goodnews head

മരണം ദുരന്തമായി എത്തി; ജീവന്‍ ദാനംചെയ്ത് ഷെര്‍ളി

Posted on: 15 May 2013


സഹോദരന്‍ വെടിയേറ്റ് മരിച്ച വിവരം പറയുന്നതിനിടെ സഹോദരിയുടെ മരണം

തിരുവനന്തപുരം: സുഡാനില്‍ സഹോദരന്‍ വെടിയേറ്റുമരിച്ചത് മൊബൈല്‍ഫോണിലൂടെ മകനെ അറിയിക്കുന്നതിനിടെ നാല്‍പത്തിയൊമ്പതുകാരി ഷെര്‍ളി സെബാസ്റ്റ്യനെയും മരണം പിടികൂടി. എന്നാല്‍ ഷെര്‍ളിയുടെ ആന്തരികാവയവങ്ങള്‍ നാലുപേരിലൂടെ ഇനിയും ജീവിക്കും. ദുരന്തം വേട്ടയാടുന്ന കുടുംബത്തില്‍ നിന്ന് ജീവനെന്ന മഹാദാനത്തിന്റെ സന്ദേശമുയര്‍ത്തുകയാണ് കോഴിക്കോട് എരഞ്ഞിപ്പാലം പി.എം. കുട്ടി റോഡ് 'മുണ്ടാങ്കല്‍കാപ്പനി'ലെ സെബാസ്റ്റ്യന്റെ ഭാര്യ ഷേര്‍ളിയുടെ മരണത്തിലൂടെ. കഴിഞ്ഞ ദിവസമാണ് ഷേര്‍ളിയുടെ മൂത്തസഹോദരന്‍ രഞ്ജിത്ത് സുഡാനില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തേകാലോടെ പേരൂര്‍ക്കടയിലുള്ള മുത്തൂറ്റ് ഗ്രീന്‍ ഫ്ലാറ്റില്‍ വെച്ചായിരുന്നു ഷേര്‍ളിയുടെ ജീവനപഹരിച്ച അപകടം. രാത്രിയില്‍ മൂത്തമകന്‍ ജിതിന്‍ സെബാസ്റ്റ്യനുമായി മൊബൈല്‍ഫോണില്‍ സംസാരിച്ചശേഷമാണ് കാല്‍വഴുതി വീഴുന്നത്. പടിക്കെട്ടില്‍ തലയിടിച്ചുവീണ ഷെര്‍ളിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രാത്രി പതിനൊന്നോടെ പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷേര്‍ളി പുലര്‍ച്ചെ മൂന്നോടെ 'കോമ' യിലായി. രാവിലെ തന്നെ മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു.

ഷേര്‍ളിയുടെ ആന്തരികാവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കാനുപകരിക്കുമെന്ന തിരിച്ചറിവിലാണ് മകന്‍ ജിതിന്‍ സെബാസ്റ്റ്യന്‍ മഹാദാനത്തിനായുള്ള സമ്മതപത്രം ഒപ്പിടുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ആശു പത്രികളില്‍ നിന്നായി വലിയൊരുസംഘം ഡോക്ടര്‍മാര്‍ പ്രവര്‍ത്തനനിരതരായി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന് ഡോ. രാംദാസ് പിഷാരടി, ഡോ. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു കോ-ഓര്‍ഡിനേറ്റിങ് ടീം . കൊച്ചി അമൃതാ ആശുപത്രിയില്‍ നിന്ന് ഡോ. ഉണ്ണി, ഡോ. ദിനേശ് എന്നിവരടങ്ങുന്ന മറ്റൊരു ടീം.

ഷേര്‍ളിയുടെ കരള്‍, വൃക്കകള്‍, കണ്ണുകള്‍, ഹൃദയം എന്നിവയാണ് മറ്റുള്ളവര്‍ക്കായി ഭര്‍ത്താവും മക്കളും ദാനം ചെയ്യുന്നത്. ഇതിനായുള്ള അനുമതി ആരോഗ്യസെക്രട്ടറി നല്‍കേണ്ടതുണ്ട്. ഇതിനായുള്ള സര്‍ക്കാര്‍ ഉത്തരവ് കിട്ടിയതാകട്ടെ തിങ്കളാഴ്ച വൈകുന്നേരം നാലേകാലോടെ. ഇതോടെ ഷേര്‍ളിയുടെ ജീവന്‍തുടിക്കുന്ന അവയവങ്ങള്‍ മറ്റുള്ള രോഗികള്‍ക്ക് ലഭിക്കാനുള്ള അവസരമൊരുങ്ങി. ഇതിനോടകം ഉച്ചയ്ക്ക് 1.16ന് ഒരിക്കല്‍കൂടി മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചു. അതേസമയം രക്തത്തിന്റെ മര്‍ദ്ദം നിലനിര്‍ത്തേണ്ടതുണ്ട്. ഇതിനായി അഞ്ച് മരുന്നുകളാണ് നല്‍കിക്കൊണ്ടിരുന്നത്. വൈകുന്നേരം ആറിന് വീണ്ടും മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചതോടെയാണ് ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്.

