goodnews head

കാരുണ്യത്തിന്റെ ജീവാമൃതമായി പോറ്റമ്മ

Posted on: 31 Mar 2009


പുതുക്കാട് (തൃശ്ശൂര്‍): താളം തെറ്റിയ അമ്മ മനസ്സില്‍ സ്വന്തംകുഞ്ഞുമക്കള്‍ അപരിചിതരായപ്പോള്‍ മതവിശ്വാസങ്ങള്‍ വേലികെട്ടാത്ത പോറ്റമ്മ കാരുണ്യത്തിന്റെ മഹാമാതൃകയായി.

കല്ലൂര്‍ കൊല്ലക്കുന്ന് അഷ്ടമിച്ചിറക്കാരന്‍ ഉണ്ണിച്ചെക്കന്റെ മകള്‍ വിജിയുടെ മക്കളാണ് ഏഴുവയസ്സുള്ള വിഷ്ണുവും ആറുവയസ്സുള്ള വൈഷ്ണവിയും. മാനസിക രോഗത്തിന്റെ കുരുക്കില്‍പ്പെട്ട് വിജിയും സഹോദരിയും സഹോദരനും ഒരേ വീട്ടില്‍ കഴിയുമ്പോള്‍ ഈ കൊച്ചുകുട്ടികള്‍ അവിടെ ഒറ്റപ്പെട്ട് കഴിയുന്നു. കുട്ടികളുടെ അച്ഛന്‍ മരിച്ചതോടെ, ഉറ്റബന്ധുക്കളുണ്ടായിട്ടും അനാഥരായിത്തീര്‍ന്ന അവസ്ഥയും.

ദുരിതത്തിന്റെ ഈ ഒറ്റമുറിയില്‍നിന്ന് രക്ഷയായി അയല്‍പ്പക്കത്തെ ഉമൈബയാണ് ഇവര്‍ക്ക് പോറ്റമ്മയായത്. കൂലിപ്പണിമാത്രമാണ് വരുമാനമെങ്കിലും ഉമൈബ ഇവര്‍ക്ക് വീട്ടില്‍ക്കൊണ്ടുവന്ന് ഭക്ഷണം നല്‍കി. ജടപിടിച്ച മുടി വെട്ടിയൊതുക്കി. വൃത്തിയുള്ള ഉടുപ്പുകള്‍ നല്‍കി. അങ്ങിനെ നാട്ടുകാരുടെ ഉമൈബയുമ്മ വിഷ്ണുവിനും വൈഷ്ണവിക്കും ഉമ്മയായി. പുലക്കാട്ടുകര ഹോളിഫാമിലി കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കുകയാണ് ഇവരിപ്പോള്‍.

സ്വന്തം വീട്ടില്‍ പലപ്പോഴും മുഴുപ്പട്ടിണിയായിരുന്ന കുട്ടികള്‍ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് കഴിഞ്ഞിരുന്നത്. വീട്ടിലെ ശകാരവും ഉപദ്രവങ്ങളും ഒഴിവാക്കാന്‍ അതിരാവിലെത്തന്നെ കുട്ടികള്‍ പുറത്തിറങ്ങുമായിരുന്നു. സന്ധ്യയാവും വരെ മുഷിഞ്ഞ വേഷത്തോടെ അലഞ്ഞു നടക്കും, തളര്‍ന്നുറങ്ങും. മറ്റാരും വീട്ടില്‍ വരുന്നതോ സഹായിക്കുന്നതോ വിജിക്ക് ഇഷ്ടമില്ലാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കിയിരുന്നു. അയല്‍ക്കാരുടെ സഹായംപോലും അവര്‍ നിരസിച്ചിരുന്നു. ഇപ്പോള്‍ നേരം വെളുത്താല്‍ കുട്ടികള്‍ നേരെയെത്തുക ഉമൈബയുടെ കൊച്ചുവീട്ടിലേക്കാണ്. കുളിയും പ്രാതലും കഴിഞ്ഞ് വാനില്‍ നേരെ സ്‌കൂളിലേക്ക്. നാലുമണികഴിഞ്ഞ് തിരിച്ചെത്തുന്നതും ഇവിടേയ്ക്കുതന്നെ. പഠിത്തവും രാത്രിഭക്ഷണവും കഴിഞ്ഞ് ഉറങ്ങാന്‍ നേരത്താണ് കുട്ടികള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുക.
അവധിക്കാലമായാല്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി എങ്ങനെ ജോലിയ്ക്കു പോകുമെന്നാണ് കൂലിപ്പണിക്കാരിയായ ഉമൈബയുടെ പ്രശ്‌നം.

വി.ജെ.റാഫി

 

 




MathrubhumiMatrimonial