goodnews head

കാരുണ്യക്കൂട്‌

Posted on: 28 Mar 2013

പി. സുനില്‍കുമാര്‍



മലയാളികളുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന 'റീച്ചിങ് ഹാന്‍ഡ്' എന്ന ട്രസ്റ്റിന് കീഴിലുള്ള ന്യൂ ഹോമിലെത്തിയാല്‍
നിങ്ങളെ വരവേല്‍ക്കുന്നത് കാരുണ്യത്തിന്റെ ലോകമാണ്. തെരുവുകളിലും മറ്റുമായി ചെറുപ്രായത്തില്‍ അലഞ്ഞുതിരിഞ്ഞ കുട്ടികള്‍ക്ക് അവരുടെ ജീവിതം തിരിച്ചുകിട്ടിയിരിക്കുന്നു. 'ന്യൂഹോം' പേരുപോലെ തന്നെ കുട്ടികള്‍ക്ക് പുതിയ വീടാണ്, ആരോരുമില്ലാതെ ജീവിതത്തില്‍ തനിച്ച് പോയവര്‍ക്കുള്ള അഭയകേന്ദ്രം

ന്യൂഹോമില്‍ കണ്ട പത്തുവയസ്സുകാരന്റെ മനസ്സില്‍ ഇന്ന് ആകുലതകളില്ല. മുഖത്തുള്ള പ്രസരിപ്പ് അതിന് തെളിവാണ്. മദ്യപാനിയായ അച്ഛന്റെ ക്രൂരതകള്‍ ഒരു കാലത്ത് ആ കുഞ്ഞുമനസ്സിനെ തളര്‍ത്തിയിരുന്നു. അമ്മ മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ടു. മദ്യപാനിയായ അച്ഛന്റെകൂടെ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പിഞ്ചുബാലനെ പരിചയമുള്ളവര്‍ റീച്ചിങ് ഹാന്‍ഡിന്റെ കീഴിലുള്ള ന്യൂ ഹോമില്‍ എത്തിച്ചതോടെ കുട്ടിക്ക് ലഭിച്ചത് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റേയും ലോകമാണ്. ഇതോടൊപ്പം പഠനത്തിനുള്ള സൗകര്യവും. മനസ്സിനേറ്റ ആഘാതത്തില്‍നിന്ന് കരകയറാന്‍ കുറച്ചുകാലം എടുത്തെങ്കിലും മിടുക്കനായ കുട്ടിയാകാന്‍ കൂടുതല്‍ സമയം വേണ്ടിവന്നില്ല.

മലയാളികളുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന 'റീച്ചിങ് ഹാന്‍ഡ്' എന്ന ട്രസ്റ്റിന് കീഴിലുള്ള ന്യൂ ഹോമിലെത്തിയാല്‍ നിങ്ങളെ വരവേല്‍ക്കുന്നത് കാരുണ്യത്തിന്റെ ലോകമാണ്. തെരുവുകളിലും മറ്റുമായി ചെറുപ്രായത്തില്‍ അലഞ്ഞുതിരിഞ്ഞ കുട്ടികള്‍ക്ക് അവരുടെ ജീവിതം തിരിച്ചുകിട്ടിയിരിക്കുന്നു. 'ന്യൂഹോം' പേരുപോലെ തന്നെ കുട്ടികള്‍ക്ക് പുതിയ വീടാണ്, ആരോരുമില്ലാതെ ജീവിതത്തില്‍ തനിച്ച് പോയവര്‍ക്കുള്ള അഭയകേന്ദ്രം. തെരുവുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അലയാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കി അവരുടെ ജീവിതത്തില്‍ വെളിച്ചം പകരുകയാണ് ന്യൂ ഹോം.

1996-ലാണ് എട്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാംഗ്ലൂരില്‍ 'റീച്ചിങ് ഹാന്‍ഡ്' എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിക്കുന്നത്. മലയാളികളായ വി.എം. സാമുവല്‍, കെ. തോമസ് സാജു, തോമസ്, ടി.എം. സന്തോഷ്, ഫെന്‍വിക് തോമസ്, ഡോ. ജോര്‍ജ് ചെറിയാന്‍, തമിഴ്‌നാട് സ്വദേശികളായ ഡി.വി. കൃഷ്ണന്‍, ശ്രീനിവാസ് രാഘവന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടായിരുന്നു തുടക്കം. തെരുവുകളിലും മറ്റും അലഞ്ഞുതിരിയുന്ന കുട്ടികളുടെ ദുരിതം കണ്ടറിഞ്ഞാണ് ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. ഇതൊരു വിജയമാകുകയും ചെയ്തു.

കുട്ടികളുടെ പുനരധിവാസത്തിനായുള്ള റീച്ചിങ് ഹാന്‍ഡ് തുടക്കംമുതല്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു കെട്ടിടം നിര്‍മിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ന്യൂ ഹോമിലെ സൗകര്യക്കുറവ് കാരണം കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയുന്നില്ലെന്ന് തോമസ് സാജു പറഞ്ഞു. ഇതേത്തുടര്‍ന്ന് 500 കുട്ടികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന കെട്ടിടമാണ് ലക്ഷ്യംവെക്കുന്നത്. ഇതിനായി ഹെസഹള്ളിക്ക് സമീപം നാലര ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ജീവകാരുണ്യ പ്രവര്‍ത്തനത്തിന് താത്പര്യമുള്ളവരുടെ സഹായം ആവശ്യമാണ്. പുറത്തുനിന്നുള്ളവരുടെ സംഭാവനകൊണ്ടാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണര്‍ക്കായി സൗജന്യ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമുള്ള പദ്ധതികളും ട്രസ്റ്റിന്റെ ലക്ഷ്യമാണ്. സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്ക് 100 ശതമാനം നികുതിയിളവും ലഭിക്കും.

വിവരങ്ങള്‍ക്ക് ഫോണ്‍: 09019906846, 09886180323

ന്യൂ ഹോം എന്ന കരുണാലയം


ല്ച്ചിങ് ഹാന്‍ഡ് വിപുലമായ ലക്ഷ്യവുമായാണ് 2006-ല്‍ 'ന്യൂ ഹോം' ആരംഭിച്ചത്. ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ ഇവിടെ സൗഭാഗ്യങ്ങളോടെ കഴിയുന്നു.

ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം എല്ലാം കുട്ടികള്‍ക്ക് ലഭിക്കുന്നു. കലാ-കായിക രംഗങ്ങളിലും പരിശീലനം നല്‍കുന്നു. പലരും പഠിത്തത്തിലും കായികരംഗത്തും മിടുക്കന്‍മാരും മിടുക്കികളും.

മൊത്തം 48 കുട്ടികള്‍. ഇതില്‍ 22 പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിക്കാന്‍ പ്രത്യേക സൗകര്യം. എന്നൂര്‍ റോഡിലെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സൗകര്യങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. എല്‍.കെ.ജി. മുതല്‍ ഒമ്പതാം ക്ലാസ്സ് വരെ പഠിക്കുന്നവര്‍ ഇവിടെയുണ്ട്. കര്‍ണാടകത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിദ്യാഭ്യാസം നല്‍കുന്നത്. കുട്ടികള്‍ക്ക് പ്രത്യേക ട്യൂഷന്‍ നല്‍കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കുന്നു.

പാഠ്യേതര രംഗങ്ങളിലും ഇവിടത്തെ കുട്ടികള്‍ ഒട്ടും പിന്നിലല്ല. 48 മെഡലുകളാണ് കുട്ടികള്‍ ന്യൂഹോമില്‍ എത്തിച്ചത്. ഫുട്‌ബോളിലും ചെസ്സിലും പരിശീലനവും നല്‍കുന്നു. പഠിച്ച് ജോലി ലഭിക്കുന്നതുവരെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ലക്ഷ്യമെന്ന് ട്രസ്റ്റ് ബോര്‍ഡ് അംഗമായ തോമസ് സാജു പറഞ്ഞു.

പ്രായപൂര്‍ത്തിയായി ജോലി ലഭിച്ചതിനുശേഷം പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനാഥരായ കുട്ടികള്‍ മാത്രമല്ല ഇവിടെയെത്തുന്നത്.

സാമ്പത്തിക പരാധീനതകാരണം കുട്ടികളെ വളര്‍ത്താന്‍ കഴിയാത്തവരും കുഞ്ഞുങ്ങളെ എത്തിക്കുന്നു. ന്യൂ ഹോമില്‍ കഴിയുന്ന കുട്ടികളെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കാറുണ്ട്.

നിരാലംബരായ കുട്ടികള്‍ക്ക് ന്യൂ ഹോമില്‍ സംരക്ഷണം നല്‍കുന്നതോടൊപ്പം മറ്റ് സഹായങ്ങളും റീച്ചിങ് ഹാന്‍ഡ് ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സര്‍ക്കാര്‍ സ്‌കൂളുകളെ ദത്തെടുക്കല്‍. ചെന്നസാന്ദ്രയിലെ സര്‍ക്കാര്‍ സ്‌കൂള്‍ റീച്ചിങ് ഹാന്‍ഡ് ഏറ്റെടുക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ ടോയ്‌ലറ്റും ഉച്ചഭക്ഷണത്തിനായി അടുക്കളയും നിര്‍മിച്ച് നല്‍കി.

കുട്ടികള്‍ക്ക് യൂണിഫോം, ഭക്ഷണം, എന്നിവയും നല്‍കുന്നു. ഇതോടൊപ്പം സ്ത്രീശാക്തീകരണരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
തുന്നല്‍, എംബ്രോയിഡറി പരിശീലനമാണ് നല്‍കുന്നത്. ഇതിനകം 60 സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. എച്ച്.ഐ.വി. ബാധിതരായവര്‍ക്കും സഹായമെത്തിക്കുന്നു.

 

 




MathrubhumiMatrimonial