വൃക്കമാറ്റിവെയ്ക്കലിനായി 18 രോഗികളുടെ ലിസ്റ്റാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജിലുള്ളത്. ബി നെഗറ്റീവ് രക്തഗ്രൂപ്പുള്ള ഷേര്‍ളിയുടെ വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കാണ് മാറ്റിയത്. കരള്‍ കൊണ്ടുപോയതാകട്ടെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എസ്.യു.ടി. ആശുപത്രിയിലെ ട്രോമ ക്രിട്ടിക്കല്‍ കെയര്‍ തലവന്‍ ഡോ. ഷഫീഖ് മുഹമ്മദും അനസ്‌തേഷ്യ ഹെഡ് ഡോ. ഉണ്ണികൃഷ്ണനുമാണ്.

ശരീരത്തില്‍ നിന്ന് കരള്‍ മാറ്റിയാല്‍ എട്ടു മണിക്കൂറിനകം അത് മറ്റൊരു ശരീരത്തില്‍ വെച്ചുപിടിപ്പിക്കേണ്ടതുണ്ട്. വൃക്കകളാകട്ടെ 24 മണിക്കൂറിനകവും കണ്ണുകള്‍ 48 മണിക്കൂറിനകവും. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ ആരംഭിച്ചത് രാത്രി വൈകിയാണ്.

ഷേര്‍ളിയുടെ ഭര്‍ത്താവ് പി. സെബാസ്റ്റ്യന്‍ ആഭരണക്കട നടത്തുന്നു. രണ്ടു മക്കളാണ് ഷേര്‍ളിക്കുള്ളത്- ജിതിന്‍ സെബാസ്റ്റ്യന്‍, ടോം സെബാസ്റ്റ്യന്‍. കോഴിക്കോട്ട് താമസിക്കുന്ന ഷേര്‍ളി സുഡാനില്‍ വെടിയേറ്റുമരിച്ച സഹോദരന്റെ മൃതശരീരം ഏറ്റുവാങ്ങുന്നതിനും മരണാനന്തരചടങ്ങുകള്‍ക്കുമാണ് തിരുവനന്തപുരത്തെത്തിയത്. പേരൂര്‍ക്കടയിലെ ഇവരുടെ കുടുംബവക പള്ളിയിലാണ് രഞ്ജിത്തിന്റെ ശവസംസ്‌ക്കാരം. ചൊവ്വാഴ്ച രഞ്ജിത്തിന്റെ മൃതദേഹം കൊണ്ടുവരുമെന്ന് ജിതിന്‍ പറഞ്ഞു. കോഴിക്കോട്ടുവെച്ചാണ് ഷെര്‍ളിയുടെ ശവസംസ്‌ക്കാരം.

അവയവദാനം അമ്മ ആഗ്രഹിച്ചിരുന്നു- ജിതിന്‍

തിരുവനന്തപുരം: അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് മുമ്പ് അമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മൂത്തമകന്‍ ജിതിന്‍ സെബാസ്റ്റ്യന്‍. ഈ ആവശ്യം ഡോക്ടര്‍മാര്‍ ഉന്നയിച്ചപ്പോള്‍ താനതിന് സമ്മതം മൂളിയത് അമ്മയുടെ ആഗ്രഹം മുന്‍നിര്‍ത്തിയാണെന്നും ജിതിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അമ്മാവന്റെ മരണത്തെക്കുറിച്ചാണ് തന്നോട് അമ്മ അവസാനമായി സംസാരിച്ചതെന്ന് ജിതിന്‍ പറഞ്ഞു. സുഡാനില്‍ നിന്ന് അമ്മാവന്റെ മൃതദേഹം എത്തിക്കുന്നത് തിരുവനന്തപുരത്താണ്. ഇതിനായാണ് അമ്മ ഇവിടെയെത്തിയത്. അമ്മാവന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് അമ്മ ഇതിനായി താമസിച്ചത്. ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം പേരൂര്‍ക്കടയിലെ കുടുംബവക പള്ളിയില്‍ സംസ്‌ക്കരിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. അമ്മയുടെ ജീവന്‍ നഷ്ടപ്പെട്ടു. അവയവങ്ങള്‍ മറ്റാര്‍ക്കെങ്കിലും ഉപകരിക്കുമെങ്കില്‍ അങ്ങനെയാകട്ടെ. - ജിതിന്‍ പറഞ്ഞു.ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ് ജിതിനും കുടുംബത്തിന്റെയും ത്യാഗമെന്ന് ഡോ. ഷെഫീഖ് മുഹമ്മദ് പറഞ്ഞു. രാത്രി പതിനൊന്നേമുക്കാലോടെയാണ് ഷെര്‍ളിയെ ആശുപത്രിയിലെത്തിക്കുന്നത്. ശസ്ത്രക്രിയകൊണ്ടും ഫലമില്ലാത്ത അവസ്ഥയിലായിരുന്നു. ആന്തരികരക്തസ്രാവം കൂടുതലായിരുന്നു. പുലര്‍ച്ചെ മൂന്നോടെ തന്നെ കോമാവസ്ഥയിലാവുകയും ചെയ്തു. ഇങ്ങനെയൊരു ആവശ്യവുമായി ജിതിന്റെ കുടുംബത്തെ സമീപിക്കാന്‍ പോലും ഭയന്നിരുന്നു. എന്നാല്‍ ജിതിന്‍ ഇതിന് പൂര്‍ണസമ്മതം നല്‍കി. മറ്റു പലരുടെയും ജീവനാണ് ഈ തീരുമാനത്തിലൂടെ രക്ഷപ്പെടുന്നത്- ഷെഫീക്ക് പറഞ്ഞു.

 

 




MathrubhumiMatrimonial