സുനാമിയും അനന്തരഫലങ്ങളും

Posted on: 23 Apr 2009


2004 ഡിസംബര്‍ 26ന് സുനാമിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുപ്പതിനായിരത്തിലധികം പേര്‍ മരിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം പ്രവഹിച്ചു. ഇത് വിതരണം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാരിനും പുലികള്‍ക്കുമിടയില്‍ ഭിന്നത ഉണ്ടായി. ജൂണ്‍ 24ന് ഇരുഭാഗവും അഭിപ്രായ ഐക്യത്തിലെത്തുകയും പദ്ധതികള്‍ പ്രഖ്യാപിക്കയും ചെയ്തു. എന്നാല്‍ പല കോണുകളില്‍ നിന്നും പദ്ധതിക്കെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഒടുവില്‍ ചന്ദ്രിക കുമാരതുംഗയ്ക്ക് ഇത് പിന്‍വലിക്കേണ്ടിവന്നു.


2005 ആഗസ്ത് 12ന് വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗാമര്‍ കൊല്ലപ്പെട്ടു. ഇതിനുപിന്നില്‍ എല്‍.ടി.ടി.ഇ ആണെന്ന് ആരോപണമുയരുകയും വിദേശരാജ്യങ്ങള്‍ക്കിടയില്‍ സംഘടനയോടുള്ള അനുഭാവത്തില്‍ വന്‍ ഇടിവുണ്ടാവുകയും ചെയ്തു.

2006ല്‍ സൈന്യം മാവില്‍ ഓയ അടച്ചു.

ചര്‍ച്ച, ഒത്തുതീര്‍പ്പ്, വീണ്ടും പോരാട്ടം

സുപ്രീം കോടതി ചന്ദ്രക കുമാരതുംഗെയുടെ കാലാവധി അവസാനിച്ചുവെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. റനില്‍ വിക്രമസിംഗെയും രജപക്‌സെയും മത്സരിച്ച തിരഞ്ഞെടുപ്പില്‍ രജപക്‌സെ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍.ടി.ടി.ഇ തമിഴരോട് ആഹ്വാനം ചെയ്തിരുന്നു. 2006 ഡിസംബറിനുശേഷം വീണ്ടും പോരാട്ടം തുടങ്ങി. സ്‌ഫോടനത്തില്‍ 150 സൈനികര്‍ കൊല്ലപ്പെട്ടത് സര്‍ക്കാറിനുവന്‍ തിരിച്ചടിയായി.
എല്‍.ടി.ടി.ഇ അനുകൂല പത്രപ്രവര്‍ത്തക താരകി ശിവറാമും എം.പിയായ ജോസഫ് പരരാജസിംഗവും കൊല്ലപ്പെട്ടു.
2008ല്‍ ട്രെയിനിലും ബസ്സിലും നിരവധി തവണ ബോംബ് സ്‌ഫോടനങ്ങളുണ്ടായി.
2006 ജനവരി രണ്ടിന് ട്രിങ്കോമാലിയില്‍ ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വെടിവെച്ച് കൊല്ലുകയും ചെയ്തു.

നോര്‍വെ പ്രത്യേക പ്രതിനിധി എറിക് സോല്‍ഹെമും എല്‍.ടി.ടി.ഇ പ്രതിനിധി ആന്റണ്‍ ബാലസിങ്കവും വീണ്ടും ചര്‍ച്ച നടത്തുകയും തുടര്‍ ചര്‍ച്ചകള്‍ 2007 ഫിബ്രവരി 22,23 തീയതികളില്‍ ജനീവയില്‍ വെച്ച് നടത്താമെന്ന ധാരണയിലെത്തുകയും ചെയ്തു. ഈ ചര്‍ച്ചകളില്‍ ഏപ്രില്‍ 21 വരെ പോരാട്ടം നിര്‍ത്തിവെക്കാന്‍ ധാരണയായി. എന്നാല്‍ ഏപ്രില്‍ 11ന് പുലികള്‍ ക്ലേമോറില്‍ ആക്രമണം നടത്തുകയും 10 പേരെ വധിക്കുകയും ചെയ്തു. ഏപ്രില്‍ 20ന് എല്‍.ടി.ടി.ഇ അനിശ്ചിതകാലത്തേയ്ക്ക് ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങുകയും ആക്രമണം തുടരുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 2006 മെയ് 19ന് എല്‍.ടി.ടി.ഇയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ നോര്‍വെയിലെ ഓസ്‌ലോയില്‍ വെച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ ഇരുവിഭാഗത്തിന്റെയും പ്രതിനിധികളെത്തിയെങ്കിലും എല്‍.ടി.ടി.ഇ പിന്‍വാങ്ങി. പുലികള്‍ക്ക് യാത്രയക്ക് സുരക്ഷിതമായ പാത ഒരുക്കിയില്ലെന്നതായിരുന്നു കാരണം.

ആക്രമണം തുടര്‍ന്നു. വങ്കലയില്‍ ഒരു തമിഴ് കുടംബത്തിലെ നാല് പേരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. ഇതില്‍ അമ്മയെയും ഒമ്പത് വയസ്സുള്ള മകളെയും കൊല്ലുന്നതിനുമുമ്പ് മാനംഭംഗപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നു. കെബിത്തിഗോല്ലെവയില്‍ എല്‍.ടി.ടി.ഇ ഒരു ബസ് ആക്രമിക്കുകയും 64 സിംഹളര്‍ മരിക്കുകയും ചെയ്തു. ഇതിനുശേഷം ശ്രീലങ്കന്‍ കരസേനയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായ ജനറല്‍ പരാമി കുലതുംഗയെ ജൂണ്‍ 26ന് ഒരു ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി.



MathrubhumiMatrimonial