പുതിയ വൈറസുകള്‍ എന്നും ഭീഷണി

Posted on: 28 Apr 2009


പന്നികള്‍ക്ക് പനി വരുത്തുന്ന ഒരു സാധാരണ വൈറസിന് ജനിതകവ്യതിയാനം സംഭവിച്ചാണ് മെക്‌സിക്കോയില്‍ സംഭവിച്ചത്. മൃഗവര്‍ഗത്തിന്റെ അതിരുകള്‍ ഭേദിച്ച് ഒരു വൈറസ് മനുഷ്യരെ മാരകമായി പിടികൂടുന്നത് ആദ്യമായല്ല. മനുഷ്യരെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ പകുതിയും മൃഗങ്ങളില്‍ നിന്നാണ് എത്തിയതെന്ന് 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്റ്റിങ് ഇനിഷ്യേറ്റീവി'ന്റെ (www.gvfi.org) സാരഥിയും സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ വിദഗ്ധനുമായ നാഥാന്‍ വൂള്‍ഫ് പറയുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ തന്നെ മനുഷ്യവര്‍ഗത്തിന് മൃഗവൈറസുകള്‍ ഭീഷണി സൃഷ്ടിച്ച ഒട്ടേറെ ഉദാഹരണങ്ങള്‍ പറയാനാവും.

1. സ്​പാനിഷ് ഫ്‌ളൂ (1918-19)

ലോകജനസംഖ്യയുടെ 40 ശതമാനം പേരെ ബാധിച്ച മഹാമാരി. 500 ലക്ഷത്തോളം പേര്‍ മരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരികളിലൊന്നായി കണക്കാക്കപ്പെടുന്നു. അമേരിക്കയില്‍ പന്നികളില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് കരുതുന്നു. ഒന്നാംലോക മഹായുദ്ധകാലത്ത് വിവിധ രാജ്യങ്ങളിലേക്ക് നീങ്ങിയ സൈനികരിലൂടെ വൈറസ് ലോകമെങ്ങും വ്യാപിച്ചു. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നു.

2. ഏഷ്യന്‍ ഫ്‌ളു (1957-58)

തെക്കന്‍ ചൈനയില്‍ താറാവുകളില്‍ മാരകമല്ലാതെ കഴിഞ്ഞിരുന്ന H2N2 വൈറസ്, പന്നികളുടെ ശരീരത്തില്‍ കടക്കുകയും, അവിടെവെച്ച് ജനിതക വ്യതികരണം സംഭവിച്ച് മനുഷ്യരിലേക്ക് പകരുകയുമാണ് ചെയ്തത്. ഈ വൈറസ് മൂലമുള്ള പകര്‍ച്ചപ്പനി ബാധിച്ച് പത്തുലക്ഷം പേര്‍ മരിച്ചു. പ്രായമേറിയവരെയാണ് രോഗം ഏറെയും ബാധിച്ചത്.

3. ഹോങ്കോങ് ഫ്‌ളു(1968-69)

ഹോങ്കോങില്‍ ആദ്യം മനുഷ്യരെ ബാധിച്ച H3N2 വൈറസ്, ലോകമാകെ ഏഴ് ലക്ഷം പേര്‍ മരിക്കാനിടയാക്കി. 65 വയസിന് മേല്‍ പ്രായമുള്ളവരെയാണ് വൈറസ് മാരകമായി പിടികൂടിയത്.

3. എബോള വൈറസ് (1976)

ആഫ്രിക്കയില്‍ കോംഗോയിലെ എബോള നദിയുടെ തീരപ്രദേശത്താണ് ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. കുരങ്ങില്‍ നിന്നാണ് എബോള വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് കരുതുന്നു. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് പകര്‍ന്ന രോഗം ബാധിച്ച് ഇതിനകം ആയിരത്തോളം പേര്‍ മരിച്ചു. ശരീരത്തില്‍ രോമകൂപങ്ങളിലൂടെ രക്തം വാര്‍ന്നാണ് എബോള രോഗികള്‍ മരിക്കുക.

4. എച്ച്. ഐ. വി (1981)

ലോകത്ത് ഇതുവരെ 330 ലക്ഷത്തിലേറെപ്പേരെ ബാധിച്ചു. എയ്ഡ്‌സ് മൂലം 2007 വരെ 21 ലക്ഷം പേര്‍ മരിച്ചു. എച്ച്. ഐ. വി. ബാധിച്ച ആദ്യരോഗിയെ തിരിച്ചറിഞ്ഞ് കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും, ഈ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുകയാണ്. ആഫ്രിക്കയില്‍ കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലെത്തിയതാണ് എച്ച്.ഐ.വി.എന്നതാണ് കരുതുന്നത്. ഈ വൈറസ് രോഗം വൈദ്യശാസ്ത്രത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

5. പക്ഷിപ്പനി (1997, 1999, 2004)

പക്ഷികളില്‍നിന്ന് ഒരു വൈറസ് മനുഷ്യനെ മാരകമായി ബാധിക്കുന്ന ആദ്യ ഉദാഹരണമാണ് പക്ഷിപ്പനിയുടേത്. വിവിധ രാജ്യങ്ങളിലായി 257 പേര്‍ മരിച്ചു. പക്ഷിപ്പനി ചെറുക്കാന്‍ തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് കോഴികളെയും താറാവുകളെയും വാത്തകളെയുമാണ് പോയ വര്‍ഷങ്ങളില്‍ കൊന്നൊടുക്കിയത്.

6. നിപാ വൈറസ് (1998)

വവ്വാലുകളില്‍നിന്ന് പന്നികളിലെത്തുകയും, അവിടെ വെച്ച് ജനിതകവ്യതിയാനം സംഭവിച്ച് മനുഷ്യരെ മാരകമായി ബാധിക്കുകയും ചെയ്ത വൈറസാണ് നിപാ. മലേഷ്യയിലാണ് രോഗം ആദ്യം കണ്ടെത്തിയത്. പിന്നീട് സിങ്കപ്പൂരിലേക്ക് വ്യാപിച്ചു. നൂറിലേറെപ്പേര്‍ വൈറസ് ബാധിച്ച് മരിച്ചു. പന്നികൃഷിക്കാരും തൊഴിലാളികളുമായിരുന്നു മരിച്ചവരിലേറെയും. എന്നാല്‍, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് നിപാ വൈറസ് പകരുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

7. സാര്‍സ് (2003)

'സിവിയര്‍ അക്യൂട്ട് റെസ്​പിറേറ്ററി സിന്‍ഡ്രോം' (SARS) 800-ഓളം പേരുടെ മരണത്തിനിടയാക്കി. 2002 നവംബറില്‍ ദക്ഷിണ ചൈനയിലെ ഗ്വാങ്‌ദോങ് മേഖലയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടെങ്കിലും പുറംലോകമറിയുന്നത് 2003-ല്‍. ജലദോഷപ്പനിക്ക് കാരണമായ കൊറോണ വൈറസിന്റെ മാരക വകഭേദമാണ് രോഗം വരുത്തുന്നത്. വെരുകുകളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്ക് കടന്നു എന്നാണ് കരുതുന്നത്. 30 ലേറെ രാജ്യങ്ങളില്‍ ലോകം പകര്‍ന്നു. ലോകവ്യാപകമായി മുന്‍കരുതലെടുത്തു. ഹോങ്കോങ് പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിക്ക് തന്നെ കനത്ത ആഘാതമേകി.
-ജെ.എ




MathrubhumiMatrimonial