goodnews head

മരണത്തിലും പ്രകാശം പരത്തി രാജീവ് കുമാര്‍

Posted on: 20 Aug 2013


കോഴിക്കോട്: മരണത്തിന് രാജീവ് കുമാറിന്റെ കണ്ണുകളിലെ പ്രകാശം കെടുത്താനായില്ല, വൃക്കകളുടെ സ്പന്ദനം നിലപ്പിക്കാനുമായില്ല. മറ്റു മനുഷ്യരിലൂടെ അവ ഈ ലോകത്തെ കാണും; അവരുടെ ശരീരത്തിലൂടെ ജീവിതം അനുഭവിക്കും.

കൊട്ടിയൂര്‍ പുതുശ്ശേരി അമ്പായത്തോട് പുത്തന്‍പുരയില്‍ രാജീവ്കുമാറി(46)നെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നുപോവുമ്പോള്‍ ഓട്ടോറിക്ഷയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു.

തന്റെ കാലശേഷം അവയവങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ദാനം ചെയ്യണമെന്ന് രാജീവ്കുമാര്‍ സഹോദരനോട് നേരത്തേ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജീവ്കുമാറിന്റെ രണ്ട് കണ്ണുകളും വൃക്കകളും ദാനംചെയ്തത്. കോഴിക്കോട് മെഡിക്കല്‍കോളേജ്, മിംസ്, കോംട്രസ്റ്റ് കണ്ണാസ്പത്രി എന്നിവിടങ്ങളിലുള്ള രോഗികള്‍ക്കാണ് രാജീവ് കുമാറിന്റെ അവയവങ്ങള്‍ പുതുജീവനേകുക.

പുരുഷോത്തമന്‍നായരുടേയും തങ്കമ്മയുടേയും മൂന്ന് മക്കളില്‍ മൂത്തയാളായ രാജീവ് കുമാര്‍ കൃഷി ചെയ്തായിരുന്നു ജീവിച്ചിരുന്നത്. പുഷ്പയാണ് ഭാര്യ. മക്കള്‍: ശ്രുതി, അശ്വതി. സജീവ്കുമാര്‍ , പരേതനായ രാജേഷ്‌കുമാര്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഡോക്ടര്‍മാരായ സജീഷ്, സഹദേവന്‍ , രാജേഷ് നമ്പ്യാര്‍ , രോഹിത് രവീന്ദ്രന്‍ , നിഷ സജീഷ്, ഉണ്ണികൃഷ്ണന്‍ , അഷീഷ് ജന്‍ഡാല്‍ , രാഹുല്‍ , കിഷോര്‍ , പദ്മജ, സജിത് നാരായണന്‍ , ബെനില്‍ ഹഫീഖ് എന്നിവര്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial