിലുള്ള സ്ഥലമാണ് പുസ്തകസ്റ്റോര്‍.
ഓട്ടോയുടെ പിന്നിലെ കണ്ണാടിയും വശങ്ങളുമൊക്കെ തരംപോലെ ആശയപ്രചാരണബോര്‍ഡും ബാനറുമൊക്കെയായി മാറും. വിലക്കയറ്റം, ഹര്‍ത്താല്‍, പകര്‍ച്ചവ്യാധി എന്നുവേണ്ട സഹജീവിയോടുള്ള പെരുമാറ്റത്തെക്കുറിച്ചുവരെ 'സത്യാന്വേഷിയും' സെയ്തും പ്രതികരിക്കും.

പുസ്തകവില്പനയ്ക്കിടെ വായനയ്ക്കും സെയ്ത് സമയം കണ്ടെത്തുന്നു. ഭാര്യ സൈബുന്നീസയും മകന്‍ നിയാസ് അലിയും സെയ്തിന്റെ ആശയങ്ങളോട് അടുപ്പം പുലര്‍ത്തുന്നുണ്ട്.

 

 




MathrubhumiMatrimonial